കൊച്ചി:ലക്ഷദ്വീപിലെ പ്രോസിക്യൂട്ടർമാരെ കോടതി ജോലിയിൽ നിന്നൊഴിവാക്കി മറ്റു ജോലികൾക്കു നിയോഗിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
അമിനി ദ്വീപിലെ അസി. പബ്ളിക് പ്രോസിക്യൂട്ടറെ കവരത്തിയിലെ സെക്രട്ടേറിയറ്റിൽ ലീഗൽ സെല്ലിലേക്ക് മാറ്റിയതിനെതിരെ ദ്വീപ് നിവാസിയായ കെ.പി. മുഹമ്മദ് സലിം നൽകിയ ഹർജിയിൽ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്.
കുറ്റപത്രം തയ്യാറാക്കാൻ പൊലീസിനെ സഹായിക്കാനും മറ്റുമായി പ്രോസിക്യൂട്ടർമാരെ നിയോഗിച്ച് മേയ് 21നാണ് ലക്ഷദ്വീപ് എ.ഡി.എം ഉത്തരവിറക്കിയത്. ഇതുമൂലം കോടതി നടപടികൾ നിറുത്തിവയ്ക്കേണ്ട സ്ഥിതിയാണെന്നും അഞ്ചു ക്രിമിനൽ കേസുകളുടെ വിചാരണ തടസപ്പെട്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.
ലക്ഷദ്വീപിൽ കോടതികൾ പ്രവർത്തിക്കുന്ന സ്ഥലത്താണ് പ്രോസിക്യൂട്ടർമാരെ നിയോഗിക്കേണ്ടതെന്ന് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. കുറ്റപത്രം തയ്യാറാക്കാൻ ഇവരുടെ സേവനം ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ അധികൃതർ എത്തിച്ചു കൊടുക്കണം.
ലക്ഷദ്വീപിലെ പ്രോസിക്യൂട്ടർമാരെ മറ്റു ജോലികൾക്ക് നിയോഗിക്കുന്നത് കോടതികളുടെ പ്രവർത്തനത്തെ ബാധിച്ചെന്നും റംസാൻ അവധിക്കുശേഷം കോടതി തുറന്നെങ്കിലും കേസുകളൊന്നും പോസ്റ്റ് ചെയ്തിട്ടില്ലെന്നും സബ് ജഡ്‌ജി റിപ്പോർട്ട് നൽകിയിരുന്നതായും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ലക്ഷദ്വീപിന്റെ ചുമതലയുള്ള കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ വിശദീകരണത്തിന് സമയം തേടിയതിനെ തുടർന്ന് ഹർജി മാറ്റി.
വാട്ട്സ്ആപ്പ് സന്ദേശം: ലക്ഷദ്വീപിൽ
നാല് പേർ കസ്റ്റഡിയിൽ
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ വാട്ട്സ് ആപ്പ് സന്ദേശമയച്ചതിന് നാല് പേരെ ലക്ഷദ്വീപ് പൊലീസ് കസ്റ്റഡിയിലെടുത്തതായി ആരോപണം. അഗത്തി ദ്വീപ് സ്വദേശികളായ മൂന്ന് പേരും ബിത്ര ദ്വീപിലെ ഒരാളുമാണ് പിടിയിലായത്. ഇതിൽ അഗത്തി ദ്വീപിൽ നിന്നുള്ള രണ്ട് പേർ 18 വയസിന് താഴെയുള്ളവരാണെന്ന് സൂചനയുണ്ട്. ഒരാൾ സർക്കാർ ജീവനക്കാരനാണ്.
'ഹായ്' എന്നായിരുന്നു സന്ദേശമെന്ന് കസ്റ്റഡിയിലായവർ പറയുന്നു. അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ ഓൺലൈനായും സ്വന്തം വീടുകളിലും സമരങ്ങൾ നടക്കുകയാണ്. ഇതിന്റെ ഭാഗമായിരുന്നു വാട്ട്സ് ആപ്പിൽ സന്ദേശമയയ്ക്കൽ.
ഇതിനിടെ ഡെയറിഫാമുകൾ അടച്ചുപൂട്ടാനും മൃഗങ്ങളെ ലേലം ചെയ്യാനും ലക്ഷദ്വീപ് ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. കവരത്തി ഡെയറി ഫാമിലെ പശുക്കളും കാളകളുമടക്കം 35 എണ്ണത്തെ ഈ മാസം 28നാണ് ലേലം ചെയ്യുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |