പാലക്കാട്: തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് പാടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ ഞാറ്റടി തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് ഭൂരിഭാഗം കർഷകരും. മഴയ്ക്ക് മുമ്പ് പാടങ്ങളിൽ പൊടിവിത നടത്താനായി ചാണകവും ചുണ്ണാമ്പും ചേർത്ത് ഉഴുതു മറിച്ചെങ്കിലും മഴ ശക്തമായതോടെ ഇനി പൊടിവിത കഴിയില്ല.
ആലത്തൂർ, കുഴൽമന്ദം, തേങ്കുറുശ്ശി, കൊടുവായൂർ, എരുമയൂർ, കുത്തന്നൂർ, മാത്തൂർ തുടങ്ങിയ ഇടങ്ങളിലെല്ലാം പാടങ്ങൾ രണ്ടാം തവണയും ഉഴുതുമറിച്ചു തുടങ്ങി. മഴ തുടരുന്നതിനാൽ നെൽക്കൃഷിക്ക് മുൻകരുതൽ സ്വീകരിക്കണം.
കൃഷി വകുപ്പിന്റെ നിർദേശം
തൊഴിലാളികളെ ഉപയോഗിച്ചാണ് നടുന്നതെങ്കിൽ ഏക്കറിന് 30ഉം യന്ത്രനടീൽ ആണെങ്കിൽ 25ഉം കിലോ വിത്തുപയോഗിക്കണം.
നല്ല വിത്ത് തിരഞ്ഞെടുത്ത് ഉപ്പുവെള്ളം ഉപയോഗിച്ച് കൃത്യമായ പരിചരണം വഴി രോഗം പടരുന്നത് തടയാം.
1.5 കിലോ ഉപ്പ് 40 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ അലിയിപ്പിച്ച് ഒരേക്കറിനുള്ള വിത്ത് അരമണിക്കൂർ മുക്കിവയ്ക്കുക.
ഇടയ്ക്കിടെ ഇളക്കി മുകളിലെ പതിർ മാറ്റി അടിയിൽ ശേഷിച്ച വിത്ത് കഴുകിയെടുത്ത് മുളപൊട്ടാനായി വെക്കുക.
ഒരു കിലോയ്ക്ക് 1020ഗ്രാം സൂഡോമോണോസ് ചേർത്താൽ ബാക്ടീരിയ, ഇലകരിച്ചിൽ പോലുള്ള രോഗമൊഴിവാക്കാം.
ഒരു ദിവസം കഴിഞ്ഞ് വെള്ളം വാർത്തുകളഞ്ഞ് മുളപൊട്ടാനായി ചാക്കിലാക്കി വയ്ക്കണം.
രണ്ടുദിവസത്തിനുള്ളിൽ മുളകൾ വന്ന വിത്ത് മഴയുടെ സ്ഥിതി നോക്കി ഞാറ്റടി തയ്യാറാക്കാനായി ഉപയോഗിക്കാം.
മഴമൂലം ഇത്തവണ ഭൂരിഭാഗം കർഷകരും ഞാറ് നടുകയാണ്. കൊവിഡ് വ്യാപന സാഹചര്യത്തിൽ പറിച്ചുനടുന്നതിന് കൃത്യസമയത്ത് തൊഴിലാളികളെ കിട്ടുമോയെന്ന ആശങ്കയുണ്ട്. തൊഴിലാളി ക്ഷാമം രൂക്ഷമായാൽ അനുബന്ധ ജോലി വൈകി വിളവെടുപ്പിനെ ബാധിക്കും.
-മുതലാംതോട് മണി, ജില്ലാ ജന.സെക്രട്ടറി, ദേശീയ കർഷക സമാജം.
വിത്ത് മുളവരാനായി ചാക്കിൽ കെട്ടിവച്ചിരിക്കുകയാണ്. മൂന്നുദിവസത്തിനുള്ളിൽ ഞാറ്റടി തയ്യാറാക്കും. തുടർന്ന് 25 ദിവസത്തിന് ശേഷം ഞാർ പറിച്ചുനടും. അടുത്താഴ്ചയോടെ എല്ലായിടത്തും ഞാറ്റടി സജീവമാകും.
-കെ.ആർ.ശിവൻ, കർഷകൻ, കുനിശേരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |