കാസർകോട്: കൊവിഡ് ലോക്ക് ഡൗണും കടൽക്കെടുതിയും ദുരിതവൃത്തത്തിലാക്കിയ മത്സ്യതൊഴിലാളികളുടെ ജീവിതത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി മൺസൂൺ കാല ട്രോളിംഗ് നിരോധനവും. ജൂൺ ഒമ്പതിന് അർദ്ധരാത്രി മുതൽ 52 ദിവസത്തേക്ക് ഏർപ്പെടുത്തുന്ന ട്രോളിംഗ് നിരോധനം കൂടിയാകുമ്പോൾ എങ്ങനെ ജീവിതം മുന്നോട്ടുനീങ്ങുമെന്ന ആധിയിലാണ് തീരദേശജനത.
കാസർകോട് ജില്ലയിൽ മാത്രമായി മടക്കര തുറമുഖം, തൈക്കടപ്പുറം ഫിഷ് ലാൻഡിംഗ് സെന്റർ, കാസർകോട് മിനി ഹാർബർ, മഞ്ചേശ്വരം ഹൊസബെട്ടു തുറമുഖം എന്നിവിടങ്ങൾ കേന്ദ്രമാക്കി 120 ഓളം മൽസ്യബന്ധന ബോട്ടുകളുണ്ട്. ഇതിന് പുറമെ കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിൽ നിന്നും കാസർകോട് ജില്ലയിലെ കടലോര പ്രദേശങ്ങളിൽ എത്തി താമസിച്ചു മൽസ്യബന്ധനം നടത്തുന്ന തൊഴിലാളികളും ഏറെയാണ്. ആഴക്കടൽ മൽസ്യബന്ധനം നടത്തി കണ്ണൂർ, കാസർകോട്, മംഗളുരു ഭാഗങ്ങളിൽ മീൻ എത്തിക്കുന്ന ഇവരുടെ ബോട്ടുകളെല്ലാം ജൂൺ ഒമ്പതിന് മുമ്പ് സ്ഥലം കാലിയാക്കേണ്ടിവരും. നാട്ടിലേക്ക് പോകുന്നില്ലെങ്കിൽ ഇവരുടെ ബോട്ടുകളെല്ലാം തുറമുഖങ്ങളിൽ അടുപ്പിക്കണം.
ചെറുവത്തൂർ തുറമുഖത്ത് മാത്രം 65 ഓളം ബോട്ടുകളുണ്ട്. ജില്ലയിൽ ചെറുവത്തൂർ, തൈക്കടപ്പുറം ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ മീൻപിടുത്ത ബോട്ടുകളുള്ളത്. ഹാർബറുകളും ഫിഷ് ലാൻഡിംഗ് സെന്ററുകളും കോവിഡ് കാരണം അടച്ചുപൂട്ടിയതോടെ നാളുകളായി മത്സ്യത്തൊഴിലാളികൾക്ക് ദുരിതകാലമാണ്. നാളുകളായി കടലിൽ നിന്നുള്ള മീനിന്റെ ലഭ്യത കുറഞ്ഞതും ഇവർക്ക് തിരിച്ചടിയായി. ചുഴലിക്കാറ്റ് സൃഷ്‌ടിച്ച കടലിലെ പ്രക്ഷുബ്ധാവസ്ഥ കാരണം മീൻലഭ്യത വർദ്ധിച്ചപ്പോൾ നിയന്ത്രണവും വന്നു. യന്ത്രവൽകൃത ബോട്ടുകളിൽ കടലിൽ പോയി ഇഷ്ടം പോലെ മീൻ കൊണ്ടുവരുന്നത് നിലച്ചതോടെ ഇവരെ ആശ്രയിച്ചു ജില്ലയിൽ മത്സ്യം വിറ്റ് ഉപജീവനം കഴിക്കുന്ന ആയിരകണക്കിന് സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ ജീവിതവൃത്തിയും തടസ്സപ്പെട്ടു.
നാളുകളായി മീൻപിടുത്ത ബോട്ടുകളിൽ ഭൂരിഭാഗവും കരയിൽ കട്ടപുറത്താണ്. ചുരുക്കം ചില ബോട്ടുകൾ മാത്രമാണ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് കടലിൽ പോകുന്നത്. കടലിൽ പോകുന്നവർക്ക് കൃത്യമായി ഹാർബറുകളിൽ അടുപ്പിക്കാനോ മീൻ വിൽക്കാനോ കഴിയുന്നില്ല. ഫിഷറീസ് വകുപ്പും പൊലീസും പറയുന്നത് പ്രകാരം തുച്ഛമായ സമയം കൊണ്ട് കടലിൽ പോയി മീൻ പിടിക്കാനോ മീൻ വിൽക്കാനോ കഴിയില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. നിയന്ത്രണം മൂലം മീൻ വാങ്ങാൻ ആളുകൾക്ക് ഹാർബറിൽ എത്താത്തതും ഇവർക്ക് തിരിച്ചടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |