മിൻസ്‌ക്: ഭരണകൂടത്തിനെതിരായി ശബ്ദമുയർത്തുന്ന മാദ്ധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്യാനായി ബെലാറസിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. മാദ്ധ്യമപ്രവർത്തകനായ റൊമാൻ പ്രോട്ടസെവിച്ച് ഏതൻസിൽ നിന്ന് ലിത്വാനിയയിലേക്ക് പറക്കുകയായിരുന്ന റയാൻ എയർ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു. റൊമാനെ അറസ്റ്റ് ചെയ്യാനായി ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയുടെ നിർദ്ദേശപ്രകാരം വിമാനത്തിന് സുരക്ഷാഭീഷണിയുണ്ടെന്ന് വ്യാജസന്ദേശം നൽകി മിൻസ്‌ക് വിമാനത്താവളത്തിലിറക്കി.
ബെലാറൂസ് സൈന്യത്തിന്റെ മിഗ്-29 ഫൈറ്റര്‍ ജെറ്റ് ഈ വിമാനത്തെ അനുഗമിച്ചെത്തി. പിന്നീടാണ് റൊമാന്റെ അറസ്റ്റിനാണ് വിമാനമിറക്കിയതെന്ന കാര്യം പൈലറ്റിനും യാത്രക്കാർക്കും മനസിലായത്. അറസ്റ്റിന് ശേഷം വിമാനത്തിന് യാത്ര തുടരാൻ അനുമതി ലഭിച്ചു. വിമാനത്തിൽ നിന്ന് സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ പിന്നീടറിയിച്ചു. ലുകാഷെങ്കോയെ പിന്തുണയ്ക്കുന്ന റഷ്യയും വിമാനം ലാൻഡ് ചെയ്യാന്‍ നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ. ബെലാറസിയൻ പ്രതിപക്ഷ നേതാവായ സ്വെറ്റ്‌ലാന തിഖാനോവ്‌സ്‌കയക്കൊപ്പം ഗ്രീസിൽ നടന്ന സാമ്പത്തിക സമ്മേളനത്തിൽ പങ്കെടുത്ത ശേഷം ലിത്വാനിയയിലേക്ക് മടങ്ങുകയായിരുന്നു റൊമാനെന്നാണ് വിവരം. വിമാനമിറക്കാനുള്ള നിർദ്ദേശം അറിഞ്ഞയുടനെ തന്നെ റൊമാൻ അസ്വസ്ഥനാവുകയും ഭയപ്പെടുകയും ചെയ്തതായി സഹയാത്രികർ പറഞ്ഞു.
@ ആരാണ് റൊമാന്‍ പ്രോട്ടസെവിച്ച്?
സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിലൂടെ സംപ്രേക്ഷണം ചെയ്യുന്ന നെക്സ്റ്റ (NEXTA) ചാനലിന്റെ സ്ഥാപകപങ്കാളിയും മുൻ എഡിറ്ററുമാണ് 26കാരനായ റൊമാന്‍ പ്രോട്ടോസോവിച്ച്. ലുകാഷെങ്കോയുടെഏകാധിപത്യഭരണത്തിനെതിരെ നിരന്തരം റൊമാൻ പ്രതികരിക്കാറുണ്ട്.
2011ൽ ഭരണകൂട വിരുദ്ധറാലിയിൽ പങ്കെടുത്തതിനെ തുടർന്ന് മിൻസ്‌ക് സ്റ്റേറ്റ് സർവകലാശാലയിൽ നിന്ന് നിന്ന് റൊമാനെ പുറത്താക്കിയിരുന്നു. ഞായറാഴ്ചയും ട്വിറ്ററിലൂടെ പ്രോട്ടസെവിച്ച് ബെലാറൂസ് ഭരണകൂടത്തെ വിമര്‍ശിച്ചിരുന്നു.
ലുകാഷെങ്കോക്കെതിരെ വാർത്തകള്‍ പ്രചരിപ്പിക്കുകയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തതിന് നെക്സ്റ്റയേയും റൊമാനേയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് കൂടാതെ, 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ വ്യാപക പ്രതിഷേധങ്ങളെ തുടർന്ന് രാജ്യത്ത് നിരവധി മാദ്ധ്യമസ്ഥാപനങ്ങൾ അടച്ചു പൂട്ടപ്പെട്ടിരുന്നു.
അറസ്റ്റ് ഭയന്ന് 2019 ൽ രാജ്യം വിട്ട റൊമാൻ ലിത്വാനിയയിൽ താമസിച്ച് ലുകാഷെങ്കെക്കെതിരെ പ്രവർത്തിച്ചു. പൊതുസമാധാനം നശിപ്പിക്കൽ, വിദ്വേഷം പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ റൊമാന് മേല്‍ കഴിഞ്ഞ നവംബറിൽ ചുമത്തിയിരുന്നു.
ബെലാറസിലെ സുരക്ഷാ ഏജൻസിയായ കെ.ജി.ബി റൊമാനെ ഭീകരപ്രവർത്തകരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ശിക്ഷയായി ജയിൽവാസം മുതല്‍ വധശിക്ഷ വരെ ലഭിച്ചേക്കാം.
@ എതിർപ്പുമായി ലോകരാഷ്ട്രങ്ങൾ
യു.എസ് സെക്രട്ടറി ഒഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കനുൾപ്പെടെ നിരവധി പേർ അറസ്റ്റിനെതിരെ രംഗത്തെത്തി. ഒരു മാദ്ധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്യാൻ യാത്രാവിമാനത്തെ അടിയന്തരമായി ഇറക്കിയത് നടുക്കുന്ന സംഭവമാണെന്ന് ബ്ലിങ്കൻ പ്രതികരിച്ചു. സംഭവത്തിൽ അന്താരാഷ്ട്രതലത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും ബെലാറസ് ജനതകൾക്ക്
എല്ലാവിധ പിന്തുണ നൽകുമെന്നും ബ്ലിങ്കൻ പറഞ്ഞു.
യൂറോപ്യൻ യൂണിയനും റൊമാന്റെ മോചനം ആവശ്യപ്പെട്ടു. ബെലാറസ് ഭരണകൂടം ഇതിന്റെ ഫലമനുഭവിക്കേണ്ടി വരുമെന്ന് ഇ.യു മേധാവി ഉർസുല വോൺ ദെർ ലെയൻ ട്വീറ്റ് ചെയ്തു. പോളണ്ടും ഫ്രാൻസുമുൾപ്പെടെ നിരവധി രാഷ്ട്രങ്ങൾ അറസ്റ്റിനെ രൂക്ഷമായി വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |