കൊവിഡ് മഹാമാരിയിൽ ജീവിതം വഴിമുട്ടിയ അനേകം കുടുംബങ്ങളുണ്ട്. മഹാമാരി ശമനമില്ലാതെ തുടരുമ്പോൾ അത്തരം കുടുംബങ്ങളുടെ എണ്ണം വർദ്ധിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. കുടുംബത്തിന്റെ ഏക അത്താണി നഷ്ടമായാലുണ്ടാകുന്ന ദുരന്തം പറഞ്ഞറിയിക്കാനാവില്ല. അതുപോലെയാണ് പെട്ടെന്നൊരു നാൾ ഗൃഹനാഥ ഇല്ലാതാകുന്ന അവസ്ഥയും. ഇതിന്റെ അനേകം മടങ്ങ് ദുരന്തമാണ് കൊവിഡിൽ മാതാപിതാക്കളെ നഷ്ടപ്പെടേണ്ടിവരുന്ന കുട്ടികൾ നേരിടേണ്ടി വരുന്നത്. രണ്ടുദിവസം മുൻപ് കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കനുസരിച്ച് കൊവിഡിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട 577 കുട്ടികളാണുള്ളത്. ഇവരെ അനാഥരായി വിടാൻ ഒരിക്കലും അനുവദിക്കില്ലെന്നും അവരുടെ ക്ഷേമത്തിനും വിദ്യാഭ്യാസം ഉൾപ്പെടെ എല്ലാ കാര്യങ്ങൾക്കും സർക്കാർ ഒപ്പമുണ്ടാകുമെന്നുമാണ് വനിതാ - ശിശുക്ഷേമ വകുപ്പുമന്ത്രി സ്മൃതി ഇറാനി ഉറപ്പുനൽകുന്നത്.
കേന്ദ്രം ആലോചന നടത്തുമ്പോൾത്തന്നെ കേരളം കൊവിഡിൽ മാതാപിതാക്കൾ നഷ്ടമായ കുട്ടികളുടെ പുനരധിവാസത്തിന് വ്യക്തമായ കർമ്മപദ്ധതിയുമായി മുന്നോട്ടുവന്നത് ശ്ളാഘനീയമാണ്. കൊവിഡ് ബാധിച്ച് അമ്മയും അച്ഛനും മരണമടഞ്ഞ കുടുംബങ്ങളിലെ കുട്ടികൾക്ക് സാമ്പത്തിക സഹായത്തിനു പുറമെ വിദ്യാഭ്യാസത്തിനുള്ള സഹായം കൂടി നൽകുന്നതാണ് കർമ്മപദ്ധതി. ഇതനുസരിച്ച് ഈ വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക് ഒറ്റത്തവണ മൂന്നുലക്ഷം രൂപ വീതം നൽകും. ഇതിനു പുറമെ പതിനെട്ടു വയസുവരെ മാസം തോറും 2000 രൂപയും നൽകും. ബിരുദതലം വരെയുള്ള വിദ്യാഭ്യാസച്ചെലവും സർക്കാർ വഹിക്കും. വലിയൊരു പുണ്യപ്രവൃത്തി തന്നെയാണിത്. ഇത്തരം കുട്ടികളുടെ ക്ഷേമ - വിദ്യാഭ്യാസ കാര്യങ്ങളിൽ സ്വന്തം കാലിൽ നിൽക്കാറാകുന്നതുവരെ അധികൃതരുടെ മേൽനോട്ടം ഉറപ്പാക്കുന്ന സംവിധാനം കൂടി അത്യന്താപേക്ഷിതമാണ്.
സംസ്ഥാനം കൊവിഡ് മരണനിരക്കിൽ ലോകത്തു തന്നെ ഏറ്റവും താഴ്‌ന്ന നിലയിലായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി അത് ഉയരുകയാണ്. മൊത്തം കൊവിഡ് മരണം വ്യാഴാഴ്ച വരെ 8063 ആയിട്ടുണ്ട്. പല കുടുംബങ്ങളെയും തീർത്തും അനാഥമാക്കിയാണ് കൊവിഡ് താണ്ഡവമാടുന്നത്. നിത്യവൃത്തിക്കു വഴിയില്ലാതായ ഇത്തരം കുടുംബങ്ങളെ കണ്ടെത്തി അവരെക്കൂടി ഉൾക്കൊള്ളാൻ സമൂഹം മുന്നോട്ടുവരേണ്ട സമയം കൂടിയാണിത്. കൊവിഡിൽ ഏറ്റവും ദുരിതത്തിലായ കുടുംബങ്ങളെ തദ്ദേശസ്ഥാപനങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താനാകും. മഹാമാരിക്കെതിരെ രാജ്യത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടം പ്രധാനമായും രോഗത്തിലും പ്രതിരോധത്തിലും ഊന്നിയുള്ളതാണ്. കൊവിഡിൽ അനാഥമാകുന്ന കുടുംബങ്ങളെ വീണ്ടും ജീവിതത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ വേണ്ടിയുള്ള മനുഷ്യോചിത കർമ്മ പദ്ധതിയെക്കുറിച്ചുകൂടി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ചിന്തിക്കേണ്ടിയിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |