കോഴിക്കോട് : ജില്ലയിൽ 18 നും 44 വയസിനുമിടയിൽ പ്രായമുള്ള മുഴുവൻ ഭിന്നശേഷിക്കാർക്കും വാക്‌സിനേഷൻ നൽകുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഇന്ന് വാക്‌സിനേഷൻ യജ്ഞം നടക്കും. രാവിലെ 9ന് ബീച്ച് ജനറൽ ആശുപത്രി പരിസരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. ജില്ലയിലെ നൂറ് കേന്ദ്രങ്ങൾ വഴിയാണ് വാക്‌സിനേഷൻ.
സംസ്ഥാനതലത്തിൽ ആദ്യമായാണ് ഭിന്നശേഷിക്കാർക്കായി ഇത്തരത്തിലൊരു വാക്‌സിനേഷൻ യജ്ഞം നടത്തുന്നത്. ജില്ലാ മെഡിക്കൽ ഓഫീസ്, സാമൂഹ്യനീതി വകുപ്പ്, വനിതാശിശു വികസന വകുപ്പ്, നാഷണൽ ട്രസ്റ്റ് എൽ.എൽ.സി, സാമൂഹ്യ സുരക്ഷൻ മിഷൻ എന്നിവ സംയുക്തമായാണ് യജ്ഞം സംഘടിപ്പിക്കുന്നത്. പതിനയ്യായിരത്തോളം ഭിന്നശേഷിക്കാർക്ക് വാക്‌സിൻ നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ജില്ലയിലെ അർബൻ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, അർബൻ ഹെൽത്ത് സെന്ററുകൾ, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, സാമൂഹികാരോഗ്യകേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, കുടുംബാരോഗ്യകേന്ദ്രങ്ങൾ എന്നിവയടക്കമാണ് 100 ക്യാമ്പുകൾ. ഓരോ പഞ്ചായത്തിലും ക്യാമ്പ് ഉറപ്പുവരുത്തിയിട്ടുണ്ട്. ഇന്ന് വാക്‌സിൻ സ്വീകരിക്കാൻ കഴിയാതെ വരുന്ന ഭിന്നശേഷിക്കാർക്ക് പിന്നീട് സാധാരണ നിലയിൽ വാക്‌സിനേഷൻ കേന്ദ്രത്തിലെത്തി മരുന്ന് സ്വീകരിക്കാമെന്നും പ്രത്യേക പരിഗണന ഉറപ്പാക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |