നീതിപർവത്തിന് അനുബന്ധമായി ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ എഴുതിയ സ്മൃതിസമാഹാരമാണ് നീതിനിയോഗങ്ങൾ. മുൻസിഫായി തുടങ്ങി ഹൈക്കോടതിയിലെത്തി അവിടെ നാലു വർഷം പ്രസ്താവ്യമായ രീതിയിൽ ജഡ്ജിയായിരുന്നതുവരെയുള്ള കാര്യങ്ങളാണ് നീതിപർവത്തിനു വിഷയമായതെങ്കിൽ അതിനുശേഷമുള്ള പതിനേഴു വർഷങ്ങളാണ് നീതിനിയോഗങ്ങളിൽ പ്രതിപാദിക്കപ്പെടുന്നത്.
തദ്ദേശ ഓംബുഡ്സ്മാൻ ഉൾപ്പെടെ പ്രധാനപ്പെട്ട ഏഴു ചുമതലകൾ വഹിച്ച കാലമാണിത്. ന്യായാധിപന്റെ പാണ്ഡിത്യജന്യമായ ദുർഗ്രഹതയില്ലാതെ സരളവും ലളിതവുമായി അനുഭവങ്ങളും ഓർമകളും വിവരിച്ചുപോകുന്ന രീതിയാണ് ഹരിഹരൻ നായരുടേത്. ഓംബുഡ്സ്മാനായിരിക്കേ ഉത്തരവുകൾ ഇംഗ്ലിഷ് പരിജ്ഞാനമില്ലാത്ത മനുഷ്യർക്ക് മനസിലാകുന്നതിന് മലയാളത്തിലെഴുതിയ ഹരിഹരൻ നായർ പുസ്തകമെഴുതുമ്പോഴും ആകാംക്ഷയുള്ള വായനക്കാരെ മുന്നിൽ കാണുകയും അവരിൽനിന്ന് അകന്നുപോകാതിരിക്കാൻ നന്നായി ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്.
മനുഷ്യനെ വൈവിദ്ധ്യമാർന്ന പരിപ്രേക്ഷ്യങ്ങളിൽ കാണാനും അവന്റെ പ്രശ്നങ്ങൾ ആഴത്തിൽ മനസിലാക്കാനും അവസരം കിട്ടിയതുകൊണ്ടാണ് ഹൈക്കോടതിക്കുശേഷമുള്ള കാലം സ്മരണീയമായി സർഗാത്മകമാക്കാൻ ഹരിഹരൻ നായർക്ക് കഴിഞ്ഞത്. ഭരണഘടനയുടെ ആമുഖത്തിൽ ആലേഖനം ചെയ്തിട്ടുള്ള മാനവികതയുടെ ദർശനം ഉൾക്കൊണ്ടുകൊണ്ടുള്ള പ്രസാദാത്മകമായ സമീപനമാണ് ഹരിഹരൻ നായരുടേത്. അതുകൊണ്ട് തടവുകാരും രോഗികളും ദരിദ്രരും പിന്നാക്കക്കാരും ഋണബാധിതരും അനുഭവിക്കുന്ന ജീവിതപ്രശ്നങ്ങളിൽ വിവിധ പദവികളിൽ ഇരുന്നുകൊണ്ട് സമർത്ഥമായും സാർത്ഥകമായും ഇടപെടാൻ ന്യായാധിപാനന്തരകാലത്ത് അദ്ദേഹത്തിനു കഴിഞ്ഞു. മനുഷ്യത്വത്തിന്റെ സ്പർശമുള്ളതുകൊണ്ട് ഹരിഹരൻ നായരുടെ ഗ്രന്ഥദ്വയം കേവലമായ സർവീസ് സ്റ്റോറിയിൽനിന്ന് വേറിട്ട് വ്യത്യസ്തമായ തലം കൈവരിച്ചിരിക്കുന്നു.
ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം അറുപത്തിയഞ്ച് ആയി ഉയർത്തണമെന്ന് നിർദേശമുണ്ട്. വിരമിച്ചതിനുശേഷം സർഗശേഷിയും കർമോന്മുഖതയും ഗണ്യമായി വർദ്ധിപ്പിക്കുന്ന ജഡ്ജിമാരുണ്ട്. നീതിനിയോഗങ്ങളിലൂടെ കടന്നുപോകുമ്പോൾ അപ്രകാരം വിസ്മയകരമായി കർമകാണ്ഡം പുഷ്കലമാക്കുന്ന ഒരു കർമയോഗിയെ ആണ് നാം കാണുന്നത്. ആ പ്രവർത്തനത്തിന്റെ അഭാവത്തിൽ പൂർവാശ്രമത്തിലെ പ്രവർത്തനങ്ങൾക്കു ശോഭയുണ്ടാവില്ല. റിട്ടയർമെന്റിനുശേഷമുള്ള മുപ്പത്തിയഞ്ചു വർഷക്കാലത്തെ സജീവതയാണ് ജസ്റ്റിസ് കൃഷ്ണയ്യരെ ജനഹൃദയങ്ങളിലേക്കെത്തിച്ചതും അവിടെ നിലനിർത്തുന്നതും.. അല്ലായിരുന്നെങ്കിൽ കോടതിമുറികളിൽ പ്രയോജനപ്പെടുന്ന നിർണായകമായ വിധിന്യായങ്ങളുടെ കർത്താവെന്ന നിലയിൽ നിയമഗ്രന്ഥങ്ങളിൽ മാത്രമാകുമായിരുന്നു അദ്ദേഹത്തിന്റെ ഇടം.
മെഡിക്കൽ എത്തിക്സ് ഈ പുസ്തകത്തിൽ വിശദമായി പരാമർശിക്കപ്പെടുന്ന വിഷയമാണ്. കച്ചവടമായി മാറിയ ആതുരശുശ്രൂഷാരംഗത്തെ അത്യാചാരങ്ങൾ ഇല്ലാതാക്കുന്നതിന് ഒരു സംവിധാനം പ്രവർത്തിക്കുന്നുവെന്ന അറിവ് ആശ്വാസത്തിനു കാരണമാകുന്നു. ഈ മേഖലയിൽ ഔദ്യോഗികമായും ഔപചാരികമായും ജസ്റ്റിസ് ഹരിഹരൻ നായർക്ക് നടത്താൻ കഴിഞ്ഞ ഇടപെടലുകൾ നന്നായി വിവരിക്കപ്പെട്ടിരിക്കുന്നു. രോഗീപരിചരണത്തിൽ ശ്രദ്ധേയവും പുരസ്കൃതവുമായ പേരാണ് ഡോ. എം ആർ. രാജഗോപാലിന്റേത്. അദ്ദേഹത്തെയും ഹരിഹരൻ നായരെയും നന്നായി അറിയാമായിരുന്നെങ്കിലും ഇരുവരും സഹോദരന്മാരാണെന്ന കാര്യം ഈ പുസ്തകത്തിൽ നിന്നാണ് മനസിലാക്കിയത്. അനുകമ്പയും സേവനതത്പരതയും കുടുംബഗുണമായിരിക്കാം. അനുകമ്പയുള്ള ന്യായാധിപനാണ് ഉത്തമനായ ന്യായാധിപൻ എന്ന് ജസ്റ്റിസ് ഹരിഹരൻ നായരുടെ രണ്ട് പുസ്തകങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് ബോദ്ധ്യമാകുന്നു. സംതൃപ്തൻ എന്നു സ്വയം വിശേഷിപ്പിച്ചുകൊണ്ടാണ് ഗ്രന്ഥകാരൻ നീതിനിയോഗങ്ങൾ അവസാനിപ്പിച്ചിരിക്കുന്നതെങ്കിലും ആർദ്രമായ ഹൃദയത്തിന്റെ ഉടമയ്ക്ക് പൂർണസംതൃപ്തി ലഭിക്കണമെങ്കിൽ നിയോഗങ്ങൾ ചിലത് ഇനിയും ബാക്കിയുണ്ടാകും. അത് മൂന്നാമത്തെ പുസ്തകത്തിനുള്ള രൂപരേഖയാകും.
പ്രസാധകർ:
പുണ്യദർശനം ബുക്ക്സ്,
കോട്ടയം, ₹210
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |