സിഡ്നി : ക്രിക്കറ്റിൽനിന്ന് വിരമിച്ചശേഷം പരിശീലകരായും കമന്റേറ്ററായും അമ്പയർമാരായും സംഘടനാ നേതൃത്വത്തിലുമൊക്കെ തിളങ്ങുന്ന താരങ്ങളുണ്ട്. എന്നാൽ അവരിൽനിന്ന് വ്യത്യസ്തനായ ഒരു മുൻ താരത്തെ പരിചയപ്പെടാം... സേവ്യർ ഡോഹർട്ടി . ക്രിക്കറ്റ് താരത്തിന്റെ വേഷമഴിച്ചുവച്ച ശേഷം ആശാരിപ്പണിയിലേക്കു തിരിഞ്ഞയാളാണ് 2015ൽ ഏകദിന ലോകകപ്പ് നേടിയ ആസ്ട്രേലിയൻ ടീമിൽ അംഗമായിരുന്ന സ്പിന്നർ ഡോഹർട്ടി .
. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളുടെ സംഘടനയായ എ.സി.എയാണ് വിരമിച്ചതിനു ശേഷം പുതിയ തൊഴിൽ കണ്ടെത്തിയ ഡോഹർട്ടിയുടെ ചിത്രവും വിഡിയോയും പുറത്തുവിട്ടത്. "വിരമിച്ച സമയത്ത്, ഇനിയെന്തു ചെയ്യും എന്നതിനേക്കുറിച്ച് എനിക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. അതുകൊണ്ട് വിരമിച്ചശേഷമുള്ള ആദ്യത്തെ ഒരു വർഷം കിട്ടിയ ജോലിയെല്ലാം ചെയ്തുനോക്കി. ഓഫിസ് ജോലിയും ക്രിക്കറ്റുമായി ബന്ധപ്പെട്ട ചില ജോലികളുമെല്ലാം ചെയ്തു. ഒടുവിൽ ഇതാണ് എന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞാണ് ഇവിടെയെത്തിയത് "– ഡോഹർട്ടി പറയുന്നു. ആശാരിപ്പണി പഠിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായിട്ടേയുള്ളൂ . പുതിയ തൊഴിൽ കണ്ടെത്താൻ ക്രിക്കറ്റ് താരങ്ങളുടെ സംഘടനയാണ് സഹായിച്ചതെന്നും ഡോഹർട്ടി വിശദീകരിച്ചു.
ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലൂടെ 2010ലാണ് ഡോഹർട്ടി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുന്നത്. അതേ വർഷം ഇംഗ്ലണ്ടിനെതിരെ സിഡ്നിയിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. ഏതാനും വർഷങ്ങൾക്കുശേഷം ഇന്ത്യയ്‌ക്കെതിരെ സിഡ്നിയിലായിരുന്നു ട്വന്റി-20 അരങ്ങേറ്റം. നാലു ടെസ്റ്റുകളിൽനിന്ന് ഏഴു വിക്കറ്റും 60 ഏകദിനങ്ങളിൽനിന്ന് 55 വിക്കറ്റുകളുമാണ് ഡോഹർട്ടിയുടെ സമ്പാദ്യം. 11 രാജ്യാന്തര ട്വന്റി-20 മത്സരങ്ങളിൽനിന്ന് 10 വിക്കറ്റും വീഴ്ത്തി. 2016–17 സീസണിലാണ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം റോഡ് സേഫ്ടി സീരീസിന്റെ ഭാഗമായി ഇന്ത്യയിൽ കളിക്കാനെത്തിയ ആസ്ട്രേലിയൻ ലെജൻഡ്സ് ടീമിൽ അംഗമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |