സർസംഘചാലക് മോഹൻ ഭഗവത് ഉൾപ്പെടെയുള്ള ആർഎസ്എസ് നേതാക്കളുടെ വെരിഫിക്കേഷൻ ടിക്ക് നീക്കം ചെയ്ത് മൈക്രോ ബ്ലോഗിംഗ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ ട്വിറ്റർ. പുതിയ ഐടി നിയമങ്ങൾ അനുസരിക്കുന്നത് സംബന്ധിച്ച് ട്വിറ്ററും കേന്ദ്ര സർക്കാരും തമ്മിലുള്ള പോര് മുറുകുന്നതിന്റെ പശ്ചാത്തലത്തിലാണ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോം ഇങ്ങനെയൊരു നടപടി സ്വീകരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
മോഹൻ ഭഗവതിനെ കൂടാതെ ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍, അരുണ്‍ കുമാര്‍, മുന്‍ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി, നിലവിലെ സമ്പര്‍ക്ക് പ്രമുഖ് അനിരുദ്ധ ദേശ്പാണ്ഡെ എന്നിവരുടെ വെരിഫിക്കേഷൻ ടിക്കും ട്വിറ്റർ എടുത്തുകളഞ്ഞിട്ടുണ്ട്. ഇന്ന് രാവിലെ മുതലാണ് ഇവരുടെ അക്കൗണ്ടില്‍ നിന്ന് ബ്ലൂ ടിക്ക് അപ്രത്യക്ഷമായത്. ഇതുവരെ പിൻവലിച്ച ടിക്കുകൾ ട്വിറ്റർ പുനഃസ്ഥാപിച്ചിട്ടുമില്ല.
നേരത്തെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് എടുത്ത് കളഞ്ഞിരുന്നെങ്കിലും മണിക്കൂറുകൾക്ക് ശേഷം അത് പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ ആറ് മാസത്തോളമായി അക്കൗണ്ട് ഉപയോഗിക്കാത്തതിനാലാണ് ബ്ളൂ ടിക്ക് എടുത്തുകളഞ്ഞതെന്നാണ് ട്വിറ്റർ നൽകുന്ന വിശദീകരണം. എന്നാൽ ഉപരാഷ്‌ട്രപതിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ബ്ളൂ ടിക്ക് നീക്കം ചെയ്‌തിട്ടില്ല.
അക്കൗണ്ട് ഉപയോഗിക്കാതിരുന്നാലോ, പേരോ വിവരങ്ങളോ മാറ്റിയാലോ, പദവിയിൽ നിന്ന് മാറിയാലോ അക്കൗണ്ടിലെ ബ്ളൂ ടിക്ക് സ്വമേധയാ നീക്കാൻ ട്വിറ്ററിന് അവകാശമുണ്ട്. സർക്കാർ പദവിയിലുളളവർ, സർക്കാരിന്റെ കമ്പനികൾ, ബ്രാന്റുകൾ, സ്വകാര്യ സംഘടനകൾ, മാദ്ധ്യമ സ്ഥാപനങ്ങൾ, മാദ്ധ്യമ പ്രവർത്തകർ, സിനിമ, സ്‌പോർട്‌സ്, ആക്‌ടിവിസ്‌റ്റുകൾ, രാഷ്‌ട്രീയ പ്രവർത്തകർ, സമൂഹത്തിലെ മറ്റ് പ്രധാന വ്യക്തിത്വങ്ങൾ എന്നിവർക്കാണ് ട്വിറ്റർ ബ്ളൂ ടിക്ക് നൽകുന്നത്.
ഇവരുടെ പ്രൊഫൈൽ വെരിഫൈ ചെയ്‌തതാണെന്നും തെളിയിക്കാനാണിത്. രാജ്യത്തെ പുതിയ ഐ ടി നയങ്ങൾ അനുസരിക്കാൻ ട്വിറ്ററിന് അവസാന അവസരം നൽകിയിരുന്നു. മെയ് 26 മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ ഐടി നയങ്ങൾ അനുസരിച്ചു മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളൂ എന്നും നയങ്ങൾ ഇനിയും ട്വിറ്റർ അംഗീകരിച്ചില്ലെങ്കിൽ അനന്തരഫലങ്ങൾ ഉണ്ടാകുമെന്നുമാണ് സർക്കാർ മുന്നറിയിപ്പ് നൽകിയത്.
content details: twitter removes blue tick of rss leaders including mohan bhagawat.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |