ന്യൂഡൽഹി: ഐ.ടി മന്ത്രാലയം ആവിഷ്‌കരിച്ച പുതിയ ചട്ടങ്ങളും നയങ്ങളും അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ അടിയന്തരമായി സമർപ്പിക്കാൻ ഫേസ്ബുക്ക്, ട്വിറ്റർ, ഒ.ടി.ടി സേവനം നൽകുന്ന നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം തുടങ്ങിയ കമ്പനികൾക്ക് കേന്ദ്രം അന്ത്യശാസനം നൽകി.
ഫെബ്രുവരി 25ന് നിലവിൽ വന്ന പുതിയ ചട്ടങ്ങളും നയങ്ങളും അനുസരിച്ച് കമ്പനികൾ, ഇന്ത്യയിലെ അവരുടെ മുഖ്യ കംപ്ളയൻസ് ഓഫീസറുടെ വിലാസം, ബന്ധപ്പെടാനുള്ള നോഡൽ ഓഫീസറുടെ വിലാസം, ആഭ്യന്തര പരാതി പരിഹാര ഓഫീസറുടെ വിലാസം, ബന്ധപ്പെടാനുള്ള ഇന്ത്യയിലെ പ്രധാന വിലാസം തുടങ്ങിയ വിവരങ്ങൾ നൽകാനാണ് ഇന്നലെ ഐ.ടി മന്ത്രാലയത്തിന്റെ സൈബർ നിയമ വിഭാഗത്തിലെ ഗ്രൂപ്പ് കോർഡിനേറ്റർ രാകേഷ് മഹേശ്വരിയുടെ ഉത്തരവിൽ ആവശ്യപ്പെട്ടത്. വിവരങ്ങൾ ഇന്നലെ തന്നെ നൽകണമെന്നും നിർദ്ദേശിച്ചിരുന്നു.
ഇന്ത്യയിൽ 50ലക്ഷം ഉപഭോക്താക്കളുള്ള പ്രധാന സോഷ്യൽ മീഡിയ കമ്പനികൾക്കാണ് നോട്ടീസ്. ഈ വിഭാഗത്തിൽ ഉൾപ്പെടാത്തവർ അതു വ്യക്തമാക്കണം. റിപ്പോർട്ട് നൽകിയാലും കൂടുതൽ വിവങ്ങൾ തേടാൻ സർക്കാരിന് അധികാരമുണ്ട്. ഫെബ്രുവരി 25ന് പുതിയ ചട്ടങ്ങൾ ആവിഷ്കരിച്ച ശേഷം അവ അനുസരിക്കുന്നുണ്ടെന്ന് റിപ്പോർട്ട് നൽകാൻ സമൂഹമാദ്ധ്യമ കമ്പനികൾക്ക് മൂന്നു മാസം നൽകിയിരുന്നു. റിപ്പോർട്ട് നൽകാത്ത കമ്പനികൾക്ക് അവരുടെ ഉപഭോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ആക്ഷേപകരമായ ഉള്ളടക്കത്തിന്റെ പേരിൽ വിലക്ക് അടക്കം നടപടി നേരിടേണ്ടി വരുമെന്നാണ് കേന്ദ്രസർക്കാർ നിലപാട്. തുടർന്നാണ് ഇന്നലെ വാട്ട്സാപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
കേന്ദ്ര നയത്തിനെതിരെ
വാട്സാപ്പ് ഹൈക്കോടതിയിൽ
സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്തണമെന്ന നിർദ്ദേശം അടക്കമുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ സാമൂഹ്യമാദ്ധ്യമ നയം സ്വകാര്യത ലംഘനമാണെന്ന് ചൂണ്ടികാട്ടി വാട്സാപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. വാട്സാപ്പിലൂടെ കൈമാറുന്ന ഓരോ സന്ദേശങ്ങളുടെയും വിവരങ്ങൾ നൽകണമെന്ന നയം ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് വാട്സാപ്പ് പ്രതിനിധികൾ ഹർജിയിൽ ആരോപിച്ചു.
400 മില്യൺ ഉപഭോക്താക്കളാണ് വാട്സാപ്പിന് ഇന്ത്യയിലുള്ളത്. ഓരോ സന്ദേശവും ട്രേസ് ചെയ്യുന്നത് മെസേജ് അയക്കുന്ന ഓരോ ആളുടെയും വിരലടയാളം ശേഖരിച്ച് വയ്ക്കുന്നത് പോലെയാണ്. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ അടക്കം ഇതിനായി ഒഴിവാക്കണ്ടി വരും. ഇത് ഗുരുതര സ്വകാര്യതാ പ്രശ്നങ്ങൾ ഉണ്ടാക്കും. 2017ലെ ജസ്റ്റിസ് കെ.എസ്. പുട്ടസ്വാമി - യൂണിയൻ ഒഫ് ഇന്ത്യ കേസിൽ സന്ദേശങ്ങൾ നിരീക്ഷിക്കുന്നത് ഭരണഘടനാ വിരുദ്ധവും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനവുമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. ട്വിറ്റർ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സന്ദേശങ്ങളുടെ ഉറവിടം തേടുന്നത് സ്വകാര്യതാ ലംഘനമല്ലെന്നും കുറ്റകൃത്യം തടയാനാണിത് ആവശ്യപ്പെടുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |