അവധി ദിനമാണ് ഉച്ചഭക്ഷണസമയം കഴിഞ്ഞ് പറമ്പിലെ ചെറിയ വെള്ളരിമാവിൻ ചോട്ടിലെ അടുത്ത കളിവട്ടത്തിന് കൂടിയതേയുള്ളൂ.. അപ്പോഴേക്കും കേൾക്കാം കൈതവരമ്പിനങ്ങേയറ്റത്തുനിന്നും കുട്ടികളുടെ കൂക്കുവിളി..
''ആ പിള്ളേരെ ദേ സണ്ണിയിറങ്ങീട്ടുണ്ട്.""
അമ്മ പറഞ്ഞുതീരുമുമ്പ് ഞങ്ങൾ ആൺകുട്ടികൾ പാടവരമ്പത്തേക്ക് പാഞ്ഞുകഴിയും. സണ്ണി എന്നാൽ ഒരാളല്ല രണ്ടുപേരാണ് സണ്ണിയും മറിയവും. ശരീരം മുഴുവൻ ഒരുപാട് വസ്ത്രങ്ങൾ ധരിച്ചാണ് സണ്ണിയുടെ വരവ്. ഏകദേശം ആറേഴ് ഷർട്ടെങ്കിലും സണ്ണി ധരിച്ചിട്ടുണ്ടാകും. അത്രതന്നെ പഴകിയ കൈലിമുണ്ടും. കുറിയ നെറ്റിയും സൂക്ഷിച്ചുനോക്കിയാൽ മാത്രം കാണാവുന്ന പുരികവും അതിനു താഴെ അഗാധതകളിലിരുന്ന മിന്നുന്ന ബാറ്ററി തീർന്ന ടോർച്ചു ബൾബുപോലുള്ള നരച്ച നിറമുള്ള കണ്ണും. പരന്ന മൂക്കിന് താഴെ മീശരോമത്തിന് വളരാൻ ഇടമില്ലാത്തതിനാലാവും മീശയില്ലാത്തത്. കറപുരണ്ട പല്ലുകാട്ടി ചിരിക്കുമ്പോൾ ഇരുചെവികളിലുമെത്തുന്ന വായും ഒരുപാട് വസ്ത്രങ്ങൾ കാരണം ഏറെ വലിപ്പം തോന്നിക്കുന്ന ശരീരവുമാണ് സണ്ണിക്ക്. ഇക്കാലത്ത് പ്രചാരം നേടിയ കുബേരപ്രതിമപോലെ തോന്നിക്കുമായിരുന്നു അയാൾ.
പുരികത്ത് അല്പംകൂടി മുടികളുണ്ട്. എന്നതിനപ്പുറം സണ്ണിയും മറിയയും തമ്മിൽ സാരമായ വ്യത്യാസമൊന്നും തന്നെയില്ലായിരുന്നു. വസ്ത്രധാരണവും ഇരുവരും ഒരുപോലെയായിരുന്നു. മറിയയും ധാരാളം മുഷിഞ്ഞ ഷർട്ടുകളും അതുപോലെ കൈലി മുണ്ടുമാണ് ധരിക്കുക. സണ്ണിയും മറിയയും ഞങ്ങളുടെ ഗ്രാമത്തിലെത്തിയാലുടൻ കുട്ടികൾ കൂക്കുവിളികളും ബഹളവുമായി ചുറ്റും കൂടും. രണ്ടുരൂപങ്ങളെ എഴുന്നള്ളിക്കുന്ന പോലെയാണ് കുട്ടികൾ അവരെ പാടവരമ്പിന്റെ അങ്ങേയറ്റത്ത് നിന്ന് ആനയിച്ചു കൊണ്ടുവരിക. മാസത്തിൽ ഒന്നോ രണ്ടോ തവണയാണ് സണ്ണിയും മറിയയും ഗ്രാമത്തിലെത്തുക.
എന്നാൽ ഗ്രാമത്തിലെ എല്ലാ കുട്ടികളെയും അവരുടെ വീടുകൾ ഏതെന്നുമൊക്കെ സണ്ണിയ്ക്കും മറിയയ്ക്കും ഹൃദിസ്ഥമാണ്. കുട്ടികളെ മറ്റാരും കാണാതെ നെറുകയിൽ തലോടുന്ന പതിവും സണ്ണിയ്ക്കുണ്ടായിരുന്നു.
സണ്ണി ഒരു റേഡിയോ നിലയമാണ്. മറിയം ഒറ്റയാൾ ഓർക്കസ്ട്രയും. പ്ലാവിലകൾ ഈർക്കിൽ കൊണ്ട് വളച്ചുകുത്തി നല്ല വട്ടത്തിൽ ഗ്രാമഫോണിൽ ഉപയോഗിക്കുന്ന സി.ഡി രൂപത്തിലാക്കി നടുവിൽ ഒരു സുഷിരവുമുണ്ടാക്കും. അതിലൂടെ കമുകിന്റെ ചീള് നന്നായി ഉരുട്ടിമിനുക്കിയ കമ്പുകോർത്ത് ഇടം കൈയിൽ പിടിക്കും. മറുകൈയിലെ വിരലുകളാൽ അതിനെ തട്ടിക്കറക്കി ''ബലികുടീരങ്ങളേ"" എന്ന് പതറിയ സ്ത്രൈണ ശബ്ദത്തിൽ സണ്ണി ഉറക്കെപ്പാടും.
അടുത്തുതന്നെ നിന്ന് മറിയം ''ടണണാ......ടണണാ"" എന്ന് ഓർക്കസ്ട്രയും. ഇതാണ് അവരുടെ ജീവിതമാർഗം. പാട്ടുകൾ മാറുന്നതിനനുസരിച്ച് കമുകിൻ ചീളിലെ സിഡിയും മാറ്റി ഇടും. സണ്ണിയുടെ ഷർട്ടുകളുടെ ഓരോന്നിന്റെയും ഇടയിലിടയിലായി ഇങ്ങനെ നിരവധി പ്ലാവില സിഡികൾ സുലഭം. ഈ നേരംപോക്കിന് നല്ലവരായ ഞങ്ങളുടെ നാട്ടുകാർ പരമാവധി പ്രോത്സാഹനം നൽകിയിരുന്നു. പഴങ്കഞ്ഞി, കഞ്ഞി, പുഴുങ്ങിയ കപ്പയോ ചക്കയോ ചക്കപ്പഴം, അരി, കാലണ അല്ലെങ്കിൽ അരയണ... ഇതൊക്കെയാണ് ഈ ഗാനമേളയ്ക്ക് നാട്ടുകാർ നൽകിയിരുന്നത്. ഒരു ഗാനമേള എന്നാൽ ആറുപാട്ടുകൾ എന്ന് സംഘം നിജപ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം കളി വർത്തമാനങ്ങളാൽ നാട്ടുകാരുടെ നേരം പോക്കിനുള്ള വകയായിരുന്നു സണ്ണിയും മറിയയും.
സണ്ണിയും മറിയയും സഹോദരങ്ങളാണ് എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. കുന്നിന്റെ ഓരത്ത് ഒരു ഒറ്റപ്പെട്ട തകരഷീറ്റും മൺകട്ടയും ചേർത്ത ആസ്ബറ്റോസ്മേൽക്കൂരയുള്ള വീടാണത്. അതുതന്നെ കുന്നിൽമുകളിലെ പള്ളിവികാരിയുടെ ഇടപെടലിലാണ് നില നിന്നുപോയത്. അതുകൊണ്ടാവണം ഞായറാഴ്ച ദിനങ്ങളിൽ ഈ ഗാനമേളസംഘം പള്ളിയിൽ പ്രാർത്ഥന മുടക്കാത്തത്. കാലങ്ങൾ കഴിയവെ സണ്ണിയും മറിയയും ഞങ്ങൾ കുട്ടികളുടെ കൗതുകവസ്തുവിൽ നിന്ന് രസംകൊല്ലിയായി മാറി. മുതിർന്നവർ സഹതാപതരംഗങ്ങളാൽ സഹായങ്ങൾ നൽകിപ്പോന്നു. സണ്ണിയുടെ പാട്ടുകേൾക്കാൻ ശ്രോതാക്കളുടെ കുറവുണ്ടായെങ്കിലും സണ്ണി പാടിപ്പാടി നടന്നു. എന്നാൽ അതിനു പല്ലവിയായി മറിയയുടെ ''ടണണാ...... "" ഇല്ലായിരുന്നു.. കാരണം ദിവസങ്ങൾ കഴിയവെ മറിയയുടെ അടിവയർ വീർക്കാൻ തുടങ്ങിയിരുന്നു. മാത്രമല്ല അവർ വളരെ അവശയായി കാണപ്പെട്ടു. അപ്പോഴും നാട്ടിലെ ചില വിരുതന്മാർ സണ്ണിയെ കളിയാക്കാൻ മറന്നില്ല.
''എടാ സണ്ണീ...... ""
''നിന്റെ മറിയ ഗർഭിണിയാണോടാ?""
''എത്രമാസമായെടാ......നീയാളു കൊല്ലാമല്ലോടാ?""
എന്നിങ്ങനെയുള്ള ക്രൂരവും പരിഹാസപരവുമായ അഭിപ്രായങ്ങൾ കേട്ട് സണ്ണി ചൂളിയില്ല, ചോദിച്ചവരോടും കളിയാക്കിയവരോടുമൊക്കെ അവൻ മറിയയുടെ വയറിൽ തടവിക്കാണിച്ചിട്ട്
''വാവയുണ്ട്......വാവ""
എന്നുമാത്രം പറഞ്ഞു.
എന്നാൽ മറിയയാകട്ടെ ചോദ്യകർത്താക്കൾക്ക് അവശയായൊരു നോട്ടം മാത്രം നൽകി. എന്നാൽ പത്തുമാസമോ ഇരുപത് മാസമോ ഒക്കെ കഴിഞ്ഞുപോയി. മറിയ പ്രസവിച്ചില്ല. നിറവയറും താങ്ങി സണ്ണിയെ പിടിച്ച് കടന്നുപോവുമായിരുന്നു. പിന്നെപ്പോഴോ ഞങ്ങളുടെ ദിനവിശേഷങ്ങളിൽ നിന്ന് സണ്ണിയും മറിയയും പെട്ടെന്ന് കൊഴിഞ്ഞുപോയി. ഇതിനിടയിൽ കാലമെത്ര കടന്നുപോയെന്ന് ഞങ്ങൾ കുട്ടികൾ കണക്കെടുത്തു വച്ചില്ല.
ഏകദേശം ഞാൻ മൂന്നാംക്ലാസിൽ പഠിക്കുമ്പോൾ മുതലാണ് സണ്ണിയെയും മറിയത്തെയും അറിയുന്നത്. ഹൈസ്കൂൾ വിദ്യാഭ്യാസം കഴിയുംവരെയും രണ്ടുപേരും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു. പ്രീഡിഗ്രി കാലത്താണ് താലൂക്കാശുപത്രിയിൽ ശക്തമായ പനിക്കിടക്കയിലാണ് ഞാൻ. കൂട്ടിന് അച്ഛനുണ്ട്, പനിയുടെ ക്ഷീണം കൊണ്ട് ഉച്ചഭക്ഷണശേഷം മയങ്ങുമ്പോൾ ആരോ നെറുകയിൽ തലോടുന്നു. പരുപരുത്ത കരങ്ങളും മുഷിഞ്ഞഗന്ധവും പനികിടക്കയിലും എനിക്കാഗന്ധവും സ്പർശവും തിരിച്ചറിയാനായി കണ്ണുതുറന്നു.
മുന്നിൽ സണ്ണി. അച്ഛനപ്പോഴേക്കും കാന്റീനിൽ നിന്നും കട്ടൻകാപ്പിയുമായി വന്നു. പതിവുപോലെ അച്ഛൻ കാണും മുമ്പ് സണ്ണി എന്റെ നെറ്റിയിലെ കൈ പിൻവലിച്ചു..
''എടാ സണ്ണി നിന്നെ കാണാനില്ലല്ലോടാ...നീയൊക്കെ ഇപ്പോൾ എവിടാടാ?""
അച്ഛന്റെ ചോദ്യത്തിന് സണ്ണി എന്നോടെന്നപോലെ മറുപടി പറഞ്ഞു..
''മറ്യ പെറും ന്ന് ഡാക്ടറ് പറഞ്ഞു വാവ വരുംന്ന്......മറിയ പെറും""
പിന്നെയും എന്തൊക്കെയോ സണ്ണി പറഞ്ഞു. മറിയ പ്രസവിക്കുവാൻ പോകുന്നു എന്നതിലപ്പുറം മറ്റൊന്നും എനിക്ക് മനസിലായില്ല. മരുന്നിന്റെയും പനിയുടെയും ചൂടിൽ ഞാൻ വീണ്ടും തളർന്നുറങ്ങി..
ഒന്നുരണ്ടു ദിവസങ്ങൾക്കുശേഷം എണീറ്റിരിക്കാവുന്ന നിലയിലായപ്പോഴാണ് അച്ഛൻ പറഞ്ഞത്.
അന്ന് മറിയയ്ക്ക് ഓപ്പറേഷൻ ആയിരുന്നത്രേ. വയറിനുള്ളിലെ മുഴ മാറ്റാൻ.
സമ്മതിക്കാതിരുന്ന സണ്ണിയോട് കുഞ്ഞിനെ കിട്ടുമെന്ന് പറഞ്ഞ് പള്ളിവികാരി സമ്മതിപ്പിച്ചതാണ്. പക്ഷേ ഓപ്പറേഷനെ തുടർന്ന് മറിയ മരണപ്പെട്ടു. മറിയ മരണപ്പെട്ടതിനേക്കാൾ സണ്ണി നിലവിളിച്ചത് മറിയയുടെ കുട്ടിയെ ഡോക്ടറും ആയമ്മമാരും ചേർന്ന് മോഷ്ടിച്ചുവെന്ന് പറഞ്ഞായിരുന്നത്രേ. മറിയയുടെ ശവമടക്കിനുപോലും കൂടാതെ സണ്ണി ഒരുകൂട്ടം പ്ലാവില സിഡികളുമായി എവിടേയ്ക്കോ പോയത്രേ. മറിയത്തിന്റെ മരണശേഷം സണ്ണിയെ പിന്നീടാരും കണ്ടിട്ടില്ല. വർഷങ്ങൾ കഴിഞ്ഞു. ഇടയ്ക്കിടെ ആ ഓർമ്മകൾ മുറിയുന്നുണ്ടെങ്കിലും ചിലനേരം മടങ്ങിവരുന്ന ചിന്തകൾ അറിയാതെ മനസിലേക്ക് ഒരു നോവുണ്ടാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |