തൃശൂർ: കൊവിഡ് വ്യാപനം രൂക്ഷമായതോടെ പാൽ വാങ്ങാനും കൊടുക്കാനുമായി സഞ്ചരിക്കാൻ കഴിയാതെ ക്ഷീരകർഷകർ. വീടുകൾ, ഹോട്ടലുകൾ, ചായക്കടകൾ എന്നിവിടങ്ങളിൽ പാൽ നൽകുന്നതിലൂടെ ലഭിക്കുന്ന അധിക വരുമാനമാണ് ഇതോടെ നിലച്ചത്. ഗ്രാമപ്രദേശങ്ങളിലെ മിക്കയിടങ്ങളും കണ്ടെയ്ൻമെന്റ് സോണായും മറ്റും മാറിയതാണ് തിരിച്ചടിയായത്.
ക്ഷീരോത്പാദക സഹകരണ സംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് സർക്കാരും മിൽമയും സംയുക്തമായി കാലിത്തീറ്റ, തീറ്റപ്പുൽ തുടങ്ങിയവയിൽ സബ്‌സിഡി, ഇൻസെന്റിവ് പോലുള്ള ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. അതിനാൽ നല്ലൊരു പങ്ക് കർഷകരും പാലിന്റെ ഒരു വിഹിതം സംഘങ്ങളിലേക്ക് നൽകുന്നുണ്ട്. പാലിലെ കൊഴുപ്പിന്റെ അളവ്, എസ്.എൻ.എഫ് (സോളിഡ് നോട്ട് ഫാറ്റ് - കൊഴുപ്പ് ഇതര ലവണങ്ങൾ) റീഡിംഗും ഒത്തുനോക്കിയാണ് വില നിശ്ചയിക്കുന്നത്.
മിൽമ നിഷ്കർഷിക്കുന്ന വില വിവര പട്ടിക പ്രകാരം ലിറ്ററിന് പരമാവധി 38 രൂപയാണ് ലഭിക്കുക. ചിലർക്ക് അതും ലഭിക്കാറില്ല. പുറത്ത് കൊടുക്കുമ്പോൾ ലിറ്ററിന് 55 രൂപ വരെ ലഭിക്കുന്നുണ്ട്. ഈ വ്യതിയാനമാണ് കർഷകരുടെ പ്രധാന ലാഭം. നാടൻ പശുവിന്റെ പാൽ മാനദണ്ഡമായാണ് മിൽമ വിലവിവര പട്ടിക തയ്യാറാക്കിയതെന്നും അതിനാൽ അത്യുത്പാദന ശേഷിയുള്ള പശുക്കളുടെ പാലിന് അതേ ഗുണം നിലനിറുത്താൻ സാധിക്കില്ലെന്നും കർഷകർ വാദിക്കുന്നുണ്ട്. പശുവിന് നൽകുന്ന തീറ്റ, കറവയിലെ വ്യതിയാനം എന്നിവയും പാലിന്റെ ഗുണങ്ങളെ നിശ്ചയിക്കുന്നുണ്ട്.
അധികം സംഭരിക്കുന്നത് 10,000 ഓളം ലിറ്റർ പാൽ
ജില്ലയിലെ 200ഓളം സംഘങ്ങളിൽ നിന്നായി തൃശൂർ ഡയറിയിൽ മാത്രം ദിനംപ്രതി 10,000 ഓളം ലിറ്റർ പാലാണ് അധികം സംഭരിക്കുന്നത്.
നിയന്ത്രണങ്ങളിൽ ഇളവ് നൽകാതെ കൂടുതൽ സ്ഥലങ്ങൾ പൂട്ടിക്കെട്ടിയതോടെ കർഷകരിൽ നിന്നും ഉപഭോക്താക്കൾ പാൽ സ്വീകരിക്കാൻ മടി കാണിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അധികം വരുന്ന പാൽ സഹകരണ സംഘങ്ങളിൽ അളക്കുകയാണ്. ഓരോ വ്യക്തികളിൽ നിന്നും കൂടുതൽ പാൽ സ്വീകരിക്കുന്നതിലൂടെ ചെറു സംഘങ്ങളിൽ ഒരുനേരം നൂറ് ലിറ്ററോളം പാലാണ് അധികമായി സംഭരിക്കുന്നത്.
ലോക്‌ഡൗൺ നീളുന്ന പശ്ചാത്തലത്തിൽ കാലിത്തീറ്റ വിൽക്കുന്ന കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടെയുള്ള വില വർദ്ധനവ് കർഷകരുടെ നടുവൊടിക്കുന്നു. ഇളവുകൾ പ്രാബല്യത്തിൽ വരാത്തതിനാൽ തീറ്റ കഴിഞ്ഞുപോകുമോ എന്ന ആശങ്കയിൽ കടക്കാർ പറയുന്ന വിലയ്ക്ക് സാധനം വാങ്ങുന്നവരാണ് കൂടുതലും.
ലോക്‌ഡൗണിൽ നിരവധി കർഷകരാണ് സംഘങ്ങളിലൂടെ പാൽ അളക്കുന്നത്. വലിയ നഷ്ടം സഹിച്ചാണ് യൂണിയനുകൾ പാൽ സംഭരിക്കുന്നത്. തൃശൂർ ഡയറിയിൽ മാത്രം ദിവസേന 10,000 ലിറ്ററോളം പാൽ അധികമായി വരുന്നുണ്ട്. ഇത് സംഭരിച്ച് പാൽപ്പൊടിയാക്കാൻ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൈമാറും.
- ബാലൻ മാസ്റ്റർ, മിൽമ ചെയർമാൻ
ദിനംപ്രതി 200 ഓളം അധികം പാലാണ് ഇപ്പോൾ സംഭരിക്കുന്നത്. കർഷകർ കൊണ്ടുവരുന്ന പാൽ അളക്കാതെ തിരിച്ചയക്കുന്ന സാഹചര്യമില്ല.
ഉമാദേവി, ക്ഷീരോത്പാദക സഹകരണ സംഘം സെക്രട്ടറി
വീടുകളിലേക്കും ഹോട്ടലുകളിലേക്കും പാൽ കൊടുക്കുന്നതാണ് പ്രധാന ലാഭം. സംഘങ്ങളിൽ അളക്കുന്നതിനേക്കാൾ കൂടുതൽ വില ലഭിക്കുന്നത് ഇങ്ങനെ കൊടുക്കുമ്പോഴാണ്. ഇടയ്ക്കിടെയുള്ള കാലിത്തീറ്റയുടെ വില വർദ്ധനവും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
വിദ്യ ലോഹിതാക്ഷൻ, ക്ഷീര കർഷക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |