ഒരു വർഷത്തിലേറെക്കാലമായി പൂട്ടിയിട്ടിരിക്കുന്ന ആ വലിയ ഗേറ്റ്വേ മലർക്കെ തുറന്നപ്പോൾ ഞങ്ങൾ ആദ്യമൊന്ന് പകച്ചു. രണ്ടടിയോളം പൊക്കത്തിൽ പുല്ലും കാട്ടുവള്ളിയുമൊക്കെയായി കിലോമീറ്ററുകളോളം കാട് പിടിച്ച് കിടക്കുന്ന നിബിഡമായ വനം! വഴിപോലുമില്ലാത്ത ഈ കൊടും കാട്ടിലേക്ക് പുതുതായി വഴി വെട്ടിത്തെളിച്ചുവേണം മുന്നോട്ടു നീങ്ങുവാൻ!എന്തുചെയ്യുമെന്നറിയാതെ ഏവരും പകച്ചു നിൽക്കുമ്പോഴാണ് ആത്മവിശ്വാസം പകർന്ന് കാടിന്റെ ഉടമയായ കാർട്ടൂണിസ്റ്റ് ജിതേഷ്ജിയുടെ ആ വാക്കുകൾ ഞങ്ങൾ കേട്ടത്... ''നമ്മൾ പ്രകൃതിയെ അറിയുവാൻ വന്നവരാണ, അതിന്റെ സംരക്ഷകരാണ്, ഒന്നും പേടിക്കാനില്ല, ഒരു ഉറുമ്പ് പോലും നമ്മെ കടിക്കില്ല.""എവിടെ നിന്നോ ഒരു വലിയ ധൈര്യം കിട്ടിയപോലെ...""
'ഹരിത ഭൂഛത്രം അഭിയാൻ" എന്ന ചെറുവനങ്ങളും പച്ചത്തുരുത്തുകളും സൃഷ്ടിക്കുന്ന പരിസ്ഥിതി കൂട്ടായ്മയുടെ ഭാഗമായി ഗവേഷണ, നിയമ വിദ്യാർത്ഥിനികൾ ഉൾപ്പെടെ ഞങ്ങൾ ഇരുപതോളം പേരുണ്ട്.
ഉരുളൻ കല്ലുകളും കുത്തനെയുള്ള പാറക്കെട്ടുകളും റബർ വെട്ടിമാറ്റിയ വലിയ കുഴികളും. പയർ വള്ളികളും പുല്ലും പുല്ലാഞ്ഞി വള്ളികളും വളർന്ന് നിൽക്കുന്നതിനാൽ പലപ്പോഴും മുന്നിലെ വഴികൾ കൃത്യമായി കാണാൻ കഴിയുമായിരുന്നില്ല. മുള്ളുകൾ നിറഞ്ഞ വള്ളിപ്പടർപ്പുകൾ കൂടെ കൂടെ ഞങ്ങൾക്കെല്ലാം ചെറിയ നോവുകൾ തന്നുകൊണ്ടിരുന്നു. ഓരോ ഔഷധ ചെടികൾ കാണുമ്പോഴും അതിന്റെ സർവപ്രത്യേകതകളും ഔഷധ ഗുണങ്ങളും വിവരിക്കാൻ ഔഷധ ചെടികളുടെ കൂട്ടുകാരൻ ശിലാ സന്തോഷിന് വലിയ താല്പര്യം ആയിരുന്നു. കിലോമീറ്ററുകളോളം കുന്നും മലയും കാടും കടന്ന് വനത്തിന്റെ അങ്ങേ അറ്റത്ത് എത്തിയ വേളയിൽ പുതിയ തരം ചെടികളെയും സസ്യങ്ങളെയും സസൂക്ഷ്മം ശ്രദ്ധിച്ച ഒരാൾ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. എറണാകുളം ജില്ലയിൽ വീടിനു ചുറ്റും കാടു വച്ചു പിടിപ്പിച്ച പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ മനോജ് എടവനക്കാട് . ഇലക്ട്രിക്കൽ എൻജിനീയർ ആയിരുന്ന മനോജ് ആ ജോലി രാജി വച്ചാണ് പരിസ്ഥിതി സംരക്ഷണത്തിനായി ഇറങ്ങി തിരിച്ചത്. കാടു കയറുന്നതിലും പാടാണ് കാടിറക്കം എന്നാണ് അനുഭവ പാഠം. ഈ സുന്ദര ഹരിതഭൂമിയിൽ പാരിസ്ഥിതിക തത്വചിന്തകൻ എന്ന നിലയിൽ വലിയ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ജിതേഷ്ജിക്ക്. പാരിസ്ഥിതിക തത്വചിന്തയിലൂന്നിയ വിവിധങ്ങളായ പദ്ധതികളാണ് അദേഹത്തിന്റെ ഹരിതഗിരി എന്ന ജൈവ വൈവിദ്ധ്യ പഠന കേന്ദ്രത്തിന്റെ അടിത്തറ.
വന വിജ്ഞാൻ കേന്ദ്രം, സ്കൂൾ കോളേജ് വിദ്യാർഥികൾക്ക് വന സന്ദർശനത്തിനും വൃക്ഷതൈ നട്ടുപിടിപ്പിക്കുന്നതിനുമായി സൗജന്യ പ്രവേശനം, ഔഷധ സസ്യങ്ങൾ, ഫലവൃക്ഷത്തോട്ടങ്ങൾ, ബട്ടർഫ്ളൈ ഗാർഡൻ, കുട്ടിവനങ്ങൾ, ഔഷധ മൺവീടുകൾ, സാഹസിക പർവതാരോഹണയാത്രകൾ.... തുടങ്ങി വിവിധങ്ങളായ പാരിസ്ഥിതിക അവബോധം ഉണ്ടാക്കി വരുംതലമുറയെ പ്രകൃതിയോട് കൂടുതൽ അടുപ്പിച്ച് അതിന്റെ സംരക്ഷകരാക്കുകയാണ് ലക്ഷ്യങ്ങൾ.
ഹരിതാശ്രമം എന്ന ആശയം
പ്രകൃതിയെ സ്നേഹിക്കുന്നതും പരിപാലിക്കുന്നതും ഒരു കലയാണ്. വരയരങ്ങിനെ ഞാൻ എങ്ങനെ ഇഷ്ടപ്പെടുന്നുവോ അതുപോലെയാണ് ഭൗമശില്പവും. പ്രകൃതിയെ എങ്ങനെ അത്യന്തികമായി പരിപാലിക്കാം, പ്രകൃതിയുടെ റിഥവുമായി ഇണങ്ങി ചേർന്ന് വിവിധ ജീവജാലങ്ങൾ. അത്തരം ജീവജാലങ്ങളോടൊപ്പം പച്ചപ്പിനൊപ്പം ജീവിക്കുക എന്ന ചിന്തയാണ് ഹരിതാശ്രമം.
പരിസ്ഥിതിക്ക് ഇക്കോസോഫി
പരിസ്ഥിതിയുമായി ബന്ധപ്പെട്ട തത്വചിന്ത, പാരിസ്ഥിതികമായി ബന്ധപ്പെട്ട ആത്മീയത തുടങ്ങിയവയാണ് ഇക്കോസഫി കൊണ്ട് ഉദ്ദേശിക്കുന്നത്. എനിക്ക് തോന്നുന്നു മനുഷ്യൻ മാത്രമാണ് പ്രകൃതിയുമായി അകന്ന് ജീവിക്കുന്നത്. നമ്മൾ കൂടുതൽ ആധുനികരും പച്ചപ്പരിഷ്കാരികളുമായി മാറുമ്പോൾ ഈ അകലം സ്വാഭാവികം. നിലങ്ങളും കുന്നുകളും നശിപ്പിക്കുന്നു. മുറ്റം നിറയെ അല്പം പോലും വെള്ളം താഴാത്ത തരത്തിലുള്ള ടൈലുകൾ പാകുന്നു. സർവജീവജാലങ്ങളെയും ആട്ടിപ്പായിക്കുന്നു, കൊന്നൊടുക്കുന്നു. അനേകം ജീവജാലങ്ങളിൽ ഒരാൾ മാത്രമാണ് മനുഷ്യൻ. പണ്ട് നമ്മുടെ മുറ്റത്തെ എരുത്തിലിൽ പലതരം വളർത്തു മൃഗങ്ങൾ ഉണ്ടായിരുന്നു. അവയുടെ വിസർജ്യങ്ങൾ സസ്യങ്ങളുടെ ആഹാരമായിരുന്നു. എന്നാൽ ഇന്നത്തെ സസ്യങ്ങൾക്ക് ഈ ജൈവ ആഹാരം കിട്ടുന്നുണ്ടോ? കോഴി, താറാവ്, പട്ടി, പൂച്ച, പശു, ആട്, പോത്ത്, ഇവയൊക്കെ പ്രകൃതിയുടെ റിഥവുമായി ചേർന്ന് പോകുന്നതായിരുന്നു. അവയൊക്കെ നമ്മളിൽ നിന്ന് അകന്നു പോയിരിക്കുന്നു. ഇരുപത്തിനാലോളം ലോകരാജ്യങ്ങൾ സന്ദർശിച്ച ഒരാളെന്ന നിലയിൽ അവിടങ്ങളിലെ വനങ്ങളിൽ പോയി ജൈവ വൈവിദ്ധ്യത്തെ കുറിച്ച് അറിയാറുണ്ട്. ഓരോ വനവും ജൈവ വൈവിദ്ധ്യത്തിന്റെ ഒരു പാഠശാലയാണ്. ഇത് പുതുതലമുറക്ക് സാദ്ധ്യമാക്കുക എന്നതാണ് എന്റെ ലക്ഷ്യം.
ഇതാണ് പരിസ്ഥിതി സന്ദേശം
ജൈവവൈവിദ്ധ്യത്തെ ആഘോഷമാക്കൂ എന്നതാണ് എന്റെ ഭൗമശിൽപങ്ങളായ ഹരിതഗിരി തപോവനവും ഹരിതാശ്രമം ജൈവവൈവിദ്ധ്യ കേന്ദ്രവും മുന്നോട്ടു വയ്ക്കുന്ന സന്ദേശങ്ങൾ. ജൈവ വൈവിദ്ധ്യമെന്നാൽ വൃക്ഷലതാദികളും പക്ഷി മൃഗാദികളും ചേർന്നതാണ്. പ്രകൃതിയുടെ താളവുമായി ലയിച്ചു ജീവിക്കാത്ത ദിനോസർ ഉൾപ്പെടെ എത്രയോ ജീവജാലങ്ങളെ ഇല്ലായ്മ ചെയ്ത പ്രകൃതി മനുഷ്യവർഗത്തെയും അങ്ങനെ ചെയ്യില്ലെന്ന് ആരുകണ്ടു? സഹജീവികളുമായും പ്രകൃതിയുമായും ചേർന്നുള്ള സഹവർത്തിത്വം മാത്രമാണ് മനുഷ്യ വർഗത്തിന്റെ ഭാവി നിലനിൽപ്പിനുള്ള ഏക പോംവഴി.
ഭൗമശിൽപങ്ങൾ എന്ന
വർക്ക് ഒഫ് ആർട്ട്
അതിവേഗ ചിത്രകാരൻ എന്നതിനപ്പുറം ഭൗമശിൽപ രചനയിലാണ് എനിക്കു കമ്പം. കാർട്ടൂൺ വരയ്ക്കുന്നതിനു പേപ്പറും കാൻവാസുമൊക്കെയാണ് പ്രതലമെങ്കിൽ ഭൗമശിൽപ്പ നിർമ്മാണത്തിൽ എനിക്ക് കാൻവാസാകുന്നത് ഭൂമി തന്നെയാണ്. ഞാൻ വന്നു നിന്ന മണ്ണു തന്നെയാണ്. പ്രകൃതിയുടെ സൗന്ദര്യവും ആംബിയൻസും വർദ്ധിപ്പിക്കുന്ന തരത്തിൽ വ്യത്യസ്ത വൃക്ഷ ലതാദികൾ വച്ചു പിടിപ്പിച്ചും അവിടെ വ്യത്യസ്ത പക്ഷി മൃഗാദികളെ വിന്യസിപ്പിച്ചും ഞാൻ വേറിട്ടൊരു കാഴ്ച ആസ്വാദകർക്ക് ഒരുക്കുകയാണ്. ഭൗമശിൽപ നിർമ്മാണം ഒരു ഇൻസ്റ്റലേഷൻ ആർട്ടാണ്. നൂറുകണക്കിനു വ്യത്യസ്ത പക്ഷി മൃഗാദികളുള്ള എന്റെ ഹരിതാശ്രമം വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭൂമിയുടെ അവകാശികൾ" കഥയുടെ ഇൻസ്റ്റലേഷൻ കാഴ്ചയാണ്.
(ലേഖകന്റെ ഫോൺ: 9496241070)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |