തിരുവനന്തപുരം: അടൂരിൽ നിന്നുള്ള സി.പി.ഐ അംഗം ചിറ്റയം ഗോപകുമാർ പതിനഞ്ചാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറാവും. സ്പീക്കർ തിരഞ്ഞെടുപ്പിൽ മത്സരിച്ച പ്രതിപക്ഷം, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിറുത്തേണ്ടെന്ന് തീരുമാനിച്ചതിനാൽ തിരഞ്ഞെടുപ്പ് ഒഴിവായി. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.
ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്നലെ ഉച്ചയ്ക്ക് 12നകം നാമനിർദ്ദേശ പത്രിക സമർപ്പിക്കണമായിരുന്നു. യു.ഡി.എഫിൽ നിന്ന് എതിരാളിയുണ്ടായിരുന്നെങ്കിൽ ഇന്ന് രാവിലെ 11ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം.
സ്പീക്കർ സ്ഥാനാർത്ഥിയായി പി.സി. വിഷ്ണുനാഥിനെ മത്സരിപ്പിച്ചിരുന്നു. 40നെതിരെ 96 വോട്ടുകൾക്കാണ് ഭരണകക്ഷിയിലെ എം.ബി. രാജേഷ് വിജയിച്ചത്. അതേ കക്ഷി നിലയായതിനാൽ മത്സരിക്കേണ്ടെന്ന് യു.ഡി.എഫ് തീരുമാനിക്കുകയായിരുന്നു. 2001ൽ യു.ഡി.എഫ് 99 സീറ്റുകൾ നേടി എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തിയപ്പോഴും സമാന സാഹചര്യമായിരുന്നു. അന്ന് 41 സീറ്റുകളായിരുന്നു എൽ.ഡി.എഫിന്. അന്നവർ ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിറുത്തിയില്ല. കോൺഗ്രസിലെ സുന്ദരൻ നാടാർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ആ കീഴ്വഴക്കം ഇവിടെ യു.ഡി.എഫും പാലിക്കുകയായിരുന്നു. കഴിഞ്ഞ തവണ സി.പി.ഐയിലെ വി. ശശിക്കെതിരെ കോൺഗ്രസിലെ ഐ.സി. ബാലകൃഷ്ണനെ യു.ഡി.എഫ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് മത്സരിപ്പിച്ചിരുന്നു.ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് നിയമസഭയുടെ ചരിത്രത്തിൽ ഏഴ് തവണ മത്സരം ഒഴിവായിട്ടുണ്ട്.
സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമായ ചിറ്റയം ഗോപകുമാർ ഇത് തുടർച്ചയായ മൂന്നാം തവണയാണ് നിയമസഭയിലെത്തുന്നത്. 1965 മേയ് 30ന് കൊല്ലം ജില്ലയിലെ ചിറ്റയത്ത് ടി. ഗോപാലകൃഷ്ണന്റെയും ടി.കെ. ദേവയാനിയുടെയും മകനായി ജനനം. എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവേശനം. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജിൽ നിന്ന് പ്രീഡിഗ്രി പൂർത്തിയാക്കിയ അദ്ദേഹത്തിന് പിന്നീട് കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥ കാരണം കൂടുതൽ പഠിക്കാനായില്ല. 2011ലാണ് ആദ്യമായി നിയമസഭാംഗമായത്. സി. ഷെർളിബായിയാണ് ഭാര്യ. രണ്ട് പെൺമക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |