SignIn
Kerala Kaumudi Online
Friday, 26 April 2024 6.43 PM IST

അച്ഛനും അമ്മയ്ക്കുമരികിൽ വീട്ടുജോലിക്കാരനും അന്ത്യവിശ്രമം

kallara
ഡോ. എസ്.വി. സുധീറിന്റെ മാതാപിതാക്കളുടെ ശവകൂടീരത്തിനരികിൽ വീട്ടുജോലിക്കാരനായ കരുണാകരനും അന്ത്യവിശ്രമം ഒരുക്കിയപ്പോൾ

കൊല്ലം: അച്ഛനും അമ്മയ്ക്കും അരികിൽ ഊട്ടിവളർത്തിയ വീട്ടുജോലിക്കാരനും അന്ത്യവിശ്രമം ഒരുക്കി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല പ്രോ വൈസ് ചാൻസലർ. അഞ്ചാലുംമൂട് കാഞ്ഞാവെളി പലകശേരിൽ സരസ്വതീ മന്ദിരത്തിൽ ഡോ. എസ്.വി. സുധീറാണ് തന്റെ പ്രവൃത്തിയിലൂടെ ഗുരുദേവ ദർശന വെളിച്ചം ലോകത്തിന് പകരുന്നത്.

87 വയസുള്ള പത്മനാഭൻ എന്ന കരുണാകരന്റെ മൃതദേഹമാണ് വീടിനോട് ചേർന്നുള്ള കുടുംബ ശ്മശാനത്തിൽ കല്ലറയൊരുക്കി അടക്കം ചെയ്തത്. അച്ഛൻ വാസവന്റെ കൈപിടിച്ച് പത്താം വയസിലാണ് കരുണാകരൻ വീട്ടിലെത്തുന്നത്. ഏഴാംക്ലാസ് വരെ പഠിച്ചു. പിന്നീട് അമ്മ സരസ്വതിക്കൊപ്പം നിൽക്കാനും പാചകം ചെയ്യാനുമായിരുന്നു ഏറെ ഇഷ്ടപ്പെട്ടിരുന്നത്. ഇടയ്ക്ക് കരുനാഗപ്പള്ളി ബ്ലോക്ക് ഓഫീസിൽ പ്യൂണായി ജോലി ലഭിച്ചെങ്കിലും അതുപേക്ഷിച്ച് മുഴുവൻ സമയ കാര്യസ്ഥനായി. ഇതിനിടയിൽ വിവാഹം നടന്നെങ്കിലും പിന്നീട് ബന്ധം ഉപേക്ഷിച്ചു.

വാസവനും സരസ്വതിയും മരിച്ചപ്പോൾ കൂടുതൽ ഉത്തരവാദിത്വത്തോടെ കുടുംബകാര്യങ്ങൾ നോക്കിനടത്തി. നാലുവർഷം മുമ്പ് പ്രായാധിക്യത്താൽ അവശനായപ്പോഴാണ് വിശ്രമജീവിതം നയിച്ചത്. വീട്ടിലെ പ്രത്യേകമുറിയിൽ എല്ലാ സൗകര്യങ്ങളോടെയുമാണ് പരിചരിച്ചിരുന്നത്. ഏപ്രിൽ 25ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

തുടർന്ന് വാസവന്റെയും സരസ്വതിയുടെയും ശവകുടീരത്തിനടുത്ത് തന്നെ കരുണാകരനും അന്ത്യവിശ്രമം ഒരുക്കുകയായിരുന്നു. കൊല്ലം എസ്.എൻ കോളേജിലെ മുൻ അദ്ധ്യാപകൻകൂടിയാണ് ഡോ. എസ്.വി. സുധീർ. ചെമ്പഴി എസ്.എൻ കോളേജിലെ മുൻ ബോട്ടണി വിഭാഗം മേധാവി ഡോ. എൽ.എസ്. മിനിയാണ് ഭാര്യ. മക്കളായ സന്ദീപിനും നന്ദനയ്ക്കും കരുണാകരന്റെ വേർപാട് ഇപ്പോഴും കണ്ണ് നനയിക്കുന്നുണ്ട്.

അച്ഛന്റെ കൈപിടിച്ചെത്തിയ കൂടപ്പിറപ്പ്


സെക്രട്ടേറിയറ്റിലെ ധനകാര്യവിഭാഗത്തിൽ അസി. സെക്രട്ടറിയായിരുന്നു സി.കെ. വാസവൻ. കുടുംബസമേതം തിരുവനന്തപുരത്തായിരുന്നു താമസം. 1944ൽ അദ്ദേഹം ഒരു യാത്ര കഴിഞ്ഞ് മടങ്ങവെ തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ വച്ചാണ് പത്മനാഭനെ കാണുന്നത്. വിശക്കുന്നുവെന്ന് പറഞ്ഞപ്പോൾ ഭക്ഷണം വാങ്ങി നൽകി കൂടെ കൂട്ടി. വീട്ടുകാരെ കണ്ടെത്തിയെങ്കിലും പത്മനാഭൻ തിരികെപോയില്ല. വീട്ടിലെ ഒരംഗമായതോടെ വിളിപ്പേര് കരുണാകരനെന്നായി.

1955ലാണ് ഡോ. എസ്.വി. സുധീർ ഇളയ മകനായി ജനിക്കുന്നത്. തന്റെ കാര്യങ്ങൾ നോക്കിയിരുന്നതും കരുണാകരനായിരുന്നു. 1966ൽ വാസവൻ വിരമിച്ചപ്പോൾ ഭാര്യയും നാല് മക്കൾക്കുമൊപ്പം കരുണാകരനും കൊല്ലത്തെ കുടുംബവീട്ടിലേയ്ക്ക് താമസം മാറ്റി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.