കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മത-സമുദായ സംഘടനകളെ പറ്റി നടത്തിയ പരാമർശങ്ങളെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നിശിതമായി വിമർശിച്ചു.
തിരഞ്ഞെടുപ്പിന് സഹായം അഭ്യർത്ഥിച്ച് എൻ.എസ്.എസ് ആസ്ഥാനത്ത് വന്നയാൾ പ്രതിപക്ഷ നേതാവായപ്പോൾ മതിമറന്ന് സമുദായ സംഘടനകൾക്കെതിരെ നിലവാരമില്ലാത്ത ഭാഷയിൽ പ്രസ്താവനകൾ നടത്തുകയാണ്. ഇത് കോൺഗ്രസ് പാരമ്പര്യത്തിന് ചേർന്നതാണോയെന്ന് പരിശോധിക്കണം. ആവശ്യം വരുമ്പോൾ സമീപിക്കുകയും അതിന് ശേഷം തള്ളിപ്പറയുകയും ചെയ്യുന്ന സ്വഭാവം ആർക്കും യോജിച്ചതല്ല. പാർട്ടിയുടെ നയപരമായ നിലപാടുകൾ വ്യക്തമാക്കേണ്ടത് കെ.പി.സി.സി.യാണ്, പ്രതിപക്ഷ നേതാവല്ല - സുകുമാരൻ നായർ പറഞ്ഞു.
മത - സമുദായ സംഘടനകൾക്ക് വഴങ്ങില്ലെന്നും അവർ രാഷ്‌ട്രീയ നേതൃത്വത്തെ നിയന്ത്രിക്കുന്ന സ്ഥിതി വരരുതെന്നും മറ്റും പ്രതിപക്ഷ നേതാവായതിന് പിന്നാലെ വി. ഡി. സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞതാണ് സുകുമാരൻ നായരെ ചൊടിപ്പിച്ചത്. പ്രതിപക്ഷനേതാവും തിരഞ്ഞെടുപ്പിൽ സഹായം തേടി എൻ.എസ്.എസ് ആസ്ഥാനത്ത് എത്തുകയും ഒരു മണിക്കൂറോളം ചെലവിടുകയും ചെയ്തു. അതിനുശേഷം താലൂക്ക് യൂണിയൻ നേതൃത്വത്തെയും കരയോഗ നേതൃത്വങ്ങളെയും നേരിട്ടു കണ്ട് അവരോടും സഹായം അഭ്യർത്ഥിച്ചു. എന്നിട്ടാണ് പുതിയ സ്ഥാനലബ്‌ധിയിൽ മതിമറന്ന് വിലകുറഞ്ഞ പ്രസ്താവനകൾ നടത്തുന്നത്. രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തരപ്രശ്‌നങ്ങളിൽ മത-സാമുദായിക സംഘടനകൾ ഇടപെടാൻ പാടില്ല. എന്നാൽ അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും അഭിപ്രായം പറയാനും അവകാശമുണ്ട്. മത-സാമുദായിക സംഘടനകളോടും നേതാക്കളോടും പുതിയ പ്രതിപക്ഷനേതാവിന്റെ സമീപനം സംബന്ധിച്ചും ശബരിമല വിശ്വാസസംരക്ഷണം സംബന്ധിച്ചും കെ.പി.സി.സി.യുടെ നിലപാട് അറിയേണ്ടതുണ്ട്. എൻ.എസ്.എസിന് രാഷ്ട്രീയമായി ഒരേ നിലപാടാണ് മുന്നണികളോട്. ഗവൺമെന്റ് ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കുകയും തെറ്റായ കാര്യങ്ങൾ അവരെ അറിയിക്കുകയും ചെയ്യും- സുകുമാരൻ നായർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |