കോട്ടയം : കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ക്ഷേത്രങ്ങൾ അടച്ചതോടെ വിളക്കു കത്തിക്കാനുള്ള എണ്ണയ്ക്ക് പോലും പണമില്ലാത്ത ഗതികേടിലായി ക്ഷേത്രങ്ങൾ. വിശേഷപൂജയും വഴിപാടുകളും നടക്കുന്നില്ല. കാണിക്കയും ലഭിക്കുന്നില്ല. ക്ഷേത്ര ജീവനക്കാരുടെ ശമ്പളം പോലും നൽകാനാവാത്ത സ്ഥിതിയിലാണ്. ലോക്ക് ഡൗണോടെ ആദ്യം വിലക്ക് വീണയിടങ്ങളിൽ ഒന്നാണ് ക്ഷേത്രങ്ങൾ. വിവാഹവും തുലാഭാരവും അടക്കമുള്ള വിശിഷ്ട ചടങ്ങുകൾ ഇപ്പോൾ നടക്കുന്നില്ല. ശമ്പളവും, ദക്ഷിണയും ഒരുപോലെ നഷ്ടമായതോടെ അന്നന്നത്തെ ചെലവിന് പോലും ബുദ്ധിമുട്ടുകയാണെന്ന് പൂജാരിമാരും പറയുന്നു. കഴിഞ്ഞ വർഷാവസാനം കൊവിഡ് അല്പം ശമിച്ചതോടെ വിവിധ ക്ഷേത്രങ്ങളിൽ മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവം നടത്താൻ വരെ സാധിച്ചിരുന്നു. പതിവ് ഉത്സകാലത്ത് ലഭിക്കുന്നതിന്റെ മൂന്നിലൊന്ന് വരുമാനമേ ലഭിച്ചുള്ളൂ. ഇതിന് പിന്നാലെയാണ് കൊവിഡ് രണ്ടാംതരംഗം വീണ്ടും വില്ലനായത്. എണ്ണയും തിരിയും അരിയുമടക്കം ഒഴിവാക്കാനാവാത്ത സാധനങ്ങൾ വാങ്ങുന്നത് മുതൽ പ്രതിസന്ധി ആരംഭിക്കും. വരുമാനത്തിൽ ഇടിവ് വന്നതോടെ ചില ക്ഷേത്രങ്ങളിൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്. ക്ഷേത്രം ഭരണസമിതി അംഗങ്ങൾ കൈയിൽ നിന്ന് പണം വീതംവച്ച് ജീവനക്കാർക്ക് ശമ്പളം നൽകുന്ന ക്ഷേത്രങ്ങളുമുണ്ട്.
വൻ ചെലവ്
ശാന്തിമാർ, മേളക്കാർ, മാനേജർ, കഴകം, അടിച്ചുതളി, വാച്ചർ തുടങ്ങി വിവിധ തസ്തികകളുണ്ട്. ക്ഷേത്രത്തിന്റെ വരുമാനമനുസരിച്ച് ജീവനക്കാരുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാവും. നിത്യപൂജയുള്ള ചെറിയ ക്ഷേത്രത്തിൽ മാസം മൂവായിരം രൂപയുടെ എണ്ണ ആവശ്യമാണ്. 15 കിലോ അരി, നെയ്യ്, ശർക്കര, അവൽ, മലർ, ചന്ദനത്തിരി, പൂക്കൾ എന്നിവയും വേണം.
വരുമാനം ഇടിഞ്ഞു
രസീത് വഴിയുള്ള വരമാനങ്ങൾ പൂർണമായം ഇല്ലാതായി. പൂജാരിമാർക്ക് ശമ്പളം നൽകാനുള്ള വഴി പോലും അടയുകയാണ്. ഭാരവാഹികൾ കൈയിൽ നിന്ന് പണം വീതിച്ചെടുത്താണ് നിത്യ പൂജ മുടങ്ങാതെ നടത്തുന്നത്
വിനോദ് കെ.നായർ, ക്ഷേത്ര ഭാരവാഹി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |