പത്തനംതിട്ട : കൊടകര കുഴൽപ്പണ ഇടപാടിൽ ബി ജെ പിയിലെ സംസ്ഥാന നേതാക്കളെ അടക്കം പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ കെ സുരേന്ദ്രനെതിരെ ആരോപണവുമായി കോൺഗ്രസ് നേതാവ്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കെ സുരേന്ദ്രൻ സഞ്ചരിച്ച ഹെലികോപ്ടറിൽ നിന്ന് മാറ്റിയ പെട്ടികളെ ചൊല്ലിയാണ് ആരോപണം. പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി വി ആർ സോജിയാണ് പെട്ടികളിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടത്.
രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചതിനെ തുടർന്നാണ് കെ സുരേന്ദ്രന് പാർട്ടി ഹെലികോപ്ടർ അനുവദിച്ചത്. പത്തനംതിട്ടയിൽ കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിലും പെരുന്നാട് മാമ്പാട് സ്വകാര്യ വ്യക്തിയുടെ ഹെലിപാടിലുമാണ് സുരേന്ദ്രൻ ഹെലികോപ്ടറിൽ വന്നിറങ്ങിയത്. ഈ രണ്ട് സ്ഥലങ്ങളിൽ നിന്നും സഹായികൾ ബാഗ് കാറുകളിലേക്ക് മാറ്റിയിരുന്നു എന്നാണ് ആരോപണം. പൊലീസ് ഈ ബാഗുകൾ പരിശോധിക്കാൻ തയ്യാറായില്ല എന്നും ആക്ഷേപം ഉണ്ട്. കൊടകര കുഴപ്പണ കേസിൽ സുരേന്ദ്രനെ മൊഴി രേഖപ്പെടുത്താൻ പൊലീസ് വിളിക്കും എന്ന റിപ്പോർട്ടുകൾക്കിടയിലാണ് പെട്ടികൾ സംബന്ധിച്ച് പുതിയ ആരോപണം ഉയരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |