പാലക്കാട്: ജൂൺ ഒന്നിന് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനിരിക്കെ ജില്ലയിൽ ഓഫ് ലൈനിലുള്ളത് ആയിരക്കണക്കിന് വിദ്യാർത്ഥികൾ. 3752 വിദ്യാർത്ഥികൾക്ക് നിലവിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലെന്നാണ് സമഗ്ര ശിക്ഷ കേരളം നടത്തിയ പ്രാഥമിക കണക്കെടുപ്പിലെ വിവരം. സ്‌മാർട്ട് ഫോൺ, നെറ്റ്‌വർക്ക്, ടെലിവിഷൻ എന്നിവ ഇല്ലാത്തവരും മാതാപിതാക്കൾ ജോലിക്ക് പോകുന്നതിനാൽ ഫോൺ ഉപയോഗിക്കാൻ കഴിയാത്തവരുമായി നിരവധി പേർ വിവിധ അസൗകര്യങ്ങളുമായി ക്ളാസിന് അഭിമുഖീകരിക്കുന്നുണ്ട്. ഒന്നുമുതൽ പ്ലസ്‌ടു വരെയുള്ള വിദ്യാർത്ഥികളെ അതത് സ്‌കൂൾ അധികൃതർ ബന്ധപ്പെട്ടാണ് കണക്ക് ശേഖരിച്ചത്. പത്താംതരം കഴിഞ്ഞ് ഇനി പ്ലസ് വണിലേക്ക് കടക്കുന്ന വിദ്യാർത്ഥികൾ ഇൗ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. അതുകൂടിയാകുമ്പോൾ എണ്ണം ഇനിയും കൂടും.
അട്ടപ്പാടി, നെല്ലിയാമ്പതി, പറമ്പിക്കുളം എന്നിവിടങ്ങളിലാണ് കൂടുതൽ പ്രതിസന്ധി. അതിർത്തി മേഖലകളിലുള്ള മീനാക്ഷിപുരം, ഗോപാലപുരം തുടങ്ങിയ ഗ്രാമങ്ങളിലെ കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ ലഭിക്കാത്ത സാഹചര്യമുണ്ട്. ഇവരുടെ കൈയിൽ ആൻഡ്രോയ്ഡ് ഫോണുകളും ലാപ്ടോപ്പും ടാബും ഒന്നുമില്ല. പല വീടുകളിലും ടി.വിയുണ്ടെങ്കിലും വിക്ടേഴ്സ് ചാനൽ കിട്ടാത്ത സാഹചര്യമുണ്ട്. ചിറ്റൂർ താലൂക്കിൽ മാത്രം 400ഓളം കുട്ടികൾക്ക് പഠനസൗകര്യമില്ലെന്നാണ് സർവേ. ഇവർക്കെല്ലാവർക്കും പഠനസൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുമ്പോഴും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നെറ്റ് വർക്കിന്റ അഭാവം കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. അട്ടപ്പാടിയിലെ നല്ലൊരു ഭാഗവും നെല്ലിയാമ്പതി-പറമ്പിക്കുളം മേഖലയും പരിധിക്ക് പുറത്താണ്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കുട്ടികൾ റേഞ്ച് തേടി അലയുന്ന സാഹചര്യമാണ്.
സൗകര്യം ഉറപ്പാക്കും
എല്ലാ വിദ്യാർത്ഥികൾക്കും പഠനസൗകര്യം ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കം ആരംഭിച്ചു. ബി.ആർ.സി കോ-ഓർഡിനേറ്ററുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെ സഹായത്തിൽ ഓരോ വാർഡുകളിലെയും കുട്ടികളുടെ കണക്കെടുക്കുകയും അപര്യാപ്തത പരിശോധിച്ച് തദ്ദേശ സ്ഥാപനങ്ങൾ മുഖേന സൗകര്യമൊരുക്കും. ഒരു വാർഡിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ അവർക്ക് കഴിഞ്ഞ വർഷത്തെ പോലെ അംഗൻവാടികളിലോ വായനശാലകളിലോ സൗകര്യമൊരുക്കും. ജൂൺ പകുതിക്ക് ശേഷം എല്ലാ വിദ്യാർത്ഥികൾക്കും സൗകര്യം ഉറപ്പാക്കിയ ശേഷം മാത്രമാകും അതത് സ്‌കൂൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് തുടങ്ങുക.
പുസ്തക വിതരണം പുരോഗമിക്കുന്നു
ജില്ലയിൽ പാഠപുസ്തക വിതരണം അവസാന ഘട്ടത്തിലേക്ക്. ലോക്ക് ഡൗൺ നിയന്ത്രണം നിലവിലുള്ള പ്രദേശത്തെ വിദ്യാർത്ഥികൾക്ക് മാത്രമാണ് ഇനി പുസ്തകം ലഭിക്കാനുള്ളത്. ആവശ്യമായ പുസ്തകങ്ങൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ നേരത്തെ ലഭ്യമാക്കിയിരുന്നു. 12 സബ് ജില്ലകളിലായി 234 സൊസൈറ്റി വഴിയാണ് പുസ്തകമെത്തിച്ചത്. ഒരു സൂപ്പർ വൈസറും 14 അയൽക്കൂട്ടം പ്രവർത്തകരുമാണ് വിതരണത്തിന് നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |