തൃശൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലാ ഭരണകൂടത്തിനൊപ്പം സന്നദ്ധ പ്രവർത്തകരുടെ കരുത്തും. 300 സിവിൽ ഡിഫൻസ് വളണ്ടിയർമാരും 7,960 ആർ.ആർ.ടി അംഗങ്ങളും 16,002 സാമൂഹിക സന്നദ്ധ സേന അംഗങ്ങളുമാണ് ജില്ലയിലുള്ളത്.
പ്രതിരോധപ്രവർത്തനങ്ങളുടെ തുടക്കം മുതൽ ജില്ലയിൽ സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടുന്ന 24,000 ത്തോളം അംഗങ്ങൾ കർമ്മനിരതരായി സേവന രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. വാക്‌സിനേഷൻ സെന്ററുകൾ, പരിശോധനാ ക്യാമ്പുകൾ, ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ, ഡോമിസിലറി കെയർ സെന്റർ, ഓക്‌സിജൻ സിലിണ്ടറുകൾ ശേഖരിച്ച് വാർ റൂമിൽ എത്തിക്കൽ, മഴക്കാല മുന്നൊരുക്ക നടപടികളുടെ ഭാഗമാകുക തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കൊപ്പവും പൊലീസിനൊപ്പവും ഇവർ സേവനം അനുഷ്ഠിക്കുന്നു.
കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിനൊപ്പം സംസ്ഥാന ദുരന്ത നിവാരണ സേനയായി രൂപീകരിച്ചിട്ടുള്ളതാണ് സിവിൽ ഡിഫൻസ്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വിദഗ്ധ പരിശീലനങ്ങൾ ലഭിച്ചിട്ടുള്ളതിനാൽ അടിയന്തര സാഹചര്യങ്ങളെ നേരിടാനും ഇവർ പ്രാപ്തരാണ്. റാപ്പിഡ് റെസ്‌പോൺസ് ടീം അഥവ ആർ ആർ ടികളും സന്നദ്ധ സേനകളും പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നിൽ തന്നെയുണ്ട്.
ലോക്ക്ഡൗൺ സമയങ്ങളിലും നിരീക്ഷണത്തിൽ കഴിയുമ്പോഴും പുറത്തിറങ്ങാൻ കഴിയാത്തവർക്ക് വീടുകളിലേക്ക് അവശ്യ സാധനങ്ങൾ, മരുന്ന് എന്നിവ എത്തിക്കൽ, ബോധവത്കരണം നൽകൽ, വിദ്യാലയങ്ങൾ സ്ഥാപനങ്ങൾ കൊവിഡ് രോഗികളുടെ വീടുകൾ എന്നിവടങ്ങളിൽ അണുനശീകരണം നടത്തുക, ചികിത്സാ സഹായം എത്തിക്കൽ, തെരുവിൽ കഴിയുന്ന അശരണർക്ക് ഭക്ഷണം നൽകുക തുടങ്ങിയ സേവനങ്ങൾ ഇവർ നടത്തി വരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |