ചവറ: ഓർത്തെടുക്കാൻ ഒരുപിടി കഥാപ്രസംഗങ്ങൾ ബാക്കിവച്ച് ചവറ ധനപാലൻ യാത്രയായി. സന്ധ്യ മുതൽ പുലർച്ചെയോളം ഉത്സപറമ്പുകളിൽ കഥപറഞ്ഞ് നടന്ന കാഥിക പരമ്പരയിലെ ഒരു കണ്ണി കൂടി അറ്റു.
കുട്ടിക്കാലം മുതൽ ചെണ്ടയിലും തബല വായനയിലും പാട്ടിലും കേമനായിരുന്നു ചവറ തെക്കുംഭാഗം സ്വദേശിയായ ധനപാലൻ. അടുത്തുള്ള ഏതെങ്കിലും ക്ഷേത്രത്തിൽ സാംബശിവൻ കഥപറയാൻ എത്തിയാൽ കാഴ്ചക്കാരുടെ മുൻനിരയിൽ ധനപാലൻ ഉണ്ടാകും. പിന്നെ സാംബശിവനൊപ്പം കഥാപ്രസംഗ വേദികളിലൂടെ യാത്ര തുടങ്ങി. വൈകാതെ സ്വതന്ത്ര കാഥികനായി. ചമ്പൽക്കാട്, മാനിഷാദ എന്നീ കഥകൾ അദ്ദേഹം അവതരിപ്പിച്ച വേദികൾക്ക് കണക്കില്ല. വിൽപ്പാട്ടിലും അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്.
ചവറ പനയ്ക്കറ്റോടിൽ ദേവീക്ഷേത്ര ഉത്സവങ്ങൾക്ക് കൊടിക്കൂറ വരവിനും പ്രസിദ്ധമായ താലപ്പൊലി എഴുന്നള്ളത്തിനും ദേവിക്ക് വഴികാട്ടിയായി മുന്നേ നടക്കേണ്ട ചുമതല പരമ്പരാഗതമായി ധനപാലന്റെ കുടുംബത്തിനായിരുന്നു. കുട്ടിക്കാലത്ത് തന്നെ ആ ചുമതല ധനപാലൻ ഏറ്റെടുത്തു. കഴിഞ്ഞ നാല് വർഷത്തോളം പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ ഉത്സവം ഇല്ലായിരുന്നു. ഇത്തവണ ഉത്സവം നടന്നപ്പോൾ പ്രായത്തിന്റെ അവശതകൾ മാറ്റിവച്ച് ദേവിക്ക് വഴികാട്ടിയായി താലപ്പൊലിക്കൊപ്പം ധനപാലൻ നാലുകരകളിലേക്കും പോയിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം, വി. സാംബശിവൻ ഫൗണ്ടേഷൻ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |