കണ്ണൂർ: നികുതി കുടിശികയായ 13 ലക്ഷം രൂപ അടച്ചില്ലെങ്കിൽ ജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടം ജപ്തി ചെയ്യുമെന്ന് അറിയിച്ച് കണ്ണൂർ കോർപ്പറേഷൻ നോട്ടീസ് നൽകി. കളക്ടറേറ്റ് പരിസരത്തെ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ 12,87,288 രൂപ നികുതി കുടിശികയുണ്ട്. 2016 മുതൽ 2021 വരേയുള്ള നികുതി കുടിശികയായ ഈ തുക അടച്ചില്ലെങ്കിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്ന് കോർപറേഷൻ സെക്രട്ടറി ജില്ല പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ നോട്ടീസിൽ പറയുന്നു.
ജില്ല പഞ്ചായത്ത് കെട്ടിടത്തിലെ അഞ്ച് മുറികളിൽ വിവിധ വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ഇത്രയും മുറികളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ വസ്തു നികുതി, സേവന ഉപനികുതി, സർചാർജ് എന്നിവയടക്കമുള്ള നികുതിയാണ് ജില്ല പഞ്ചായത്ത് ഒടുക്കേണ്ടത്. 15 ദിവസത്തിനകം നികുതി ഒടുക്കേണ്ടതാണെന്നും അങ്ങനെയല്ലെങ്കിൽ കാരണം ബോധിപ്പിക്കേണ്ടതാണെന്നും നോട്ടീസിൽ പറയുന്നു. കാരണം ബോദ്ധ്യപ്പെട്ടില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും കോർപറേഷന്റെ നോട്ടീസിൽ പറയുന്നു.
പിന്നിൽ രാഷ്ട്രീയപ്പോരും
സി.പി.എം ഭരിക്കുന്ന കണ്ണൂർ ജില്ല പഞ്ചായത്തും യു.ഡി.എഫ് ഭരിക്കുന്ന കണ്ണൂർ കോർപറേഷനും തമ്മിൽ സമീപ കാലത്ത് നിരവധി വിഷയങ്ങളിൽ തർക്കം രൂക്ഷമായിരുന്നു. കണ്ണൂർ നഗരത്തിൽ പ്രവർത്തിക്കുന്ന എസ്.പി.സി.എ കെട്ടിടം ഏറ്റെടുക്കുന്നത് സംബന്ധിച്ച് കോർപ്പറേഷനും ജില്ല പഞ്ചായത്തും തമ്മിൽ തർക്കമുണ്ടായിരു. ഇതേ തുടർന്ന് ജില്ല പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ കഫേ ശ്രീ ഹോട്ടലിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം പരിശോധന നടത്തി പിഴ ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കെട്ടിട നികുതി സംബന്ധിച്ച പുതിയ തർക്കങ്ങളിലേക്ക് ഇരു തദ്ദേശ സ്ഥാപനങ്ങളും നീങ്ങുന്നത്.
കോർപ്പറേഷന്റെ നോട്ടീസിനെതിരെ സംസ്ഥാന സർക്കാരിനെ സമീപിക്കും. ജില്ല പഞ്ചായത്തിന് കണ്ണൂർ കോർപറേഷൻ നോട്ടീസ് നൽകിയ നടപടി നിയമ വിരുദ്ധമാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് 2007ൽ ഇറക്കിയ ഉത്തരവ് പ്രകാരം തദ്ദേശ സ്ഥാപന കെട്ടിടങ്ങളെ നികുതി അടക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതൊന്നും പഠിക്കാതെയുള്ള കോർപ്പറേഷന്റെ നീക്കം ചട്ടവിരുദ്ധമാണ്-പി.പി. ദിവ്യ ജില്ല പഞ്ചായത്ത് പ്രസിഡന്റ്
റവന്യൂ വകുപ്പിന്റെ നിയമ നടപടി ക്രമത്തിന്റെ ഭാഗമാണ് നോട്ടീസ്. ജില്ല പഞ്ചായത്ത് ഓഫിസിന് നികുതി അടക്കണമെന്ന് കാണിച്ച് കോർപ്പറേഷൻ നോട്ടീസ് നൽകിയിട്ടില്ല. ജില്ല പഞ്ചായത്ത് കെട്ടിടത്തിലെ ചില മുറികളിൽ വ്യവസായിക അടിസ്ഥാനത്തിൽ ചില സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവരിൽ നിന്ന് ജില്ല പഞ്ചായത്ത് പ്രതിമാസം നിശ്ചിത തുക വാടക ഈടാക്കുന്നുമുണ്ട്-
അഡ്വ. ടി.ഒ. മോഹനൻ, മേയർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |