വടക്കഞ്ചേരി: കഴിഞ്ഞ വർഷം കൊവിഡ് മഹാമാരി പടർന്നുപിടിച്ചത് മുതൽ സംസ്ഥാനത്തെ ജനങ്ങൾക്ക് കൈത്താങ്ങായി സർക്കാർ നടപ്പിലാക്കിയ അതിജീവന കിറ്റുകൾ തയ്യാറാക്കി വിതരണത്തിന് റേഷൻ കടകളിലെത്തിക്കുന്ന ജോലി ചെയ്യുന്നത് സപ്ലൈകോ/ മാവേലി ജീവനക്കാരാണ്. സ്ഥിരം ജീവനക്കാർക്ക് പുറമേ താൽക്കാലികക്കാരെയും ഉൾപ്പെടുത്തിയാണ് കിറ്റ് തയ്യാറാക്കുന്നത്.
വാഹന സൗകര്യമൊ ലോക്കഡൗണിൽ പ്രത്യേക പരിഗണനയോ ലഭിക്കാതെ ജോലി ചെയ്യുന്ന ഇവരാണ് നിശ്ചിത തീയതികളിൽ ഓരോ പഞ്ചായത്ത് പരിധിയിലെയും റേഷൻ കടകൾ മുഖേനയുള്ള വിതരണത്തിനായി കിറ്റുകൾ ഒരുക്കുന്നത്. സപ്ലൈകോ സ്റ്റോറുകളിൽ ഭക്ഷ്യക്കിറ്റിനുള്ള വിഭവങ്ങൾ എത്തി രണ്ടുദിവസത്തിനകം 1500ഉം 2000ഉം കിറ്റുകൾ തയാറാക്കുന്നുണ്ട്. എണ്ണ, മഞ്ഞൾ, മുളക്, ചായപ്പൊടി തുടങ്ങിയ കുറച്ചു വിഭവങ്ങളൊഴികെ അരി, പഞ്ചസാര, പയർ, കടല തുടങ്ങി ബഹുഭൂരിഭാഗം സാധനങ്ങളും തൂക്കി കവറുകളിലാക്കി കിറ്റിൽ നിറക്കുന്നത് ഭാരിച്ച ജോലിയാണ്.
വിതരണ തീയതി നിശ്ചയിച്ച ശേഷമാകും മിക്കവാറും സാധനമെത്തുക എന്നതിനാൽ ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും ജോലി ചെയ്യണം. മിക്ക ദിവസവും ജോലി തീർത്ത് വളരെ വൈകിയാണ് ഇവർ വീടണയുക. ഇതിന് പുറമെയാണ് വിദ്യാലയങ്ങൾക്കും മറ്റുമുള്ള സ്പെഷ്യൽ കിറ്റുകളുടെ ജോലിയും.
ഭക്ഷ്യക്കിറ്റ് വിതരണ ശൃംഖലയിലെ ഈ ജീവനക്കാർക്ക് മുന്നണിപ്പോരാളികൾ എന്ന പരിഗണന ഇതുവരെ ലഭ്യമായിട്ടില്ല. വാക്സിനേഷൻ അടക്കമുള്ള കാര്യങ്ങളിൽ താഴേക്കിടയിലുള്ള ജീവനക്കാർക്കിടയിൽ ആശങ്ക നിലനിൽക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |