എച്ച്.എം.സി വരുമാനം 33 ലക്ഷമായി ഇടിഞ്ഞു
കൊല്ലം: കൊവിഡ് നിയന്ത്രണങ്ങളിൽ രോഗികളുടെ എണ്ണം കുറഞ്ഞതോടെ ജില്ലാ ആശുപത്രിയുടെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിക്ക് (എച്ച്.എം.സി) വിവിധ മാർഗങ്ങളിലൂടെ ലഭിച്ചിരുന്ന വരുമാനം കുത്തനെ ഇടിഞ്ഞു. കൊവിഡിന് മുമ്പ് ശരാശരി 50 ലക്ഷം രൂപയായിരുന്ന പ്രതിമാസ വരുമാനം ഇപ്പോൾ 33 ലക്ഷമായി താഴ്ന്നിരിക്കുകയാണ്. നാണൽ ഹെൽത്ത് മിഷനിൽ (എൻ.എച്ച്.എം) നിന്ന് കൊവിഡ് പ്രതിരോധത്തിന് നൽകുന്ന പണം ഉപയോഗിച്ചാണ് ഈ കുറവ് നികത്തുന്നത്.
കാരുണ്യ ഇൻഷ്വറൻസ് പദ്ധതിയായിരുന്നു എച്ച്.എം.സിയുടെ പ്രധാന വരുമാന സ്രോതസ്. പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് കിടത്തി ചികിത്സ നൽകുമ്പോൾ ചെലവാകുന്ന തുക ആശുപത്രിക്ക് ലഭിക്കും. ശസ്ത്രക്രിയ, എക്സ്റേ, ലാബ്, എം.ആർ.ഐ, ടി.ടി എന്നിവയ്ക്ക് ഈടാക്കുന്ന ചെറിയ ഫീസും എച്ച്.എം.സിക്കാണ് ലഭിക്കുന്നത്. ഇതിനുപുറമേ പാർക്കിംഗ് ഫീസ്, ഒ.പി ടിക്കറ്റ് എന്നിവയിലൂടെയും വരുമാനം ലഭിച്ചിരുന്നു.
അഞ്ച് രൂപയാണ് ഒ.പി ടിക്കറ്റിന് ഒരു രോഗിയിൽ നിന്ന് ഈടാക്കിയിരുന്നത്. നേരത്തെ 3500 - 4000 രോഗികൾ എത്തിയിരുന്ന ജില്ലാ ആശുപത്രിയിലെ ഒ.പിയിൽ ഇപ്പോൾ മുന്നൂറിൽ താഴെയാളുകൾ മാത്രമാണ് എത്തുന്നത്. നേരത്തെ വാഹനങ്ങൾ തിങ്ങിനിറഞ്ഞിരുന്ന ആശുപത്രി പരിസരവും ഇപ്പോൾ കാലിയാണ്.
ശമ്പളം നൽകാനും ഫണ്ടില്ല
മരുന്നുകൾ വാങ്ങുന്നതിന് പുറമേ ജില്ലാ ആശുപത്രിയിലെ നൂറോളം താത്കാലിക ജീവനക്കാർക്ക് എച്ച്.എം.സി ഫണ്ടിൽ നിന്നാണ് ശമ്പളം നൽകിയിരുന്നത്. ഇതിൽ കൂടുതലും ശുചീകരണ ജീവനക്കാരും സ്റ്റാഫ് നഴ്സുമാരുമാണ്. ലാബ്, കൗണ്ടർ ജീവനക്കാരുമുണ്ട്. നേരത്തെ ഇതെല്ലാം സ്വന്തം നിലയിൽ കൈകാര്യം ചെയ്തിരുന്ന ജില്ലാ ആശുപത്രി ഇപ്പോൾ എൻ.എച്ച്.എമ്മിന് മുന്നിൽ കൈ നീട്ടേണ്ട അവസ്ഥയിലാണ്.
'' എച്ച്.എം.സി വരുമാനം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. സർക്കാർ സഹായം കൊണ്ടാണ് കാര്യങ്ങൾ നടന്നുപോകുന്നത്. നേരത്തെ അനുവദിച്ച ഫണ്ട് താത്കാലിക ജീവനക്കാർക്ക് കഴിഞ്ഞമാസത്തെ ശമ്പളം നൽകാൻ വരെ തികഞ്ഞു.''
ഡോ. വസന്തദാസ് (ജില്ലാ ആശുപത്രി സൂപ്രണ്ട്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |