തിരുവനന്തപുരം: കാലത്തിനനുസരിച്ച് ഉന്നതവിദ്യാഭ്യാസം പൊളിച്ചുപണിത് തൊഴിലവസരം സൃഷ്ടിക്കാനുള്ള പ്രായോഗിക പദ്ധതികളാണ് കെ.എൻ.ബാലഗോപാലിന്റെ കന്നി ബഡ്‌ജറ്റിന്റെ ഹൈലൈറ്റ്. വിപ്ലവമായി മാറിയ കുടുംബശ്രീയുടെ വിജയഗാഥ ഉൾക്കൊണ്ട്, ഉന്നതവിദ്യാഭ്യാസം നേടിയവരുടെ തൊഴിലുറപ്പ് പദ്ധതിയാണ് ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അഭ്യസ്തവിദ്യർക്ക് തൊഴിൽ സൃഷ്ടിക്കാനുള്ള നോളഡ്‌ജ് ഇക്കോണമി മിഷനെ കുടുംബശ്രീയുടെ ഉപദൗത്യമാക്കി മാറ്റി.
ലോകമെങ്ങുമുള്ള തൊഴിൽ കൈയെത്തിപ്പിടിക്കാൻ 247രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ലോകത്തെ ഏറ്റവും വലിയ ഫ്രീലാൻസ് മാർക്കറ്ര് ശൃംഖലയായ 'ഫ്രീലാൻസർ ഡോട്ട് കോം", വിദേശരാജ്യങ്ങളിലടക്കം പ്രവർത്തനമുള്ള റിക്രൂട്ട്മെന്റ് പോർട്ടൽ 'മോൺസ്റ്റർ" എന്നിവയുമായി സർക്കാർ കൈകോർക്കുകയാണ്. 40,000 തൊഴിൽ ദാതാക്കളുടെ മൂന്നു ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ ഫ്രീലാൻസർ ഡോട്ട് കോം അവതരിപ്പിക്കുന്നുണ്ട്. ജൂലായ് 15നകം ഇതിനുള്ള പദ്ധതിരേഖ തയ്യാറാവും.
പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് തൊഴിൽ മേഖലയിൽ ചലനമുണ്ടാക്കാനുള്ള നൈപുണ്യം നേടിയ യുവസമൂഹത്തെ സൃഷ്ടിച്ചെടുക്കുകയെന്ന ദൗത്യവും സർക്കാർ ഏറ്റെടുക്കുകയാണ്. ഇതിനായി ഉന്നതവിദ്യാഭ്യാസ, ഗവേഷണ മേഖലയെ പൊളിച്ചുപണിയും. പുന:സംഘാടനത്തിന് മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാൻ ഉന്നതാധികാര കമ്മിഷനെ നിയോഗിച്ചു. പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള വഴിയൊരുക്കാൻ വിപണിയെ മനസിലാക്കിയുള്ള നൈപുണ്യ, മൂല്യനിർണയ പ്രോഗ്രാമുകൾ നടത്തും. കരിയർ കൗൺസലിംഗ്, മൈക്രോ പരിശീലനം എന്നിവ ഐ.സി.ടി അക്കാഡമി നൽകും.
തൊഴിലധിഷ്‌ഠിത കോഴ്സുകൾ നടത്തുന്ന കൊല്ലത്തെ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് അടിസ്ഥാന സൗകര്യമൊരുക്കാൻ പത്തു കോടിയുമുണ്ട്.
തൊഴിൽ വരുന്ന വഴികൾ
1) ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം ശക്തമാക്കും. അഭ്യസ്തവിദ്യർക്ക് ഇതിൽ രജിസ്റ്റർ ചെയ്യാം
2) എച്ച്.ആർ ഏജൻസികളെയും സംരംഭകരെയും പ്ലേസ്‌മെന്റ് ഓഫീസർമാരെയും ഇതുമായി ബന്ധിപ്പിക്കും
3) വിദേശത്തെയടക്കം തൊഴിൽ അവസരങ്ങൾ ഉൾപ്പെടുത്തി മൈക്രോ സൈറ്രുണ്ടാക്കും
4) തൊഴിലന്വേഷകരെ കണ്ടെത്തി പരിശീലിപ്പിക്കാൻ കുടുംബശ്രീയും അസാപ്പും കൈകോർക്കും
27,000
നോളഡ്ജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്തവർ
300കോടി
നോളഡ്‌ജ് ഇക്കോണമി ഫണ്ട് 200 കോടിയിൽ നിന്ന് 300കോടിയാക്കി ഉയർത്തി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |