പണ്ഡിതർ സമുദായത്തിന്റെ ആചാര്യനും ഗുരുവും സാമൂഹിക പരിഷ്‌കർത്താവുമായ ശ്രീരാമകൃഷ്ണ പണ്ഡിതരുടെ ജയന്തി ആഘോഷിക്കുകയാണ്. പോരാട്ടത്തിലൂടെ ഒരു സമുദായത്തെ മുഖ്യധാരയിലെത്തിക്കാൻ വിയർപ്പൊഴുക്കിയ ശ്രീരാമകൃഷ്ണ പണ്ഡിതരുടെ ജീവിതം കർമോത്സുകമായ ഒരു കാലത്തെ കൂടിയാണ് അടയാളപ്പെടുത്തുക.
കേരളത്തിൽ ജാതീയതയും ജന്മിത്തവും വെളിച്ചം കെടുത്തിയ കാലത്താണ് ശ്രീരാമകൃഷ്ണ പണ്ഡിതരുടെ ജനനം.1907 ജൂൺ എട്ടിന് എറണാകുളം മുളവുകാട് തെരുവിൽ പറമ്പിൽ വീട്ടിലാണ് ജനിച്ചത്. കൂട്ടു കുടുംബത്തിന്റെ എല്ലാ ജീർണ്ണതയും പേറി നിന്ന പഴയ തറവാടായ മുളവുകാട് തെരുവ് പറമ്പിൽ അയ്യപ്പന്റെ യും കടവന്ത്ര ലക്ഷ്മിയുടെയും മകനായിട്ടാണ് ജനനം. താൻ കണ്ടതും അനൂഭവിച്ചതുമായ ജീവിത ചുറ്റുപാടുകൾ രാമകൃഷ്ണനെ വല്ലാതെ നോവിച്ചു കൊണ്ടിരുന്നു.
മേൽജാതിക്കാരുടെ ഉച്ചനീചത്വങ്ങളിൽ കുട്ടിയായിരുന്ന രാമകൃഷ്ണന്റെ മനസിൽ പ്രതിഷേധം കത്തി. ഈകാലഘട്ടത്തിൽ ഉച്ചനീചത്വങ്ങൾക്കെതിരെ പ്രതിവിധിയായി വായനയും പഠനവും തുടർന്നു. ശ്രീരാമകൃഷ്ണ പരമഹംസനെ കുറിച്ച് സ്വാമി വിവേകാനന്ദൻ രചിച്ച 'എന്റെ ഗുരു' വായിക്കുകയും ആ മൂല്യങ്ങൾ ജീവിതത്തിൽ അനുവർത്തിക്കുകയും ചെയ്തു.
ചട്ടമ്പി സ്വാമി, ശ്രീനാരായണ ഗുരു,
അയ്യൻകാളി എന്നിവരുടെ പ്രവർത്തനങ്ങൾ അദ്ദേഹത്തെ ആകർഷിച്ചു. വിദ്യ കൊണ്ട് പ്രബുദ്ധരാകുവാനുള്ള ശ്രീ നാരായണ ഗുരുവിന്റെ പ്രബോധനം ആഴത്തിൽ സ്വാധീനം ചെലുത്തി. തന്റെ വർഗ്ഗത്തെയും സംഘടനയിലൂടെ പ്രബുദ്ധരാക്കി സവർണ്ണാധിപത്യക്കോട്ടയിൽ നിന്നും മുക്തരാക്കി ഒരു പ്രബലജനതയെ സൃഷ്ടിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിലേറി വന്നു. എല്ലാവരാലും നിന്ദിക്കപ്പെട്ടവരും ചൂഷിതരും പിന്നാക്കത്തിൽ ഏറെ പിന്നാക്കം നിൽക്കുന്നവരും പീഡിതരും ബാർബർ മുഖ്യത്തൊഴിലുമായ ജനവിഭാഗത്തെ 'പണ്ഡിതർ' എന്ന നാമം നൽകി ചരിത്രത്തിന്റെ ഭാഗമാക്കി.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം സമുദായ സംഘടനകൾ എല്ലാം പടർന്നു പന്തലിച്ചു. അദ്ദേഹത്തിന്റെ ദീർഘ നാളത്തെ ആഗ്രഹമായ സംഘടന ബാർബർ മുഖ്യത്തൊഴിലായ ജനവിഭാഗത്തെ കൂട്ടിയോജിപ്പിച്ച് 1951 ഫെബ്രുവരി 5 ന് ആലുവയിലുളള ടി.വി.ലക്ഷമണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ഭദ്രദീപം കൊളുത്തി അഖില കേരള പണ്ഡിതർ മഹാജനസഭ ഉദ്ഘാടനം ചെയ്തു. സഭയുടെ ആദ്യത്തെ ജനറൽ സെക്രട്ടറിയായ അദ്ദേഹം 1952 മേയ് 12 ന് സംഘടന രജിസ്റ്റർ ചെയ്തു. സഭ ആരംഭിച്ച സന്ദേശം മാസികയുടെ ആദ്യ ചീഫ് എഡിറ്ററുമായിരുന്നു.. അദ്ദേഹം.അദ്ദേഹത്തിന്റെ അക്ഷീണമായ പ്രവർത്തനത്തിന്റെ ഫലമായാണ് 1955ൽ തിരുകൊച്ചി സംസ്ഥാനത്ത് വിദ്യാഭ്യാസ രംഗത്ത് ഒ.ബി .സി ആനുകൂലൃം പണ്ഡിതർ സമുദായത്തിന് ലഭിച്ചത്.
(ലേഖകൻ അഖില കേരള പണ്ഡിതർ മഹാജനസഭ ജനറൽ സെക്രട്ടറിയാണ്
ഫോൺ: 9446665386)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |