കൊച്ചി: കൊവിഡ് വാക്‌സിനേഷൻ ഡ്യൂട്ടിക്കെന്ന പേരിൽ ജോലി വാഗ്ദാനംചെയ്ത് എറണാകുളത്തെ സ്വകാര്യ ഏജൻസി ദുബായിലെത്തിച്ച അഞ്ഞൂറോളം മലയാളി യുവതികൾ ദുരിതത്തിലായി. രണ്ടരമുതൽ മൂന്നുലക്ഷം രൂപവരെ മുടക്കിയ ഇവരെ ജോലിനൽകാതെ മുറികളിൽ അടച്ചിട്ടിരിക്കുകയാണെന്നറിയിച്ച് നഴ്‌സുമാർ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതിനൽകി. എറണാകുളം കലൂരിലെ ടേക്ക് ഒാഫ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. ഒരാഴ്ചയ്ക്കുള്ളിൽ ജോലി, ഒന്നരലക്ഷം പ്രതിമാസ ശമ്പളം, സൗജന്യതാമസം, ഭക്ഷണം തുടങ്ങിയവ വാഗ്ദാനംചെയ്ത് പണംവാങ്ങിയശേഷം മൂന്നുമാസത്തെ വിസിറ്റിംഗ് വിസയിലാണ് ദുബായിലേക്കു കൊണ്ടുപോയത്. ഒരു ശൗചാലയം മാത്രമുള്ള ഡോർമെറ്ററികളിൽ 13 ഉം 15 ഉം പേരുണ്ട്. മോശം ഭക്ഷണം മുറിയിൽ എത്തിക്കും.
കൊവിഡ് വാക്‌സിനേഷൻ ഡ്യൂട്ടി തീർന്നതിനാൽ ഹോംനഴ്സ് ജോലി ചെയ്യണമെന്നാണ് ഇപ്പോൾ ഏജൻസിയുടെ ഡിമാൻഡ്. പറ്റില്ലെങ്കിൽ തിരിച്ചുപോകാം, വാങ്ങിയപണം തിരിച്ചുതരില്ലെന്നും ഭീഷണിയുണ്ടെന്ന് പരാതിയിൽ പറയുന്നു. ദരിദ്ര കുടുംബങ്ങളിലെ കുറച്ച് നഴ്സുമാർ ഹോം നഴ്സിംഗിനും പോയിട്ടുണ്ട്.
ഫിറോസ്ഖാൻ എന്നയാളാണ് കലൂരിലെ സ്ഥാപനത്തിന്റെ ഉടമ. ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ ലഭ്യമായില്ല. മാർച്ച് 28 നാണ് ഇവരെ ദുബായിലെത്തിച്ചത്. അൽ റാഷിദ് ഹോസ്പിറ്റലിൽ ജോലിയെന്നാണ് പറഞ്ഞത്. ദേറാസിറ്റിയിലെ ഇടുങ്ങിയ ഡോർമെറ്ററിയിലാണ് താമസിപ്പിച്ചത്. സ്ത്രീകൾക്ക് താമസിക്കാൻ പറ്റിയ സ്ഥലമല്ലായിരുന്നു.
''ജോലി കിട്ടാതെവന്നപ്പോൾ ഞാനും നാത്തൂൻ സൂസൻ സാജിയും ദുബായിലെ ബന്ധുവിന്റെ സഹായത്തോടെ താമസംമാറ്റി. സ്വന്തം നിലയിൽ മറ്റൊരിടത്ത് ജോലിനേടി. പത്തനാപുരം പട്ടാഴി സ്വദേശികളായ ഞങ്ങൾ നിയുക്ത എം.എൽ.എ കെ.ബി. ഗണേശ്കുമാറിനെയും വിവരം അറിയിച്ചു. മുടക്കിയ പണം തിരികെക്കിട്ടണം.
-റീന രാജൻ, തട്ടിപ്പിനിരയായ നഴ്സ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |