കോഴിക്കോട്: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ ഇളവുകൾ കുറച്ച് ലോക്ക് ഡൗൺ നിയന്ത്രണം കടുപ്പിച്ചതോടെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ നിരത്തുകളിൽ ആളൊഴിഞ്ഞു. അവശ്യ മേഖലയിലുള്ള സ്ഥാപനങ്ങൾ മാത്രമാണ് ഇന്നലെ തുറന്നത്. ഇതോടെ ഇളവുകളിൽ തുറന്ന മിഠായിത്തെരുവിലെയും പാളയത്തെയും മറ്റും കടകൾ അടഞ്ഞുകിടന്നു. കഴിഞ്ഞ ദിവസങ്ങളിൽ തിരക്ക് അനുഭവപ്പെട്ട വലിയങ്ങാടിയിലും ആളനക്കം കുറവായിരുന്നു.
രാവിലെ മുതൽ പെയ്ത മഴയും റോഡിലെ തിരക്ക് കുറയാൻ കാരണമായി. നഗര അതിർത്തികളിലും വിവിധ സ്ഥലങ്ങളിലും പൊലീസ് ബാരിക്കേഡ് നിരത്തി വാഹന പരിശോധന നടത്തി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ 7.30 വരെയാണ്. എന്നാൽ ഇതു മനസിലാക്കാതെ പ്രഭാത ഭക്ഷണം പാർസൽ നൽകാൻ തുറന്ന ഹോട്ടലുകൾ പൊലീസ് അടപ്പിച്ചു.
അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ, മെഡിക്കൽ സ്റ്റോറുകൾ, ഭക്ഷ്യ വസ്തുക്കൾ, പച്ചക്കറികൾ, പാൽ, മീൻ, മാംസം, ഇലക്ട്രിക്കൽ, പ്ലംബിംഗ് സാമഗ്രികൾ തുടങ്ങിയവ വിൽക്കുന്ന കടകളും ബേക്കറികളും മാത്രമാണ് തുറന്നത്. ഇവയിൽ പലതും ആളുകൾ എത്താത്തതിനെ തുടർന്ന് നേരത്തെ അടച്ചു. റേഷൻ കടകളും പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |