കോഴഞ്ചേരി: കൊവിഡ് നിയന്ത്രണം തമിഴ്നാട് ശക്തമാക്കിയതോടെ ജില്ലയിലേക്കുള്ള പച്ചക്കറി വരവ് മന്ദഗതിയിലായി.
ഇന്നലെ മുതൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ പച്ചക്കറി വിപണന സ്റ്റാളുകളിൽ പച്ചമുളക്, ബീൻസ്, അമരപ്പയർ, തക്കാളി തുടങ്ങിയവയ്ക്ക് ക്ഷാമം നേരിട്ടു. തെങ്കാശി, പാവൂർ സത്രം, കാമരാജർ, നീർതുടി എന്നീ മൊത്തവ്യാപാര മാർക്കറ്റുകളിൽ രണ്ടു ദിവസമായി പച്ചക്കറി കെട്ടിക്കിടക്കുകയാണ്. ഇന്നലെ മാത്രം 1670 ടൺ പച്ചക്കറികൾ കയറ്റിവിടാൻ കഴിയാതെ ഏകദേശം ഏഴോളം മാർക്കറ്റുകളിൽ സ്‌റ്റോക്ക് ചെയ്തിരിക്കുകയാണെന്ന് ലോറി ഡ്രൈവർമാർ പറയുന്നു.
കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തി സമയം തമിഴ്നാട്ടിൽ ഉച്ചയ്ക്ക് 12 വരെ പരിമിതപ്പെടുത്തിയതാണ് വ്യാപാരികൾക്ക് തിരിച്ചടിയായത്. പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് മുതൽ മാർക്കറ്റുകൾ അടച്ചിടാനുള്ള തീരുമാനത്തിലാണ് വ്യാപാര സംഘടനകൾ. സമയം നീട്ടിക്കിട്ടണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തെ സമീപിച്ചെങ്കിലും നടപടി ആയില്ലെന്നാണ് അറിയുന്നത്. തമിഴ്നാട്ടിലെ പ്രധാന കൃഷിസ്ഥലങ്ങളിൽ നിന്ന് മാർക്കറ്റുകളിലേക്ക് കർഷകർ പച്ചക്കറികൾ എത്തിക്കുന്നത് ദിവസവും ഉച്ചയ്ക്ക് 12ന് ശേഷമാണ്. ഒരു മണി കഴിഞ്ഞാണ് കേരളത്തിലേക്ക് അയയ്ക്കുന്ന പച്ചക്കറികളുടെ ലേലം തുടങ്ങുന്നത്. ലേല നടപടികൾ കഴിഞ്ഞ് വൈകിട്ട് 6ന് ശേഷമേ കേരളത്തിലേക്ക് പച്ചക്കറി ലോറികൾ പുറപ്പെടുകയുള്ളൂ. ഒരു ലോറിയിൽ കയറ്റി വിടുന്നതിന് തന്നെ 3 മണിക്കൂറെങ്കിലും വേണ്ടിവരും.
ഉച്ച കഴിഞ്ഞ് 2 മണി മുതൽ രാത്രി 10 വരെ മാർക്കറ്റുകൾ തുറന്നിടുന്നതിന് അനുമതി വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
തമിഴ്നാട്ടിലേക്ക് ഇ- പാസുമായി എത്തുന്ന വാഹനങ്ങളെ അതിർത്തിയിൽ നിയന്ത്രിക്കാൻ പൊലീസിന് തമിഴ്നാട് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
പച്ചക്കറി വിപണിയുടെ തമിഴ്നാട്ടിലെ പ്രധാന കേന്ദ്രമായ തെങ്കാശിയിൽ കൊവിഡ് രോഗികളുടെ എണ്ണം 350 കവിഞ്ഞു.
" കൊവിഡ് പ്രതിസന്ധി പച്ചക്കറി വ്യാപാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. എങ്കിലും വില കൂടിയിട്ടില്ല. ഇപ്പോൾ കോയമ്പത്തൂർ, മൈസൂരു, മേട്ടുപ്പാളയം എന്നിവിടങ്ങളിൽ നിന്ന് പച്ചക്കറി എത്തിക്കുന്നുണ്ട്.
( മോൻസി കിഴക്കേടത്ത്,
പച്ചക്കറി മൊത്ത വ്യാപാരി ) .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |