തളിപ്പറമ്പ്: മരത്തടികൾ വീണടിഞ്ഞും മാലിന്യം നിറഞ്ഞും കരിമ്പാങ്കണ്ണി തോടിന്റെ ഒഴുക്ക് മുറിഞ്ഞതുമൂലം കുപ്പം ചാലത്തൂർ റോഡിനടുത്ത് തരിശാകുന്നത് പത്തേക്കറോളം വയൽ. അഴുക്ക് വെള്ളം നിറഞ്ഞതിനാൽ കഴിഞ്ഞ രണ്ടുവർഷമായി വയലിൽ കൃഷിയിറക്കിയിട്ടില്ല.
കുപ്പം പുഴയിലേക്ക് ചേരുന്ന കരിമ്പാങ്കണി തോടിനോട് ചേർന്നാണ് ഈ വയൽ. മഴക്കാലമായാൽ ചാലത്തൂർ പ്രദേശങ്ങളിൽ നിന്നുള്ള വെള്ളം മുഴുവനും ഈ വയലിൽ എത്തും. ഇവിടെ എത്തുന്ന വെള്ളം കരിമ്പാങ്കണ്ണി തോടിലൂടെയാണ് പുഴയിലേക്ക് ചേരേണ്ടത്. എന്നാൽ തോട് പലയിടത്തും അടഞ്ഞുകിടക്കുന്നതിനാൽ വെള്ളം ഒഴുകിപ്പോകാതെ വയലിൽ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ഓവുചാൽ ഇല്ലാത്തതിനാൽ വീടുകളിൽ നിന്നും എത്തുന്ന മാലിന്യങ്ങളടങ്ങിയ വെള്ളവും വയലിലാണ് എത്തിച്ചേരുന്നത്.
വീടുകളിൽ നിന്നും മറ്റും എത്തിച്ചേരുന്ന വെള്ളം തോട്ടിലേക്ക് ചേരുന്നതിനായി ഓവുചാൽ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുറമെ നിന്നുവരുന്ന മലിനജലം വയലിൽ എത്താത്ത തരത്തിൽ തോട് വഴി പുഴയിലേക്ക് ചേരുന്നതിന് സൗകര്യം ഒരുക്കിയാൽ വയലിൽ കൃഷി ഇറക്കാൻ സാധിക്കും. കൂടാതെ മാലിന്യം വയലിൽ അടിഞ്ഞൂകുടുന്നത് തടയാനുമാകും ഓവുചാൽ നിർമ്മിച്ച് വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഒരുക്കാൻ നഗരസഭ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |