വാക്സിനേഷൻക്യാമ്പുകൾ വെട്ടിക്കുറച്ചു
കൊല്ലം: മുൻഗണനാ ക്രമത്തിൽ വാക്സിൻ സ്വീകരിക്കാൻ ആളില്ലാത്തതിനെ തുടർന്ന് വാക്‌സിനേഷൻ ക്യാമ്പുകളുടെ എണ്ണം വെട്ടിക്കുറച്ചു. ജില്ലയിൽ എൺപതിലധികം വാക്‌സിനേഷൻ ക്യാമ്പുകളുണ്ടായിരുന്നിടത്ത് ഇന്നലെ അഞ്ചെണ്ണം മാത്രമാണ് പ്രവർത്തിച്ചത്.
18നും 45നുമിടയിൽ മുൻഗണന ലഭിച്ചവർക്ക് മാത്രമാണ് നിലവിൽ വാക്സിൻ നൽകാൻ സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. മെഡിക്കൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നതിലുള്ള അജ്ഞതയാണ് വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം കുറയാനായുള്ള കാരണമായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
18 നും 45 നുമിടയിലുള്ള 103 പേർക്ക് മാത്രമാണ് ഇന്നലെ ജില്ലയിൽ വാക്സിൻ നൽകാനായത്. തിങ്കളാഴ്ച ഇത് 40 പേർ മാത്രമായിരുന്നു. വരും ദിവസങ്ങളിൽ വാക്സിൻ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം കൂടുമെന്ന് പ്രതീക്ഷിക്കുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു.
അപേക്ഷിച്ചത് മൂവായിരത്തിലധികം പേർ
മുൻഗണന ലഭിക്കുന്നതിന് മൂവായിരത്തിലധികം പേരാണ് ഇന്നലെ വരെ അപേക്ഷിച്ചിട്ടുള്ളത്. എന്നാൽ ഇവരിൽ മിക്കവരും മെഡിക്കൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തിട്ടില്ലാത്തതാണ് അനുമതി നൽകാൻ കഴിയാത്തത്. ഭൂരിഭാഗം പേരും തിരിച്ചറിയൽ രേഖകൾക്കൊപ്പം മരുന്ന് വാങ്ങുന്നതിനുള്ള കുറിപ്പടികളാണ് നൽകിയിട്ടുള്ളത്. ജില്ലാ തലത്തിൽ പരിശോധിച്ച ശേഷമാണ് മുൻഗണനാ പട്ടിക തയ്യാറാക്കുന്നതെന്നതിനാൽ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാത്തവർ അവ നൽകണം. നേരത്തെ നൽകിയ ഫോൺ നമ്പർ ഉപയോഗിച്ച് രേഖകൾ അപ്‌ലോഡ് ചെയ്യാനാകും.
രണ്ട് ദിവസത്തിനുള്ളിൽ വാക്സിൻ സ്വീകരിച്ചവർ: 143
ഇന്നലെ വാക്‌സിനേഷൻ ക്യാമ്പുകൾ: 05
ജില്ലയിൽ പ്രതിദിന വാക്സിൻ സൗകര്യം: 20,000
''
ജില്ലയിൽ നിലവിൽ വാക്സിൻ ക്ഷാമമില്ല. പ്രതിദിനം 20,000 ഡോസ് വാക്സിൻ നൽകാനുള്ള സ്റ്റോക്കുണ്ട്. അടുത്ത ദിവസങ്ങളിൽ വാക്സിൻ കൂടുതലായെത്തും. ഇപ്പോൾ മുൻഗണയുള്ളവർക്ക് മാത്രം വാക്സിൻ നൽകാനാണ് സർക്കാർ നിർദ്ദേശം.
ആരോഗ്യവകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |