തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതോടെ തിരുവനന്തപുരം കണ്ണാശുപത്രിയിലെ ഐ.പി വിഭാഗം പ്രവർത്തിക്കുന്ന പ്രധാന കെട്ടിടം കൊവിഡ് ചികിത്സയ്‌ക്കായി മാറ്റിവയ്ക്കാൻ തീരുമാനം. ജനറൽ ആശുപത്രി, പേരൂർക്കട ഇ.എസ്.ഐ ആശുപത്രി എന്നിവ കൊവിഡ് ആശുപത്രിയാക്കി മാറ്റിയതിന് പിന്നാലെയാണ് കണ്ണാശുപത്രിയിലെ പഴയ ബഹുനില മന്ദിരം കൂടി കൊവിഡ് രോഗികൾക്കായി മാറ്റാൻ കളക്ടർ ഉത്തരവിറക്കിയത്. കണ്ണാശുപത്രിയിലെ കിടത്തി ചികിത്സ തത്കാലം പേവാർഡിലേക്ക് മാറ്റാനാണ് തീരുമാനം. കണ്ണാശുപത്രിയിലെ ഏകദേശം 180 -200 കിടക്കകളുള്ള വാർഡുകളടങ്ങുന്ന കെട്ടിടമാണ് കൊവിഡ് ചികിത്സാകേന്ദ്രമാക്കി മാറ്റാൻ തീരുമാനിച്ചിട്ടുള്ളത്. സാധാരണ ആശുപത്രികളിൽ ഉള്ളതുപോലുള്ള ജീവൻരക്ഷാസൗകര്യങ്ങളോ, ഓക്സിജൻ കിടക്കകളോ, വെറ്റിലേറ്റർ സൗകര്യമോ ഇവിടെയില്ല. അതിനാൽ ഇത്തരം സൗകര്യങ്ങളെല്ലാം ഒരുക്കുക എന്നത് ഏറെ ക്ലേശകരവുമാണ്. ഉത്തരവിറങ്ങിയതോടെ വാർഡുകളിൽ സൗകര്യം ഒരുക്കാനുള്ള നടപടികൾ ആരംഭിച്ചു.
നേത്ര ചികിത്സയിൽ ആശങ്ക
കണ്ണാശുപത്രിയിലെ വാർഡ് ഉൾപ്പെടുന്ന കെട്ടിടം കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റുന്നതോടെ കണ്ണിന് രോഗം ബാധിക്കുന്നവർക്ക് കിടത്തി ചികിത്സ പരിമിതമായേക്കും. സംസ്ഥാനത്തെ മികച്ച കണ്ണാശുപത്രിയായ ഇവിടെ നേത്രചികിത്സാ സൗകര്യം ചുരുക്കുന്നത് വലിയതോതിലുള്ള ആശങ്കയുണ്ടായുണ്ടാക്കുന്നുണ്ട്. നേത്രരോഗ ചികിത്സയ്‌ക്കും അപകടങ്ങളിലോ മറ്റു സംഭവങ്ങളിലോ കണ്ണിന് പരിക്കേറ്റ് ഇവിടെ ചികിത്സയ്‌ക്കായി എത്തുന്നവരും ദിനം പ്രതി ആയിരത്തോളം വരും. തിരുവനന്തപുരം ജില്ലയിലുള്ളവർ മാത്രമല്ല, സമീപ ജില്ലകളിലുള്ളവരുടെയും ഏകാശ്രയമാണ് സർക്കാർ കണ്ണാശുപത്രി. മറ്റാശുപത്രികളിൽ നിന്നും റഫർ ചെയ്ത് ഒ.പിയിൽ ദിനം പ്രതി എത്തുന്നവർ തന്നെ മുന്നൂറിലധികം വരും. ഇവരിൽ പലരും കിടത്തി ചികിത്സ ആവശ്യമുള്ളവരുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |