ചിത്രയെക്കുറിച്ച് എത്ര പറഞ്ഞാലും ജ്യുവൽമേരിക്ക് മതിയാവില്ല. സ്റ്റാർ സിംഗറിന്റെ അവതാരകയായതിൽ ജ്യുവൽമേരി ഏറെ ആഹ്ളാദിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് ചിത്രയുമായി അടുക്കാനായതാണ്. സ്നേഹത്തിന്റെ നിറകുടമാണ് ചിത്രചേച്ചി. അത്രയും വലിയ ഒരാൾക്ക് എങ്ങനെ നമ്മളോടൊക്കെ ഇത്രയും സ്നേഹത്തോടെ പെരുമാറാൻ പറ്റുന്നുവെന്നോർത്ത് ഞാൻ അത്ഭുതപ്പെടാറുണ്ട്. ചിത്രചേച്ചിക്ക് മുന്നിൽ ആർക്കും ഒരു ഇൗഗോയും വലിപ്പ ചെറുപ്പവുമില്ല. ഏറ്റവും ചെറിയയാളിനോടും ഏറ്റവും വലിയയാളിനോടും ഒരുപോലെയാണ് ചിത്രചേച്ചി പെരുമാറുന്നത്. ചിത്രചേച്ചി യെ പോലെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു ഗായികയ്ക്കൊപ്പമുള്ള ഒാരോ നിമിഷവും എനിക്ക് വിലപ്പെട്ടതാണ്. ഒരു രക്ഷയുമില്ലാത്ത ഒരാളാണ് ചിത്രചേച്ചി . എന്റെ ചക്കരയാണ്. സത്യം പറഞ്ഞാൽ ചിത്രചേച്ചിയോട് എനിക്ക് പ്രേമമാണ് ജ്യുവൽ മേരി പറയുന്നു. 'ഷൂട്ടിന്റെ ബ്രേക്ക് ടൈമിലൊക്കെ ഞാൻ ജഡ്ജസ് ടേബിളിനടുത്ത് ചിത്രാമ്മയോട് വർത്തമാനം പറയാനായി ഒാടിച്ചെല്ലും. അപ്പോൾ ചിത്രാമ്മ വീട്ടിൽനിന്ന് കൊണ്ടുവരുന്ന പലപല മിഠായികളും ബിസ്കറ്റുകളുമൊക്കെ സ്നേഹത്തോടെ തരും. വിജയ് സേതുപതിയെ നായകനാക്കി സീനു രാമസ്വാമി സംവിധാനം ചെയ്ത മാമനിതൻ എന്ന തമിഴ് ചിത്രത്തിലും മലയാളത്തിൽ ഞാൻ മേരിക്കുട്ടിയിലുമാണ് ഒടുവിൽ അഭിനയിച്ചത്.
മാമനിതൻ റിലീസായിട്ടില്ല. ആ രണ്ട് സിനിമകൾ ചെയ്തുകഴിഞ്ഞ് ഏറെ വൈകാതെ കൊവിഡ് വന്നു. കൊവിഡിന്റെ തുടക്കകാലത്ത് പല ടിവി ഷോകളിലേക്കും അവതാരകയാകാനുള്ള ഒാഫർ വന്നു. പക്ഷേ അതൊരു അനിശ്ചിതത്വത്തിന്റെ കാലമായിരുന്നില്ലേ. ഏകദേശം ആറ് മാസത്തോളം നമ്മളും ബോധപൂർവം മാറിനിന്നു. പിന്നീട് ഇത് അങ്ങനെയൊന്നും തീരില്ലെന്ന് മനസിലായി. അങ്ങനെയാണ് നല്ലൊരു ഷോ വന്നാൽ ചെയ്യാമെന്ന് തീരുമാനിച്ചത്. പണ്ട് നാല് വർഷം ഞാൻ പാട്ട് പഠിച്ചിട്ടുണ്ട്. തീരെ ചെറിയ കുട്ടിയായിരുന്നപ്പോൾ ശാസ്ത്രീയ സംഗീതം പഠിക്കാൻ വിട്ടതാണ് പപ്പയും മമ്മിയും എന്നെ. എനിക്കല്പം അനുനാസിക ശബ്ദമാണ്. കുയിൽനാദം പോലെയുള്ള കുട്ടികളുടെ ശബ്ദത്തിനിടയിൽ എന്റെ ആ ശബ്ദം ടീച്ചർമാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചെറുതിലേ തന്നെ അല്പം റിബലായിരുന്ന എനിക്ക് 'അതാരാ മൂക്ക് കൊണ്ട് പാടണേ"യെന്ന് ടീച്ചർമാർ ചോദിക്കുമ്പോൾ സങ്കടം തോന്നിയിരുന്നു. എനിക്കത് വലിയ കളിയാക്കലായാണ് തോന്നിയിരുന്നത്. മൂന്നിലോ നാലിലോ പഠിക്കുമ്പോഴായിരുന്നു അത്. മലയാളത്തിൽ ഞാനഭിനയിച്ച ആദ്യത്തെ രണ്ട് സിനിമകളിലും മമ്മുക്കയായിരുന്നു നായകൻ. പത്തേമാരിയിലും ഉട്ടോപ്യയിലെ രാജാവിലും. പത്തേമാരിയിലാണ് ഞാൻ ആദ്യമഭിനയിച്ചത്. ആദ്യം റിലീസായത് ഉട്ടോപ്യയിലെ രാജാവാണ്. രണ്ടിന്റെയും ടൈറ്റിൽ കാർഡിൽ ഞങ്ങൾ അവതരിപ്പിക്കുന്ന പുതുമുഖ നായിക ജ്യുവൽമേരിയെന്നുണ്ട്. പ്ളാൻ ചെയ്തു കരിയർ ലോഞ്ച് ചെയ്ത ഒരാളല്ല ഞാൻ. അഞ്ചുവർഷത്തെ പരിപാടികൾ പ്ളാൻ ചെയ്ത് പടിപടിയായി കഠിനാദ്ധ്വാനത്തിലൂടെ അത് നേടിയെടുക്കുന്നവരുണ്ട്. എന്റെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല. എന്റെ കാര്യത്തിൽ ഭാഗ്യവശാൽ കുറെ കാര്യങ്ങൾ സംഭവിച്ചു. രണ്ട് സിനിമ കഴിഞ്ഞ് ഞാൻ ചിലപ്പോ ഒരു റിയാലിറ്റി ഷോയായിരിക്കും ചെയ്തത്. പക്ഷേ ഞാൻ തുടർച്ചയായി ജോലി ചെയ്തുകൊണ്ടിരുന്നു. സിനിമയും ടി.വിയുമായി ഞാൻ ബാലൻസ് ചെയ്തു.
ടിവിയിൽ കൂടുതൽ ശ്രദ്ധിച്ചാൽ സിനിമ കിട്ടാതെ വരുമോ എന്നൊന്നും ഞാൻ ചിന്തിച്ചില്ല. എനിക്ക് രണ്ടും ഇഷ്ടമാണ്. സിനിമയിൽ വലിയ നിലയിലേക്ക് വന്നില്ലല്ലോയെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് കിട്ടിയതിൽ വച്ചുതന്നെ ഞാൻ ഹാപ്പിയാണ്. ഒരു ഫ്രെയിമിനുള്ളിൽ നിൽക്കണമെന്ന് എനിക്ക് ഒരാഗ്രഹവുമില്ല. നല്ല സെൻസുള്ള ഒരു ക്യാരക്ടറിന് വിളിച്ചാൽ അഭിനയിക്കാൻ ഞാൻ റെഡിയാണ്. വില്ലത്തിയാവാനും കോമഡി ചെയ്യാനുമൊക്കെ ഞാൻ റെഡിയാണ്. പ്രായം ചെന്ന വേഷങ്ങളും ചെയ്യാം. എന്റെ ആദ്യ സിനിമയായ പത്തേമാരിയിൽത്തന്നെ ഞാൻ അറുപത് വയസുള്ളയാളായിട്ടഭിനയിച്ചില്ലേ. ടിവിയിൽ ചിരിച്ച് ജോളിയായിട്ട് ഷോകൾ ചെയ്യുന്ന എനിക്ക് സിനിമയിൽ കിട്ടിയിട്ടുള്ളതെല്ലാം സീരിയസ് വേഷങ്ങളാണ്. അതെന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. പപ്പയുടെ പേര് സെബി ആന്റണി. മമ്മിയുടെ പേര് മേരി. പപ്പ എഫ്.എ.സി.ടിയിലാണ് ജോലി ചെയ്യുന്നത്. എനിക്ക് ഒരനിയനും അനിയത്തിയുമുണ്ട്. അനിയന്റെ പേര് ജിബിൻ. അവൻ ബഹ്റൈനിൽ എൻജിനീയറാണ്. അനിത്തി ജീവ ഫാർമസിസ്റ്റാണ്. അനിയത്തിയുടെ കല്യാണം കഴിഞ്ഞു.അനിയത്തി എന്നെക്കാളും അഞ്ചുവയസിനും അനിയൻ നാലുവയസിനും ഇളയതാണ്. എന്റെ കുടുംബത്തിൽ ഒരുപാട് നഴ്സുമാരുണ്ടായിരുന്നു. പലരും ഇംഗ്ളണ്ടിൽ ജോലി ചെയ്യുന്നവർ. എന്നെയും ഒരു നഴ്സാക്കണമെന്നായിരുന്നു പപ്പയുടെയും മമ്മിയുടെയും മോഹം. ഡിഗ്രിക്ക് നഴ്സിംഗാണ് പഠിച്ചതും. എനിക്ക് ജേണലിസം ചെയ്യണമെന്നായിരുന്നു ആഗ്രഹം. പക്ഷേ അത് നടന്നില്ല. നന്നായി വായിക്കുന്നയാളായിരുന്നു ഞാൻ. മലയാളവും സോഷ്യൽ സയൻസുമൊക്കെയായിരുന്നു എന്റെ ഇഷ്ട വിഷയങ്ങൾ. ഇപ്പോഴാണ് വായന അല്പം കുറഞ്ഞത്. എന്റെ ഭാഷ മെച്ചപ്പെട്ടത് വായനയുണ്ടായിരുന്നതുകൊണ്ടാണ്. കണക്കിൽ ഞാൻ വളരെ മോശവും ഭാഷകളിൽ മിടുക്കിയുമായിരുന്നു. ഞാനും ജെൻസണും നല്ല സുഹൃത്തുക്കളായിരുന്നു. സൗഹൃദം വളർന്ന് പ്രണയത്തിലേക്ക് മാറുമെന്ന് തോന്നിയപ്പോൾ ഞാൻ ജെൻസണോട് വീട്ടിൽവന്ന് ആലോചിക്കാൻ പറഞ്ഞു. വീട്ടുകാർക്കും സമ്മതമായിരുന്നു. പിന്നെ ഒരുവർഷം ഞങ്ങൾ സ്വസ്ഥമായി പ്രണയിച്ചു. അതുകഴിഞ്ഞ് കല്യാണം. ഞങ്ങളുടേത് ഒരു അറേഞ്ച്ഡ് ലവ് മാര്യേജായിരുന്നുവെന്ന് പറയാം. ജെൻസൺ ഇപ്പോൾ ലാലേട്ടൻ സംവിധാനം ചെയ്യുന്ന ബറോസിൽ ജിജോ സാറിന്റെ അസോസിയേറ്റായി വർക്ക് ചെയ്യുകയാണ്.ജിജോ സാറാണ് ബറോസിന്റെ ക്രിയേറ്റീവ് ഹെഡ്. ഞാനൊരു സാധാരണ ഭാര്യയാണ്. ഞങ്ങൾ രണ്ടുപേരും ഒരേ മേഖലയിൽ ജോലി ചെയ്യുന്നവരായതുകൊണ്ട് ഞങ്ങൾക്ക് പരസ്പരം മനസിലാകും.എന്നെ വളരെയധികം സപ്പോർട്ട് ചെയ്യുന്നയാളാണ് ജെൻസൺ. സിനിമയായാലും ഷോയായാലും നീ ചെയ്യണമെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നയാൾ. എല്ലാവർക്കും ടാലന്റ് കിട്ടില്ല. നീയത് നശിപ്പിച്ച് കളയരുതെന്ന് ജെൻസൺ ഉപദേശിക്കാറുമുണ്ട്. പുറമേ കാണുമ്പോൾ ഒരുപാട് ആത്മവിശ്വാസമുള്ളയാളായിട്ട് തോന്നുമെങ്കിലും അകമേ അത്ര ആത്മവിശ്വാസമെനിക്കില്ലായിരുന്നു. പക്ഷേ ഇപ്പോൾ അതൊക്കെ മാറി. സ്ത്രീയെന്നുള്ള കരുത്ത് അനുഭവിച്ചറിയാൻ തുടങ്ങി. ഞാൻ എന്റെ ഗേൾ ഹുഡ് പൂർത്തിയാക്കിയത് ഇൗ അടുത്ത കാലത്താണെന്ന് വേണമെങ്കിൽ പറയാം. ഇപ്പോൾ സ്വത്വം തിരിച്ചറിഞ്ഞപോലെ ഞാൻ എന്നിലെ സ്ത്രീയെ തിരിച്ചറിയാൻ തുടങ്ങി. നാളെ എന്തെന്നറിയാത്തതിനാൽ ഇന്ന് കിട്ടുന്നതിൽ ആഹ്ലാദിക്കാൻ പഠിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |