തിരുവനന്തപുരം: കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ ആൾമാറാട്ടത്തിലൂടെ എം.ബി.ബി.എസ് പരീക്ഷയെഴുതിയ സംഭവത്തിൽ ശക്തമായ നടപടിയെടുക്കാൻ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർക്ക് മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശം. ഇതുസംബന്ധിച്ച് റിപ്പോർട്ടും ആവശ്യപ്പെട്ടു. 2021 ജനുവരിയിൽ നടന്ന മൂന്നാംവർഷ എം.ബി.ബി.എസ് പാർട്ട് ഒന്ന് പരീക്ഷയിലാണ് മൂന്ന് വിദ്യാർത്ഥികൾക്കായി ആൾമാറാട്ടം നടന്നത്. 2012ൽ എം.ബി.ബി.എസിന് പ്രവേശനം നേടിയ ഇവർ നേരത്തെ എഴുതിയ പരീക്ഷകളിൽ പരാജയപ്പെട്ടിരുന്നു.
ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഇവരെ ആരോഗ്യസർവകലാശാല ഡീ ബാർ ചെയ്തു. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നവർ ആൾമാറാട്ടത്തിന് ഒത്താശ ചെയ്തുവെന്നും കണ്ടെത്തി. ആൾമാറാട്ടത്തിന് സഹായിച്ച പരീക്ഷാ ചീഫ് സൂപ്രണ്ടിനെയും ഇൻവിജിലേറ്റർമാരായ മൂന്നുപേരെയും പരീക്ഷാ ഡ്യൂട്ടിയിൽ നിന്ന് നീക്കി. അസീസിയ മെഡിക്കൽ കോളേജിലെ പരീക്ഷാകേന്ദ്രവും റദ്ദാക്കി.
ക്രമക്കേട് നടത്തിയ വിദ്യാർത്ഥികളോ കൂട്ട് നിന്ന ഉദ്യോഗസ്ഥരോ തങ്ങളുമായി ബന്ധമുള്ളവരല്ലെന്ന് അസീസിയ കോളേജ് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോളേജ് അധികൃതർ പൊലീസിന് പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |