ആമസോൺ പ്രൈമിൽ ജൂൺ നാല് മുതൽ സ്ട്രീം ചെയ്യാനൊരുങ്ങുന്ന ദ ഫാമിലി മാൻ -2 എന്ന വെബ് സീരീസുമായി ബന്ധപ്പെട്ട വിവാങ്ങളുടെ കൊടുങ്കാറ്റിൽപ്പെട്ടുലയുകയാണ് തെന്നിന്ത്യൻ താരം സാമന്ത.
വെബ് സീരീസിന്റെ ഉള്ളടക്കത്തിനെതിരെ തമിഴ് സിനിമാ പ്രവർത്തകരുൾപ്പെടെയുള്ളവർ ഇപ്പോൾ രംഗത്ത് വന്നുകഴിഞ്ഞു. ഒരു തമിഴ് സംഘടനയെ തീവ്രവാദി സംഘമായി ഈ വെബ് സീരീസിൽ അവതരിപ്പിച്ചിരിക്കുന്നുവെന്നാണ് തമിഴ് സംവിധായകനും രാഷ്ട്രീയ പ്രവർത്തകനുമായ സീമാൻ ഉൾപ്പെടെയുള്ളവർ ആരോപിക്കുന്നത്. ആത്മഹത്യാ ബോംബ് സ്ക്വാഡിലെ അംഗമായ രാജി എന്ന കഥാപാത്രത്തെയാണ് സാമന്ത ഈ വെബ്‌സീരീസിൽ അവതരിപ്പിക്കുന്നത്.
എന്നാൽ തമിഴ് സംഘടനകളിൽ നിന്നുള്ള എതിർപ്പിനെ അവഗണിച്ച് വെബ് സീരീസ് സംപ്രേഷണം ചെയ്യാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണ് ആമസോൺ പ്രൈം.
തമിഴരുടെ വികാരം വ്രണപ്പെടുത്തുന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് സാമന്ത മാപ്പ് പറയണമെന്നാണ് സീമാന്റെ ആവശ്യം. വെബ് സീരീസ് പുറത്തിറങ്ങിയാൽ സാമന്തയും അണിയറ പ്രവർത്തകരും ആമസോണും അതിന്റെ ഭവിഷ്യത്തുകൾ നേരിടേണ്ടിവരുമെന്ന് സീമാൻ പറയുന്നു. എന്നാൽ വിവാദങ്ങളെക്കുറിച്ച് സാമന്ത ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |