പത്തനംതിട്ട : തുടർച്ചയായി 30 ദിവസം കൊവിഡ് ഡ്യൂട്ടി ചെയ്ത് ഗവ. ആശുപത്രി നഴ്സുമാർ. മറ്റ് ജില്ലകളിൽ 10 ദിവസം ഡ്യൂട്ടി ചെയ്താൽ വിശ്രമത്തിന് അവധി അനുവദിക്കുമ്പോഴാണ് പത്തനംതിട്ട, അടൂർ, കോഴഞ്ചേരി, തിരുവല്ല ആശുപത്രിയിലടക്കം നഴ്സുമാർ 30 ദിവസം തുടർച്ചയായി ജോലി ചെയ്യുന്നത്. കൊവിഡ് ഡ്യൂട്ടി ചെയ്യുന്നവർക്ക് വിശ്രമം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നഴ്സുമാർ ഇന്ന് ജില്ലാ കളക്ടർക്കും മെഡിക്കൽ ഒാഫീസർക്കും പരാതി നൽകും.
മറ്റ് ജില്ലകളിൽ കൊവിഡ് ഡ്യൂട്ടിക്ക് നഴ്സുമാരെ നിയോഗിക്കുന്നത് അടുപ്പിച്ച് പത്ത് ദിവസത്തേക്കാണ്. തുടർന്ന് കൊവിഡ് ടെസ്റ്റ് നടത്തുകയും വീട്ടിൽ ക്വാറന്റൈൻ അനുവദിക്കുകയും ചെയ്യുന്നു. ഗുരുതര കൊവിഡ് രോഗം ബാധിച്ചവരെ പരിചരിക്കുന്ന നഴ്സുമാർ കൊവിഡ് വേഗം പകരാൻ സാദ്ധ്യതയുള്ള വിഭാഗമാണ്. അതുകൊണ്ടാണ് പത്ത് ദിവസം മാത്രം ഡ്യൂട്ടിക്ക് നിയോഗിക്കുകയും പിന്നീട് വിശ്രമം അനുവദിക്കുകയും ചെയ്യുന്നത്. എന്നാൽ, ജില്ലയിലെയും അയൽ ജില്ലകളിലെയും പി.എച്ച്.സികളിൽ നിന്ന് കൊവിഡ് ഡ്യൂട്ടിക്ക് വരുന്ന നഴ്സുമാർക്കാണ് മുപ്പത് ദിവസം ഡ്യൂട്ടിയുള്ളത്. ഒരു ദിവസം ആറ് മണിക്കൂർ വരെ പി.പി.ഇ കിറ്റ് ധരിച്ചാണ് കൊവിഡ് രോഗികളെ പരിചരിക്കുന്നത്. ഇങ്ങനെ മുപ്പത് ദിവസം ഡ്യൂട്ടി ചെയ്യുമ്പോൾ ക്ഷീണവും തളർച്ചയുമുണ്ടാകുന്നുവെന്ന് നഴ്സുമാർ പറയുന്നു.
വാഹന സൗകര്യമില്ല
കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്സുമാർക്ക് സഞ്ചരിക്കാൻ ആവശ്യമായ വാഹന സൗകര്യം ഇല്ലെന്ന് പരാതികളുണ്ട്. ഡി.എം.ഒ ഇടപെട്ട് നഴ്സുമാർക്കായി കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചെങ്കിലും ആള് കുറവാണെന്ന കാരണത്താൽ നിറുത്തലാക്കി. ഇതേ തുടർന്ന് മറ്റൊരു വാഹനം ഏർപ്പാടാക്കിയെങ്കിലും ഡീസൽ ചെലവ് ആര് വഹിക്കണമെന്ന കാര്യത്തിൽ തർക്കം നിലനിൽക്കുന്നു. കൊട്ടാരക്കരയിൽ നിന്ന് അടൂരിലേക്കും തിരിച്ചും ഒാടുന്ന വാഹനത്തിന് 1100 രൂപയാണ് ഡീസൽ ചാർജ്. ആരോഗ്യ വകുപ്പിൽ നിന്ന് പണം അനുവദിക്കാത്തതിനെ തുടർന്ന് നഴ്സുമാർ പിരിവ് നടത്തിയാണ് ഡീസൽ ചെലവ് നൽകിയത്. ഇൗ നില തുടരാനാകില്ലെന്ന് നഴ്സുമാർ പറയുന്നു.
താമസം ഒരു മുറിയിൽ
നഴ്സുമാർക്ക് മതിയായ താമസ സൗകര്യവും ഭക്ഷണവുമില്ലെന്ന് ആക്ഷേപമുണ്ട്. എല്ലാവരും കൂടി ഒരു മുറിയിലാണ് താമസിക്കേണ്ടത്. ഒരുമിച്ച് താമസിക്കുന്നവരിൽ കൊവിഡ് വൈറസ് ബാധിച്ച് രോഗ ലക്ഷണം ഇല്ലാത്തവരുണ്ടാകാം. ഇത് മറ്റുള്ളവരിലേക്കും രോഗം പടരാൻ കാരണമാകും. ശരിയായ രീതിയിൽ ഭക്ഷണം കഴിക്കാനും കഴിയുന്നില്ല.
ഡ്യൂട്ടി പുന:ക്രമീകരിക്കണം
നഴ്സുമാർക്ക് മുപ്പത് ദിവസം തുടർച്ചയായി കൊവിഡ് ഡ്യൂട്ടി നൽകുന്നത് കാരണം ശാരീരികവും മാനസികവുമായ വിഷമതകൾ നേരിടുന്നുണ്ട്. ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുമ്പോൾ വാഹന സൗകര്യം ഏർപ്പെടുത്തണം. താമസത്തിന് പ്രത്യേകം മുറികൾ അനുവദിക്കണം.
സുരേഷ് കുഴുവേലിൽ,
എൻ.ജി.ഒ അസോ.ജില്ലാ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |