കോഴിക്കോട്: സേവനമെന്തുമാകട്ടെ ആളെ കിട്ടാനില്ലെന്ന് ആലോചിച്ച് ഇനി തല പുണ്ണാക്കേണ്ട, ഒരു ഫോൺ കോളിൽ ഓടിയെത്തും 'സഹായി '. മലാപ്പറമ്പ് സ്വദേശികളായ ഷിനോജ് പുളിയോളിയും പ്രജിത്ത് പുത്തൻപുരയും ചേർന്ന് ആരംഭിച്ച 'സഹായി' വാട്സ്‌ആപ്പ് കൂട്ടായ്മയാണ് ജോലിക്ക് ആളെ കിട്ടാതെ പ്രയാസപ്പെടുന്നവർക്ക് ആശ്വാസമായെത്തുന്നത്. എല്ലാതരം ജോലികളിലും വിദഗ്ദ്ധരായ 300 ഓളം യുവാക്കളാണ് കൂട്ടായ്മയിലുള്ളത്. ശുചീകരണം പോലുള്ള അവിദഗ്ദ്ധ തൊഴിലുകൾ ചെയ്യുന്നവരെ ആവശ്യമുള്ളവർക്കും ഇവരെ സമീപിക്കാം . പ്ലംബിംഗ്, ഇലക്ടിക്കൽ ജോലികൾ, പെയിന്റിംഗ്, കെട്ടിട നിർമാണം, ആശാരിപ്പണി, ശുചീകരണം, ടൈൽസ് പണി, കക്കൂസ് മാലിന്യം നീക്കം ചെയ്യൽ, മാലിന്യശേഖരണം, തെങ്ങുകയറ്റം, മരംമുറി, കാട് വെട്ടൽ, തെങ്ങ് തുറക്കൽ, ഡ്രെെവിംഗ്, നിത്യോപയോഗ സാധനങ്ങൾ എത്തിക്കൽ തുടങ്ങി കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാനും മരുന്നുകൾ വാങ്ങി നൽകാനും വരെ കൂട്ടായ്മയിലുളളവർ തയ്യാറാണ്. ജില്ലയ്ക്കകത്ത് മാത്രമാണ് നിലവിൽ സേവനം ലഭ്യമാവുക. ലോക്ക് ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ടവർക്ക് കൂട്ടായ്മ തൊഴിൽ വാഗ്ദാനം ചെയ്യുന്നു. ഇതിന് പ്രത്യേക കമ്മീഷനൊന്നുമില്ല. സേവനം ചെയ്യുന്നവർക്കു തന്നെ വേതനം വാങ്ങാം. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്താണ് ഇത്തരമൊരു ആശയം ഉണ്ടായതെന്ന് ഷിനോജ് പറയുന്നു. അന്ന് നിരവധി പേരാണ് ഈ കൂട്ടായ്മയുടെ സേവനത്തിനായി വിളിച്ചത്. സഹായം ആവശ്യമുള്ളവർക്ക് 8089174821 എന്ന നമ്പറിൽ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |