തൃശൂർ: 'വായിച്ച് വളരണം, വീടൊരു വായനശാലയാകണം. ക്ലാസ് മുറികളിലും വീട്ടിലും പുസ്തകങ്ങൾ നിറയണം' ദയ എന്ന അദ്ധ്യാപികയുടെ സ്വപ്നം യാഥാർത്ഥ്യമാക്കുകയാണ് ക്ളാസിലെ കുട്ടികൾ. ഉപദേശങ്ങളും സഹായവുമായി ആ അദ്ധ്യാപികയുമുണ്ട് കൂടെ.
പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം എൽ.പി സ്‌കൂളിലെ അദ്ധ്യാപികയായ ദയയും കുട്ടികളുമാണ് ഏവർക്കും മാതൃകയാകുന്നത്. അടാട്ട് പഞ്ചായത്തിലെ സാധാരണക്കാരായ കുട്ടികൾ കൂടുതൽ ആശ്രയിക്കുന്ന സ്കൂളാണിത്.
എൽ.പി സ്‌കൂളിൽ താൻ പഠിപ്പിക്കുന്ന മൂന്ന് ബി ഡിവിഷനിലെ 42 വിദ്യാർത്ഥികൾക്കാണ് വീടുകളിൽ ലൈബ്രറി തുടങ്ങാനാവശ്യമായ പുസ്തകം വിവിധ പ്രസാധകരുടെ സഹകരണത്തോടെയും സ്വന്തം കാശ് മുടക്കിയും ഈ അദ്ധ്യാപിക വാങ്ങി നൽകിയത്. മലയാളത്തിലെ പ്രിയകവി പി.കെ ഗോപിയുടെ പുതിയ ബാലസാഹിത്യ കൃതിയായ 'പുലരിത്തൂവലി'ന്റെ നൂറിലധികം കോപ്പികളും ഇവർ സമ്മാനമായി നൽകി.
സ്വന്തം വീട്ടിലെ ലൈബ്രറിയിലുള്ള പുസ്തകങ്ങളും അദ്ധ്യാപിക സമ്മാനിച്ചു. ചോക്കലേറ്റുകൾക്കും കളിപ്പാട്ടങ്ങൾക്കും പകരം കുട്ടികൾക്ക് ഗുണപാഠ പുസ്തകങ്ങൾ വാങ്ങി നൽകണമെന്ന് ടീച്ചർ അച്ഛനമ്മമാരോടും നിർദ്ദേശിച്ചു. വായിച്ച് വേണ്ടെന്നു വയ്ക്കുന്ന പുസ്തകങ്ങളും അയൽവീടുകളിൽ നിന്ന് ശേഖരിക്കാൻ ആവശ്യപ്പെട്ടു. അവരെല്ലാം ആ നിർദ്ദേശം അക്ഷരംപ്രതി പാലിച്ചു.
10 മുതൽ 100 വരെ പുസ്തക ശേഖരവുമായി ഇത്തരത്തിൽ കൊവിഡ് കാലത്തും വിദ്യാർത്ഥികളുടെ വീടുകളിൽ വിശാലമായ ലൈബ്രറിയൊരുങ്ങി. പുതിയ അദ്ധ്യയന വർഷത്തിൽ മറ്റ് ക്ലാസുകളിലേക്കും ഈ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ധ്യാപിക. ചിറ്റിലപ്പള്ളിയിൽ ബിസിനസ് നടത്തുന്ന കെ.ടി ബിനീഷിന്റെ ഭാര്യയാണ് പി.യു ദയ. മക്കൾ: ദേവനന്ദ, ലക്ഷ്മിഭദ്ര (ഇരുവരും വിദ്യാർത്ഥികൾ).
ക്ലാസിലും സ്‌കൂളിലും ലൈബ്രറികളുണ്ട്. വീടുകളിലും ലൈബ്രറിയുണ്ടാക്കി കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം. കൊവിഡ് കാലത്ത് കുട്ടികളുടെ വീടുകളിലേക്ക് പുസ്തകം എത്തിക്കാൻ നിരവധി പ്രയാസങ്ങളുണ്ടായി. ഈ അദ്ധ്യയന വർഷത്തിലും അത്തരത്തിലുള്ള പ്രവർത്തനം തുടരും.
പി.യു ദയ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |