ന്യൂഡൽഹി: സിംഗപ്പൂരിൽ നിന്നുള്ള കൊവിഡ് വകഭേദം ഇന്ത്യയിൽ മൂന്നാം തരംഗത്തിന് കാരണമാകുമെന്നും കുട്ടികൾക്ക് ഭീഷണിയാകാനിടയുള്ളതിനാൽ അവിടെ നിന്നുള്ള വിമാനയാത്ര നിരോധിക്കണമെന്നുമുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പ്രസ്താവന കേന്ദ്ര സർക്കാർ തള്ളി. കൊവിഡ് വകഭേദത്തെക്കുറിച്ചോ, വിമാനയാത്രയെക്കുറിച്ചോ പ്രസ്താവന നടത്താൻ കേജ്‌രിവാളിന് അധികാരമില്ലെന്ന് സിംഗപ്പൂരിനെ അറിയിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു.
കേജ്‌രിവാളിന്റെ പ്രസ്താവനയ്ക്കെതിരെ സിംഗപ്പൂർ ആരോഗ്യമന്ത്രാലയം ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിപ്പിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. ഡൽഹി മുഖ്യമന്ത്രിയുടെ പ്രസ്‌താവനയിലുള്ള ശക്തമായ എതിർപ്പ് സിംഗപ്പൂർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിൽ ഇരു രാജ്യങ്ങൾക്കിടയിൽ ശക്തമായ പങ്കാളിത്തമുണ്ട്. ഇന്ത്യയ്ക്ക് ഓക്സിജൻ അടക്കമുള്ള സഹായങ്ങൾ നൽകിയ സിംഗപ്പൂരിന്റെ നടപടി ബന്ധത്തിന് തെളിവാണെന്നും മന്ത്രി പറഞ്ഞു. കാര്യങ്ങളെല്ലാം നന്നായി അറിയുന്ന ആളുകളുടെ നിരുത്തരവാദപരമായ പ്രസ്‌താവനകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള നീണ്ടകാല സൗഹൃദം നശിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയ ജയശങ്കർ ഡൽഹി മുഖ്യമന്ത്രി ഇന്ത്യയുടെ വക്താവല്ലെന്നും വിശദീകരിച്ചു.
കേജ്‌രിവാൾ പറഞ്ഞത് കുട്ടികൾക്കുവേണ്ടി: ആംആദ്മി പാർട്ടി
സിംഗപ്പൂർ വകഭേദം ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പ്രസ്താവന രാജ്യത്തെ കുട്ടികളുടെ ജീവനെക്കുറിച്ച് ആശങ്കയുള്ളതിനാലാണെന്ന് ആംആദ്മി പാർട്ടി പ്രതികരിച്ചു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് സിംഗപ്പൂരുമായുള്ള ബന്ധത്തിലാണ് കാര്യമെന്നും പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു. ലണ്ടൻ വകഭേദത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടും അവഗണിച്ചതിനാൽ നിരവധി കുടുംബങ്ങൾക്ക് പ്രിയപ്പെട്ടവരെ നഷ്‌ടമായെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |