തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ വാക്കുകൾ കൊണ്ടുള്ള തല്ലുകൾക്ക് തക്ക തിരിച്ചടി കൈയോടെ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയെ ഇടം വലം നേരിട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഇന്നലെ നടന്ന ചർച്ചയ്ക്കിടെയായിരുന്നു ഇരുവരുടെയും കൊമ്പുകോർക്കൽ.
തുടക്കമിട്ടത് കൊടകര വിഷയത്തിൽ അടിയന്തര പ്രമേയം അവതരിപ്പിച്ച കോൺഗ്രസിലെ ഷാഫി പറമ്പിൽ: ''ഒരു കുഴലിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടുമെന്ന സ്ഥിതിയിലാകരുത് ഈ കേസ്. പൊലീസ് തല കുത്തിയല്ല, നേരെ നിന്ന് അന്വേഷിക്കണം.''-മുന വച്ചുള്ള ഷാഫിയുടെ വാക്കുകൾ.
മുഖ്യമന്ത്രി: ''കുഴൽ കുഴലായി തന്നെ നിൽക്കും. അങ്ങോട്ടുമിങ്ങോട്ടും പോകില്ല''
വി.ഡി.സതീശൻ: '' അടിയന്തര പ്രമേയത്തിനുള്ള മറുപടിയിൽ ബി.ജെ.പി സംഘപരിവാർ ശക്തികളുടെ പങ്ക് പറയാതിരിക്കാൻ മുഖ്യമന്ത്രി വല്ലാതെ ശ്രദ്ധിച്ചു. സംഭവമുണ്ടായിട്ട് രണ്ടു മാസം കഴിഞ്ഞു. ഇതുവരെ ഒരിടത്തുമെത്തിയിട്ടില്ല. കേസിനെക്കുറിച്ച് ആദായനികുതി വകുപ്പിനെ അറിയിച്ചില്ല, ഇ.ഡിക്ക് വിവരം നൽകിയില്ല. ചോദ്യം ചെയ്യാൻ പോകുന്നവരെയും അവരോട് ചോദിക്കാൻ പോകുന്ന ചോദ്യങ്ങളും നേരത്തെ പത്രങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയാണ്. ഇരുകൂട്ടർക്കും അങ്ങോട്ടുമിങ്ങോട്ടും കേസുണ്ട്. അതുകൊണ്ട് ഇത് സർക്കസിലെ തല്ലുപോലെ ആകരുത്''
മുഖ്യമന്ത്രി:''കേസ് ആദായനികുതിവകുപ്പിനും ഇ.ഡിക്കും നൽകണമെന്നത് ബി.ജെ.പിയുടെ ആവശ്യമാണ് അതാണ് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടിരിക്കുന്നതും. ഒത്തുതീർപ്പ് വിദഗ്ദ്ധർ ആരാണെന്ന് എല്ലാവർക്കുമറിയാം. തൊഗാഡിയയ്ക്ക് എതിരായ കേസ് പിൻവലിച്ചത് ആരാണെന്ന് ഓർക്കണം. ഒരു പൊലീസുകാരന്റെ കാലു പോയതിലേക്ക് വഴിവച്ച, എം.ജി കോളേജിലെ എ.ബി.വി.പി അക്രമത്തിന്റെ കേസ് പിൻവലിച്ചത് ആരാണെന്നും എല്ലാവർക്കും അറിയാം. ഞങ്ങൾ ഒത്തുതീർപ്പിന്റെ ശക്തികളല്ല, കേസ് ശക്തമായി തന്നെ അന്വേഷിക്കും.
വ്യാജവാർത്തകൾ സൃഷ്ടിക്കൽ, അന്വേഷണം വഴിതിരിച്ചുവിടൽ, രാഷ്ട്രീയ പ്രതിയോഗികളെ തേജോവധം ചെയ്യൽ എന്നീ ലക്ഷ്യങ്ങളോടെ കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണത്തെ ന്യായീകരിച്ച് നടന്ന കോൺഗ്രസും ബി.ജെ.പിയും സൃഷ്ടിച്ച പുകമറയ്ക്കു പിന്നിലാണ് കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ആഭിമുഖ്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് നടന്ന, സ്രോതസ് വെളിപ്പെടുത്താനാവാത്ത പണത്തിന്റെ ഒഴുക്ക്''
വി.ഡി.സതീശൻ: ''ഞങ്ങൾ പറഞ്ഞത് നിയമമാണ്. മറ്റുള്ളവർ അതു പറഞ്ഞെന്നു കരുതി നിയമം നിയമം തന്നെയാണ്. കേന്ദ്രഏജൻസികൾ നടത്തിയ കേസിന്റെ അന്വേഷണം എങ്ങനെ നിർജീവമായി എന്നതിന്റെ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്. അത് സമയം വരുമ്പോൾ പുറത്തുവിടും''
മുഖ്യമന്ത്രി: നിയമവിജ്ഞാനം ബി.ജെ.പിയെ രക്ഷിക്കാനാണ് നിങ്ങൾ ഉപയോഗിക്കുന്നത്. ഞങ്ങൾ ഒത്തുതീർപ്പ് നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ ഉടൻ പുറത്തു വിടണം''
സ്പീക്കർ എം.ബി.രാജേഷ്: അവതരണാനുമതി നിഷേധിച്ചതുകൊണ്ട് അടുത്ത നടപടിയിലേക്ക് പോകാം (പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്യുന്നു)
വി.ഡി.സതീശൻ: : മുഖ്യമന്ത്രി പറഞ്ഞതിന് മറുപടി പറയാൻ അനുവദിക്കണം. (ബഹളത്തിനിടെ അദ്ദേഹം തുടർന്നു) മഞ്ചേശ്വരം മുതൽ പാലക്കാട് വരെ ഏഴു മണ്ഡലങ്ങളിൽ ബി.ജെ.പിയെ ജയിപ്പിക്കാമെന്ന് നിങ്ങൾ ഉറപ്പുകൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |