തിരുവനന്തപുരം: കൊവിഡ് സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാങ്കേതിക വിദ്യാഭ്യാസത്തിലൂടെയും വിജ്ഞാന സമ്പദ് ഘടന സൃഷ്ടിച്ചും അടിസ്ഥാന മേഖലകളിൽ കിഫ്ബി നിക്ഷേപം നടത്തിയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപനത്തിൽ പറയുന്നു.
ജനുവരിയിൽ അവതരിപ്പിച്ച ബഡ്‌ജറ്റിൽ പറയുന്ന രീതിയിൽ സംസ്ഥാനത്ത് ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കും. കെ - ഡിസ്‌ക് മുഖേനയുള്ള ഡിജിറ്റൽ പ്ളാറ്റ്ഫോം, വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്, 2500 സ്റ്റാർട്ടപ്പുകൾ എന്നിവയിലൂടെ 20ലക്ഷം പേർക്ക് തൊഴിലും ലഭ്യമാക്കും. സാങ്കേതിക വിദ്യാഭ്യാസം സംസ്ഥാനത്തിന് പുറത്ത് തൊഴിൽ നേടാൻ യുവാക്കളെ പ്രാപ്തരാക്കും. അത് സംസ്ഥാനത്തിന് സാമ്പത്തിക ഉത്തേജനമുണ്ടാക്കും. തൊഴിൽ നഷ്ടപ്പെട്ടവർക്ക് കിഫ്ബിയുടെ സഹായത്തോടെ തൊഴിലുണ്ടാക്കാൻ അടിസ്ഥാന സൗകര്യമേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുകയും ചെയ്യും.
കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന് ഗവർണർ വ്യക്തമാക്കി. കഴിഞ്ഞ വർഷം കൊവിഡ് മൂലം മൊത്ത ആഭ്യന്തര ഉത്പാദനം 3.82ശതമാനം കുറഞ്ഞു.അത് മറികടക്കാൻ നടപ്പ് വർഷം 6.60ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നായിരുന്നു പ്രതീക്ഷ. കൊവിഡ് രണ്ടാം തരംഗവും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും മൂലം അത് നടക്കുമെന്ന് തോന്നുന്നില്ല. ഇത് റവന്യൂ വരുമാനത്തിലും കുറവുണ്ടാക്കും. കഴിഞ്ഞ വർഷത്തെ ബഡ്‌ജറ്റിൽ റവന്യൂ വരുമാനം 18.77% കുറഞ്ഞു. നടപ്പുവർഷം പ്രതീക്ഷിച്ചത് 37.87 ശതമാനം വരുമാനം കൂടുമെന്നായിരുന്നു. അത് കിട്ടാനിടയില്ല. മാത്രമല്ല കൊവിഡ് മൂലമുണ്ടായ അധികച്ചെലവ് റവന്യൂ, വരുമാന, ധന കമ്മിയുണ്ടാക്കും.
അതേസമയം, സംസ്ഥാനത്തെ സാമൂഹ്യ,സാമ്പത്തിക സംവിധാനങ്ങൾ വളർച്ചയ്ക്ക് പര്യാപ്തമാണെന്നാണ് കേന്ദ്ര വിലയിരുത്തൽ. അഞ്ച് വർഷത്തിനുള്ളിൽ 13.1% വളർച്ച നേടാനുള്ള ശേഷി കേരളത്തിനുണ്ടെന്നും രാജ്യത്തെ ഏറ്റവും ഉയർന്ന വളർച്ചാനിരക്കുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളമെന്നുമാണ് പതിനഞ്ചാം ധനകാര്യ കമ്മിഷൻ പറയുന്നത്. വസ്തുത അതാണെങ്കിലും കൊവിഡ് മൂലം ആ വളർച്ച കൈവരിക്കുക പ്രയാസമാണ്. കഴിഞ്ഞ വർഷം വായ്പാപരിധി സംസ്ഥാനത്തിന്റെ മൊത്തവരുമാനത്തിന്റെ മൂന്ന് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി കേന്ദ്രം വർദ്ധിപ്പിച്ചിരുന്നു. അതുപയോഗിച്ച് വൻതോതിൽ വായ്പയെടുത്താണ് പദ്ധതി ചെലവും സാമൂഹ്യമേഖലാ ചെലവും നടത്തിയത്. ഇതുമൂലം വായ്പയും ആഭ്യന്തര ഉൽപാദനവും തമ്മിലുളള അനുപാതം 36 ശതമാനത്തിൽ കൂടുന്ന സ്ഥിതിയിലെത്തി.എന്നിട്ടും ജീവനക്കാർക്ക് ശമ്പളപരിഷ്ക്കരണം നടപ്പാക്കിയെന്ന് നയപ്രഖ്യാപനത്തിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |