കൊല്ലം: വിദ്യാഭ്യാസ മേഖലയിൽ സ്വാശ്രയ പ്രശ്നം കത്തിപ്പടർന്ന നാളുകൾ. അക്കാലത്ത് എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹിയായിരുന്ന കെ.എൻ. ബാലഗോപാലിന്റെ നേതൃത്വത്തിൽ നടന്ന സമരവേലിയേറ്റങ്ങൾ ആരും മറക്കാനിടയില്ല. പുത്തൻ ആശയങ്ങളിലൂടെയും അദ്ദേഹം സംഘടനാ പ്രവർത്തനത്തെ സർഗാത്മകമാക്കി.
സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്തെ 11 സീറ്റുകളിലും എൽ.ഡി.എഫിനെ വിജിയിപ്പിച്ച് കിംഗ് മേക്കറായി. ഇനി അദ്ദേഹം മന്ത്രിക്കസേരയിലിരുന്ന് അധികാരത്തിന്റെ ജനകീയഗാഥ രചിക്കും. 86ൽ ഫെഡറൽ ബാങ്കിൽ അക്കൗണ്ടന്റായി ലഭിച്ച ജോലി ഉപേക്ഷിച്ചാണ് മുഴുവൻ സമയ രാഷ്ട്രീയക്കാരനായത്. ജോലിയിൽ പ്രവേശിക്കാൻ ബന്ധുക്കളും സഹപ്രവർത്തകരും നിർബന്ധിച്ചു. പക്ഷേ ബാലഗോപാൽ തീരുമാനത്തിൽ ഉറച്ചുനിന്നു.
പിന്നീട് അദ്ദേഹം ലാ കോളേജിൽ നിന്ന് നിയമത്തിൽ മാസ്റ്റർ ബിരുദം നേടി. അതിനിടയിൽ എസ്.എഫ്.ഐയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് ഉയർന്നു. സംസ്ഥാന പ്രസിഡന്റും സെക്രട്ടിയുമായി. പിന്നെ ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യ പ്രസിഡന്റായി. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായി. പിന്നെ രാജ്യസഭാംഗമായിരിക്കെ നിരവധി ജനപക്ഷ ഇടപെടലുകൾ നടത്തി. അദ്ദേഹം പാർലമെന്റിൽ നടത്തിയ ചടുലമായ പ്രസംഗങ്ങൾ, ചർച്ചകൾ, അവതരിപ്പിച്ച സ്വകാര്യ ബില്ലുകൾ, ഇതെല്ലാം അദ്ദേഹത്തിന് മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന പുരസ്കാരം സമ്മാനിച്ചു.
വിമാനത്താവളങ്ങളിലെ യൂസർ ഫീ എന്ന പേരിലുള്ള കൊള്ളപ്പിരിവിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത് ബാലഗോപാലാണ്. മൂന്നുമണിക്കൂർ സഭ നിറുത്തിവച്ച് ഇക്കാര്യം ചർച്ച ചെയ്തു. രാജ്യത്തെ അനധികൃത യൂസർ ഫീ പിരിവ് നിറുത്തലാക്കാൻ ഈ ഇടപെടൽ കാരണമായി. നവോദയ വിദ്യാലയങ്ങളിൽ കുട്ടികൾക്ക് ഭക്ഷണത്തിന് നൽകുന്ന തുക തുച്ഛമാണെന്ന് പാർലമെന്റിനെ ബോദ്ധ്യപ്പെടുത്തുകയും തുക പ്രതിദിനം 40 രൂപയിൽ നിന്ന് 80 രൂപയായി വർദ്ധിപ്പിച്ചതിന് പിന്നിലിലും ബാലഗോപാലിന്റെ നിരന്തര ഇടപെടുലുകളുണ്ട്.
സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറിയായിരിക്കുമ്പോൾ അദ്ദേഹം ജില്ലയിലെ വരൾച്ച നേരിടാൻ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. അന്ന് പാർട്ടി പ്രവർത്തരുടെ സഹായത്താൽ മൂന്നുലക്ഷം മഴക്കുഴികളുണ്ടാക്കി കിണറുകൾക്കും നീർത്തടങ്ങൾക്കും പുതുജീവൻ പകർന്നു. മൺറോത്തുരുത്തിന്റെ വേദനകൾ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നതും അദ്ദേഹമാണ്. അതിൽപ്പിന്നെയാണ് വേലിയേറ്റത്തെ അതിജീവിക്കുന്ന പുതിയ ഗൃഹനിർമ്മാണ രീതി അവിടുത്തുകാർ പഠിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |