പത്തനംതിട്ട : ഇന്നലെ പെയ്ത കനത്ത മഴയെ തുടർന്ന് പമ്പ, മണിമല, അച്ചൻകോവിലാറുകളിൽ ജലനിരപ്പ് ഉയർന്ന് പ്രളയഭീതി സൃഷ്ടിച്ചു. നദികളിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലായ പ്രദേശങ്ങളിൽ നിന്ന് ആളുകളോട് ഒഴിഞ്ഞ പോകാൻ ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും നിർദേശം നൽകി. ഡാമുകളിൽ ജലനിരപ്പ് പരമാവധി ശേഷിയിലേക്ക് ഉയരാതിരുന്നത് ആശ്വാസമായി. ജലനിരപ്പ് ഉയരുകയും ഷട്ടറുകൾ തുറക്കുകയും ചെയ്തിരുന്നുവെങ്കിൽ തീരപ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുമായിരുന്നു. വനത്തിനുള്ളിലെ കനത്ത മഴയാണ് പമ്പ, അച്ചൻകോവിൽ ആറുകളിലെ ജലനിരപ്പ് പെട്ടന്ന് ഉയരാൻ കാരണമായത്.
പമ്പയിലെ വെള്ളം അപ്രതീക്ഷിതമായി ഉയർന്നതിനെ തുടർന്ന് റാന്നിയിൽ കോസ് വേകൾ എല്ലാം ഇന്നലെ രാവിലെ മുങ്ങിയത് പരിഭ്രാന്തിയുണ്ടാക്കി. മൂഴിയാറിൽ നിന്ന് കക്കി ഡാമിലേക്കുള്ള റോഡിൽ മണ്ണിടിച്ചിലുണ്ടായി. ഇവിടെ കഴിഞ്ഞ വർഷവും മണ്ണിടിച്ചിലുണ്ടായിരുന്നു.
മലയോര മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ രാത്രിയാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. തണ്ണിത്തോട്, മലയാലപ്പുഴ ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്ന് വീടുകൾ ഭാഗികമായി തകർന്നു. മാരാമൺ, ആറൻമുള ഭാഗങ്ങളിലും വെളളപ്പൊക്ക ഭീതിയുണ്ടായി. കിഴക്കൻ വെളളം ഒഴുകിയെത്തിയ അപ്പർകുട്ടനാട്ടിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നു.
ദുരന്തനിവാരണ സേന രംഗത്ത്
ശക്തമായ മഴ തുടരുന്നതിനാൽ എൻ.ഡി.ആർ.എഫ് സംഘം ജില്ലയിൽ ക്യാമ്പ് ചെയ്യുന്നു. ടീം കമാൻഡർ സബ് ഇൻസ്പക്ടർ കെ.കെ.അശോകന്റെ നേതൃത്വത്തിൽ 20 അംഗ സംഘമാണുള്ളത്.
ചെന്നൈ ആർക്കോണം ഫോർത്ത് ബെറ്റാലിയൻ സബ് ഡിവിഷനായ തൃശൂർ യൂണിറ്റിൽ നിന്നുമാണ് സംഘം എത്തിയത്. രണ്ട് ബോട്ട്, അസ്‌കാ ലൈറ്റ്, കയറുകൾ, ചെയിൻ സോ ഉൾപ്പടെ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും ഇവരുടെ പക്കലുണ്ട്. റാന്നി കുരുമ്പൻമൂഴി കോസ് വേ യിൽ വെള്ളം പൊങ്ങിയതിനാൽ എൻ.ഡി.ആർ.എഫ് സംഘം എത്തി സ്ഥിതിവിലയിരുത്തി.
എം.പിയും എം.എൽ.എയും സന്ദർശിച്ചു
റാന്നി കുരുമ്പൻമൂഴി കോസ് വേ യിൽ വെള്ളം പൊങ്ങിയതിനാൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ കാണാൻ ആന്റോ ആന്റണി എം.പിയും അഡ്വ.പ്രമോദ് നാരായൺ എം.എൽ.എയുമെത്തി. എൻ.ഡി.ആർ.എഫിന്റെ സഹായത്തോടെ ബോട്ടിൽ നദി കടന്നാണ് അക്കരെയെത്തിയത്. എല്ലാവർക്കും അവശ്യസാധനങ്ങൾ ഉണ്ടെന്നും ആളുകൾക്ക് മറ്റു പ്രശ്‌നങ്ങൾ ഇല്ലെന്നും വിലയിരുത്തി. അടിയന്തര സാഹചര്യമുണ്ടായാൽ എൻ.ഡി.ആർ.എഫിന്റെ സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ഇരുവരും പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ജയിംസ്, റാന്നി തഹസിൽദാർ രമ്യ.എസ്.നമ്പൂതിരി, വില്ലേജ് ഓഫീസർ സാജൻ ജോസഫ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |