കണ്ണൂർ: സഞ്ചാരികളുടെ കളിചിരികൾ മാഞ്ഞ പയ്യാമ്പലം, ആളനക്കമില്ലാത്ത മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, താഴിട്ട് പൂട്ടിയ കോട്ടവാതിലുകൾ, ഒറ്റയ്ക്ക് മഴനനയുന്ന പാലക്കയം തട്ട്.- ലോക്ക് ഡൗണിൽ നിശ്ചലമായിരിക്കയാണ് കണ്ണൂരിന്റെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ. പഴയ പ്രതാപം ഇനിയെന്നു തിരിച്ചുവരുമെന്നു പോലും നിശ്ചയമില്ല. ടൂറിസം മേഖല തകർന്നതോടെ കോടികളുടെ വരുമാനമാണ് നഷ്ടമാകുന്നത്.
വേനലവധിക്കാലമായ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് പാർക്ക്, ബീച്ച് അടക്കമുള്ള കേന്ദ്രങ്ങളിൽ ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്ക് കൂടുന്നത്. കഴിഞ്ഞ വർഷം സമ്പൂർണ്ണ ലോക്ക്ഡൗണിനെ തുടർന്ന് ഈ സമയങ്ങളിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പൂർണ്ണമായും പൂട്ടിയിടുകയായിരുന്നു. ഈ വർഷം കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ പുതിയ റൈഡുകളും മറ്റും പലയിടത്തും ഒരുക്കിവരുന്നതിനിടെയാണ് കൊവിഡിന്റെ രണ്ടാം വരവ് പിടിമുറുക്കിയത്.
കണ്ണൂർ -തലശ്ശേരി കോട്ടകൾ, പയ്യാമ്പലം -മുഴപ്പിലങ്ങാട് ബീച്ചുകൾ, പൈതൽമല, പാലക്കയം തട്ട് , കാഞ്ഞിരക്കൊല്ലി എന്നിവയാണ് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ. കൊവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ഇവിടെയെല്ലാം സഞ്ചാരികർക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.ലോക്ക്ഡൗണിന് ദിവസങ്ങൾക്ക് മുന്നേ കൊവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ജില്ലയിലെ ചില വിനോദ കേന്ദ്രങ്ങൾ തദ്ദേശ സ്ഥാപന മേധാവികളുടെ ഉത്തരവിനെ തുടർന്ന് പൂട്ടി തുടങ്ങിയിരുന്നു. മാടായി ചൂട്ടാട് ബീച്ച്, ചാൽ ബീച്ച്, വയലപ്രം പാർക്ക്, പാലക്കയം തട്ട്, തലശ്ശേരി സീ വ്യൂ പാർക്ക്, ഓവർബറീസ് ഹോളി എന്നിവ മേയ് ആദ്യ വാരത്തിലേ പൂട്ടിയിട്ടിരുന്നു.
ജീവിതമാർഗമില്ലാതെ തൊഴിലാളികൾ
ഈ മേഖലയിൽ നിന്നുള്ള വരുമാനം പൂർണ്ണമായും നിലച്ചതോടെ ഇതുമായി ബന്ധപ്പെട്ട നിരവധി തൊഴിലാളികളാണ് തീർത്തും പട്ടിണിയിലായത്. ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലായി കരാർ, ദിവസ വേതന അടിസ്ഥാനത്തിൽ ആയിരത്തിന് മുകളിൽ തൊഴിലാളികളാണുള്ളത്. ഇവർക്കെല്ലാം നിലവിൽ തൊഴിലും വരുമാനവും ഇല്ലാത്ത സ്ഥിതിയാണ്.
കൊവിഡിന്റെ രണ്ടാം വ്യാപന പശ്ചാത്തലത്തിൽ ഈ വർഷവും ഇതുതന്നെയായിരുന്നു സ്ഥിതി. കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗണിന് ശേഷം ഡിസംബർ മുതൽ ഏതാണ്ട് സഞ്ചാരികൾ കേന്ദ്രങ്ങളിലെത്തിതുടങ്ങിയിരുന്നു. പാലക്കയം തട്ടിൽ കൊവിഡിനു മുമ്പ് സഞ്ചാരികളുടെ ഒഴുക്കായിരുന്നു . കോടമണിഞ്ഞ പാലക്കയം തട്ട് മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ്. ട്രക്കിംഗ് ഇഷ്ടപ്പെടുന്നവരാണ് ഇവിടയെത്തിയിരുന്നത്. കണ്ണൂരിന്റെ കുടജാദ്രിയെന്നും ഊട്ടിയെന്നും വിശേഷിപ്പിച്ച സ്ഥലത്ത് ഇനി മൺസൂൺ ടൂറിസമാണ് പ്രതീക്ഷ.
കണ്ണൂരിന്റെ വിനോദസഞ്ചാര മേഖലയിൽ നിരവധി നവീനങ്ങളായ പദ്ധതികളാണ് ആസൂത്രണം ചെയ്തത്. എന്നാൽ കൊവിഡിന്റെ രണ്ടാം വരവോടെ എല്ലാം പാതിവഴിയിലായി. മൺസൂൺകാലമാണ് വരാൻ പോകുന്നത്. അതിനാൽ ലോക്ഡൗൺ പിൻവലിച്ചാലും കാഴ്ച്ചകാർ എത്തുമെന്ന് തോന്നുന്നില്ല-
കെ.സി. ശ്രീനിവാസൻ ,സെക്രട്ടറി -ഡി.ടി.പി..സി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |