മട്ടന്നൂർ: മട്ടന്നൂർ -കണ്ണൂർ റോഡിൽ കൊതേരി നാഗവളവിന് സമീപം ഇടിഞ്ഞ് അപകടാവസ്ഥയിലായ റോഡ് ഒരു വർഷത്തിലധികമായിട്ടും പുതുക്കിപ്പണിതില്ല. നാഗവളവ് ടി.ടി.ഐ. കോളജിന് മുന്നിലെ വളവിലാണ് റോഡരിക് ഇടിഞ്ഞത്. കലുങ്കിനോട് ചേർന്ന് എട്ടു മീറ്ററോളം നീളത്തിലാണ് റോഡ് തകർന്നത്.
വളവും ഇറക്കവുമായതിനാൽ അപകടം ഒഴിവാക്കുന്നതിന് റോഡിന്റെ ഇരുവശങ്ങളിലും കൈവരി സ്ഥാപിച്ചിരുന്നു. കൈവരി അടക്കമാണ് തകർന്നിരിക്കുന്നത്.
കണ്ണൂർ വിമാനത്താവളത്തിലേക്ക് ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. മഴ ശക്തമായതോടെ അപകടം ഒഴിവാക്കുന്നതിനായി നാട്ടുകാർ വേലി കെട്ടിവെച്ചിരിക്കുകയാണ്. രാത്രികാലങ്ങളിൽ റോഡ് പരിചയമില്ലാത്ത ചെറിയ വാഹനങ്ങൾ താഴ്ചയിലേക്ക് പതിക്കാൻ സാദ്ധ്യതയേറെയാണ്. റോഡിൽ അപകട സൂചനാ ബോർഡ് സ്ഥാപിക്കാൻ പോലും അധികൃതർ തയ്യാറായിട്ടില്ല. റോഡ് ഇടിഞ്ഞതിനെ തുടർന്ന് ഇതുവഴി കടന്നു പോകുന്ന കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പും കേബിളുകളും അപകട ഭീഷണിയിലായിട്ടുണ്ട്.
തകർന്ന ഭാഗം ഉടൻ അറ്റകുറ്റ പ്രവൃത്തി നടത്തി അപകടം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |