കൊല്ലം: ഉത്രവധക്കേസിലെ പ്രതി സൂരജിനും കുടുംബാംഗങ്ങൾക്കുമെതിരായ ഗാർഹിക പീഡനക്കേസിൽ കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സൂരജിന് പുറമേ അച്ഛൻ അടൂർ പറക്കോട് ശ്രീസൂര്യയിൽ സുരേന്ദ്രൻ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ പ്രതികളാക്കി ഗാർഹിക പീഡനം, വിശ്വാസ വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം. കഴിഞ്ഞ വർഷം മേയ് 6ന് രാത്രിയിലാണ് ഉത്ര പാമ്പുകടിയേറ്റ് കൊല്ലപ്പെട്ടത്. മൂർഖൻ പാമ്പിനെക്കൊണ്ട് ഭർത്താവ് സൂരജ് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സ്വത്തുക്കൾ ലക്ഷ്യമിട്ടാണ് ഉത്രയെ സൂരജിനെ കൊണ്ട് വിവാഹം കഴിപ്പിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. മൂന്നര ഏക്കർ വസ്തുവും നൂറ് പവനും കാറും പത്തുലക്ഷം രൂപയും സ്ത്രീധനമായി നൽകി. എന്നിട്ടും പണം അവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവിൽ 8000 രൂപ വീതം മാസം ചെലവിന് നൽകി. അതുപോരാഞ്ഞും പണം ആവശ്യപ്പെട്ടു. ലഭിക്കാതെ വന്നതോടെ ഉത്രയെ വീട്ടിൽ കൊണ്ടാക്കി. ഉത്രയുടെ സ്വർണം സൂരജിന്റെ വീട്ടുകാർ തങ്ങളുടെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു. കൊലപാതക ശേഷം ഉത്രയുടെ സ്വർണം ഒളിപ്പിച്ചു. സൂരജ് ഇടയ്ക്കിടെ ഉത്രയെ മർദ്ദിക്കുമായിരുന്നു. ഇതിനിടയിൽ അടൂരിലെ വീട്ടിൽ വച്ചും അണലിയെ കൊണ്ട് കടിപ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകൻ സർവീസിൽ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുമ്പ് മാർച്ച് അവസാനമാണ് ഇരുന്നൂറോളം പേജുകളുള്ള കുറ്റപത്രം പുനലൂർ കോടതിയിൽ സമർപ്പിച്ചത്. കേസിന്റെ വിചാരണ പ്രത്യേകം നടക്കും. ഉത്രയെ കൊലപ്പെടുത്തിയ കേസിൽ പ്രോസിക്യൂഷന്റെ വിസ്താരം പൂർത്തിയായി. പിന്നീട് ആരംഭിച്ച പ്രതിഭാഗത്തിന്റെ സാക്ഷിവിസ്താരം കൊവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് മുടങ്ങി. പ്രതിഭാഗത്തിന്റെ വിസ്താരം പൂർത്തിയായ ശേഷം അന്തിമവാദം കൂടി നടക്കാനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |