തിരുവനന്തപുരം: ജനക്ഷേമവും വികസനവും മുൻനിറുത്തിയുള്ളതാണ് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെചുമതലയുള്ള എ. വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു.
കടുത്ത സാമ്പത്തികത്തകർച്ച നേരിടുമ്പോഴും ജനങ്ങളിൽ അധികഭാരം അടിച്ചേൽപ്പിക്കാതെ ആശ്വാസം പകരുന്നു. ബദൽ സാമ്പത്തിക നയത്തിൽ ഊന്നിയുള്ള ബഡ്ജറ്റ് രാജ്യത്തിന് മാതൃകയാണ്.
സൗജന്യവാക്സിൻ വിതരണത്തിനുള്ള കാരുണ്യം പോലും നരേന്ദ്രമോദി സർക്കാർ കാണിക്കുന്നില്ല. എന്നാൽ, സൗജന്യ വാക്സിന് കാത്തു നിൽക്കാതെ എത്ര ചെലവ് വന്നാലും അത് വാങ്ങി ജനങ്ങൾക്ക് നൽകാനുള്ള പ്രതിബദ്ധതയാണ് എൽ.ഡി.എഫ് സർക്കാരിന്റേത്.
കൊവിഡ് രണ്ടാം പാക്കേജിന് ഇരുപതിനായിരം കോടി നീക്കിവച്ചത് വലിയ പ്രതീക്ഷയുളവാക്കുന്നു. സാമൂഹികാരോഗ്യകേന്ദ്രം മുതൽ മെഡിക്കൽകോളേജുകൾ വരെയുള്ള ആശുപത്രികളിലെ സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നു. തീരപരിപാലനത്തിനുള്ള സമഗ്ര പദ്ധതിയും അതിദാരിദ്ര്യ ലഘൂകരണത്തിനുള്ള നിർദേശങ്ങളും കാർഷികമേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകിയതും ജനപക്ഷ ബഡ്ജറ്റിന്റെ വിളംബരമാണെന്നും വിജയരാഘവൻ പ്രസ്താവിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |