ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ ഭിന്നലിംഗക്കാരായ ഓരോ വ്യക്തികൾക്കും അടിയന്തരമായി 1,500 രൂപയുടെ ഉപജീവന അലവൻസ് നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. സാമൂഹിക നീതി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഡിഫൻസിന്റെ വെബ്സൈറ്റിൽ അപേക്ഷാ ഫോം ലഭ്യമാണ്. ഭിന്നലിംഗവ്യക്തികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന എൻ.ജി.ഒകളും കമ്മ്യൂണിറ്റി അധിഷ്ഠിത സംഘടനകളും ഈ ധനസഹായത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കണമെന്നും സാമൂഹികനീതി മന്ത്രാലയം ആവശ്യപ്പെട്ടു.
ഭിന്നലിംഗക്കാർക്ക് കൗൺസലിംഗിനായി 8882133897 എന്ന ഹെൽപ്പ്ലൈൻ നമ്പറും ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 11 മുതൽ 1 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെയും ഈ ഹെൽപ്പ് ലൈൻ പ്രവർത്തിക്കും. കഴിഞ്ഞവർഷത്തെ ലോക്ക്ഡൗൺ സമയത്തും ഭിന്നലിംഗക്കാർക്ക് സമാനമായ സാമ്പത്തിക സഹായവും റേഷൻ കിറ്റുകളും മന്ത്രാലയം നൽകിയിരുന്നു.രാജ്യത്താകമാനമുള്ള 7,000 ഭിന്നലിംഗക്കാർക്കായി ആകെ 98.50 ലക്ഷം രൂപയുടെ സഹായമാണ് നൽകിയത്.
കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഭിന്നലിംഗക്കാരോട് ഒരുതരത്തിലുള്ള വിവേചനവും കാണിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ഹരിയാന, അസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നടപ്പാക്കിയ പോലെ ഭിന്നലിംഗക്കാർക്കായി പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങളോ അല്ലെങ്കിൽ ബൂത്തുകളോ സംഘടിപ്പിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |