തിരുവനന്തപുരം: 'കൊവിഡ് വിഷയത്തിലെ അടിയന്തര പ്രമേയത്തിൽ ഇടപെട്ട് സംസാരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് മാസ്‌ക്കഴിച്ചു. അതിനിടെ സ്പീക്കർ എം.ബി. രാജേഷ് ഇടപെട്ടപ്പോൾ സമയത്തെ കുറിച്ച് ഒാർമ്മിപ്പിക്കാനാണെന്നാണ് സതീശൻ കരുതിയത്. സമയത്തിന്റെ കാര്യത്തിൽ സ്പീക്കർ കണിശക്കാരനാണ്. അനുവദിച്ച സമയത്തിന് ശേഷവും സംസാരിച്ചാൽ എത്ര വലിയ നേതാവിന്റെയാണെങ്കിലും മൈക്ക് ഒാഫാക്കാൻ മടിയില്ല. അതുകൊണ്ട് പ്രതിപക്ഷ നേതാവ് ഉടൻ പറഞ്ഞു 'അധികം സമയമെടുക്കില്ല സർ. രണ്ടുമിനിറ്റിൽ നിറുത്തും". പക്ഷേ, സ്പീക്കറുടെ മറുപടി മറ്റൊന്നായിരുന്നു.'സംസാരിച്ചോളൂ, പക്ഷേ മാസ്ക് വയ്‌ക്കണം. ജനങ്ങൾ കാണുന്നതല്ലേ, നമ്മളും ഇങ്ങനെയൊക്കെ ആയാലോ" പ്രതിപക്ഷ നേതാവ് ഉടൻ മാസ്‌ക് വച്ചു. 'രണ്ടുതവണ കൊവിഡ് വന്നതാണ്. ശ്വസിക്കാൻ പ്രയാസമുണ്ട്. ചിലപ്പോൾ മാസ്ക് വച്ച് സംസാരിക്കാനും" എന്ന വിശദീകരണവും നൽകി.
പിന്നാലെ ശ്രദ്ധ ക്ഷണിക്കൽ അവതരിപ്പിച്ച സി.എച്ച്. കുഞ്ഞമ്പു മാസ്‌ക് ധരിച്ചിരുന്നെങ്കിലും മൂക്കിന്റെ ഭാഗം താഴ്‌ത്തിയാണ് സംസാരിച്ചത്. കൊവിഡിന്റെ രണ്ടാംതരംഗത്തിലാണ് സഭ ചേരുന്നത്. സമ്മേളനം പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണെന്നാണ് വയ്പ്. പക്ഷേ സഭയിൽ മാസ്‌ക് അഴിക്കുന്നതിൽ ഭരണ-പ്രതിപക്ഷ ഐക്യം പ്രകടമായിരുന്നു. പ്രസംഗത്തിനിടെ മാസ്‌ക് ശരിയായി ധരിക്കാൻ പി.കെ. ബഷീറിനോട് ഭരണപക്ഷം ഓർമ്മിപ്പിച്ചപ്പോൾ, 'മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുമ്പോൾ മാസ്‌ക് താഴ്‌ത്തിവയ്‌ക്കുന്നതോ.. അപ്പോഴാ.." എന്നായിരുന്നു മറുപടി.
കൊവിഡിനെ പേടിച്ച് സമ്മേളനം നാലുദിവസം വെട്ടിച്ചുരുക്കി. വ്യവസായമന്ത്രി പി. രാജീവ് കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. കൊവിഡ് കാരണം കോൺഗ്രസിന്റെ എം. വിൻസന്റിന് സത്യപ്രതിജ്ഞ ചെയ്യാനും കഴിഞ്ഞിട്ടില്ല. അരുവിക്കരയിൽ നിന്നുള്ള അംഗം സ്റ്റീഫനും ചികിത്സയിലാണ്. അവസാനം എല്ലാ അംഗങ്ങളെയും മാസ്‌കിന്റെ പ്രാധാന്യം സ്പീക്കർ ഓർമ്മിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |