മഴ ജാലകത്തിലൂടെ കൈകൾ നീട്ടിവിളിച്ചപ്പോൾ അയാൾ ഉണർന്നു. പച്ചമരങ്ങൾക്കിടയിൽ മഴ കനത്തു പെയ്യുന്നത് അയാൾക്ക് കാണാമായിരുന്നു. അയാൾ എഴുന്നേറ്റ്, കാലുകളിലെ വിറയൽ വകവയ്ക്കാതെ, വരാന്തയിലെത്തി. വരാന്തയിലും മഴ തകർക്കുകയായിരുന്നു. മഴയിലിറങ്ങി അയാൾ മരക്കൂട്ടത്തിനു നേരെ നടന്നു. ഇരുണ്ടതും എന്നാൽ അഭൗമകാന്തി കലർന്നതുമായ ഒരു പച്ചയായിരുന്നു മരങ്ങളുടെ ഇടയിൽ...
1989ൽ കേരളകൗമുദി ഓണപ്പതിപ്പിനുവേണ്ടിയെഴുതിയ 'മഴയിലുണ്ടായ മകൾ" എന്ന കഥയുടെ അവസാനഭാഗത്തെ ഏതാനും വരികളാണിത്. കഥയിലെ അയാൾ ഒരു മലയോരഗ്രാമത്തിലെ ബാങ്ക് മാനേജരാണ്. മഴയെ ഗാഢമായി പുണർന്ന പൂർവകാലം ഉണ്ടായിരുന്ന ഒരാൾ. അക്കാലത്ത് തന്റെ സൗമിനിയുടെ ഗന്ധമായിരുന്നു മഴയ്ക്കെന്ന് വിശ്വസിച്ചിരുന്ന ഒരാൾ... പല ദിവസങ്ങളായി അപ്പനെ തിരഞ്ഞ് കഥാനായികയായ പെൺകുട്ടി കഥാന്ത്യത്തിൽ ബാങ്കിൽ വരുന്നത്, മഴപ്പെയ്ത്തിൽ, ഏങ്ങിക്കരഞ്ഞു കൊണ്ട്...
കഥ ഇങ്ങനെ അവസാനിക്കുന്നു:
''കരയണ്ട നീ..."" അയാൾ അവളെ ചേർത്തു പിടിച്ചുനടന്നു: ''മുൻപ് പത്തുപതിനെട്ടു വർഷം മുമ്പ്, ഞാൻ മഴയുമായി കെട്ടുപിണഞ്ഞ ഒരു കാലത്ത്... അന്നെന്നും ഞങ്ങൾ ഒന്നിച്ചായിരുന്നു. എനിക്കിപ്പോഴെല്ലാം ഓർക്കാം. ശരിയല്ലേ? നിന്റെ അമ്മച്ചീടെ പേര് മഴയെന്നു തന്നെയല്ലേ?"" അവൾ ഞെട്ടിയുണർന്ന് അയാളെ നോക്കുമ്പോൾ, അവളുടെ മുഖത്ത് നിറയെ മഴ വന്നു വീഴുന്നതു കണ്ടു.
രണ്ട്
'മഴയിലുണ്ടായ മകൾ" എഴുതി ഒരു വർഷത്തിനുശേഷമായിരുന്നു എന്റെ വിവാഹം. രണ്ടു വർഷം കഴിഞ്ഞു പിറന്ന മകൾക്ക് വർഷ എന്ന പേരിടാൻ എനിക്കും ഗിരിജയ്ക്കും ഏറെ ആലോചിക്കേണ്ടി വന്നില്ല... മഴക്കഥകൾ പിന്നേയും പലത് പിറന്നുകൊണ്ടിരുന്നു : മഴ പെയ്തുകൊണ്ടേയിരിക്കുന്നു, മഴയ്ക്ക് ഇനിയുമൊരു പേരുണ്ട്, മഴ മറന്ന സുമിത്ര, മഴയ്ക്ക് ഒരുപാട് വയസായി, കർക്കിടകം, തൂവാനം. വീണ്ടും, വർഷങ്ങൾ കഴിഞ്ഞ് 2003-ൽ കേരളകൗമുദി ഓണപ്പതിപ്പിനുവേണ്ടിത്തന്നെ എഴുതിയ ലഘുനോവലിന്റെ പേരും മഴമയം തന്നെ : മഴയുടെ നീണ്ട വിരലുകൾ.
കഥകളിലും ജീവിതത്തിലുമാകെ സാന്ദ്രമായി ഇങ്ങനെ മഴ പെയ്തുകൊണ്ടിരിക്കുമ്പോൾ, മകൾ വർഷ, ഇക്കഴിഞ്ഞ ആഴ്ച അമ്മയായതും മഴ നിറഞ്ഞ ഒരു പ്രഭാതത്തിൽ! മെയ് 26ന് കേരളമാകെ ന്യൂനമർദ്ദമഴ വീശിപ്പെയ്യും നേരത്ത്, മകൾക്കും അവളുടെ മകൾക്കുമൊപ്പം നിൽക്കുമ്പോൾ, ആശുപത്രിമുറിയുടെ ചില്ലുജാലകത്തിനപ്പുറം മഴ നക്ഷത്രപ്രകാശം തൂകി പുഞ്ചിരി പൊഴിക്കുന്നതും എനിക്കു കാണാമായിരുന്നു....!
മൂന്ന്
1976 -ൽ ഭയം എന്ന വികാരം മുൻനിർത്തി ഞാൻ ആദ്യകഥയെഴുതുമ്പോഴും അതിൽ നിറയെ മഴയായിരുന്നു. മഴ നിറഞ്ഞ കറുത്ത ഒരു രാത്രിയിൽ വീട്ടിലേക്കുള്ള ഇടവഴി താണ്ടിവന്ന ഒരു ബന്ധുവും ഭാര്യയുമായിരുന്നു കഥാപാത്രങ്ങൾ. 'യക്ഷി" എന്ന ആ ആദ്യകഥ എട്ടാംക്ലാസിലെ കയ്യെഴുത്തുമാസികയിൽ വന്നശേഷം, ഒരു ബാലമാസികയിൽ അച്ചടിച്ചു വന്നത് തൊട്ടടുത്ത മഴക്കാലത്തായിരുന്നു. മഴത്തണുപ്പിലത് വായിക്കുമ്പോൾ, പക്ഷേ മനസിൽ ഭയമായിരുന്നില്ല, കുളിരായിരുന്നു! കുറേക്കൂടി മുതിർന്നപ്പോൾ മഴ സ്നേഹവും പ്രണയവും സഹതാപവും കരുണയും സാന്ത്വനവും വാത്സല്യവും ഒക്കെയായി എന്റെ രചനകളിലാകെ ചിതറിക്കിടന്നു. കഥാസന്ദർഭത്തിന്റെ വ്യത്യസ്ത വഴിത്തിരിവുകളിൽ മഴ, ഉല്ലാസ ലഹരിയായും പതുപതുത്ത വിരലുകളായും രൗദ്രരൂപിണിയായും മായാമോഹിനിയായും കഥകളിൽ നിറഞ്ഞു, ജീവിതത്തിലും! 1991-ലിറങ്ങിയ 'മഴയിലുണ്ടായ മകൾ" എന്ന കഥാസമാഹാരത്തിന്റെ പരിഷ്ക്കരിച്ച പതിപ്പ് സുജിലി പബ്ലിക്കേഷൻസിലൂടെ പുറത്തിറങ്ങുന്ന ഈ മഴക്കാലത്തു തന്നെയാണ് മകൾ വർഷയ്ക്ക് മകൾ പിറന്നതെന്നതും തീർത്തും ആകസ്മികം...!
നാല്
കഴിഞ്ഞ ചില വർഷങ്ങളിലായി, സ്നേഹത്താൽ പെയ്തുതുടങ്ങുന്ന മഴ ഭീകരഭാവം കൈക്കൊള്ളുന്നത് നാം കാണുന്നു. പ്രകൃതിയോടും ഈ ഭൂമിയോടു തന്നെയും നമ്മൾ ചെയ്യുന്ന കൊടുംപാതകങ്ങൾക്ക്, മഴ പകരം വീട്ടുന്നതാവുമോ? അസമയത്തു പെയ്യുന്ന മഴയും അകാരണമായി കറുക്കുന്ന കാലവുമൊക്കെ ആ സൂചനകളല്ലേ നൽകുന്നത്? അതെന്തായാലും, ഇതാ ജൂൺ മഴയുടെ വരവായി. ഈറൻ കാറ്റിന്റെ ചിറകിലേറി അവൾ, ഇടവപ്പാതിയായ് വീണ്ടും വിരലുകൾ നീട്ടുന്നു...
(സതീഷ്ബാബു പയ്യന്നൂർ: 98470 60343)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |